യുവതിക്ക് മറ്റ് ബന്ധങ്ങളെന്ന് ബിനോയിയുടെ അഭിഭാഷകൻ, നടനൊപ്പമുളള ചിത്രങ്ങളടക്കം ഹാജരാക്കി
മുംബൈ: പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും തീരുമാനമായില്ല. ജാമ്യഹര്‍ജിയില്‍ വിധി പറയുന്നതിനായി മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി നാളേക്ക് മാറ്റി വെച്ചു. ഹര്‍ജി പരിഗണിക്കേവേ ബിനോയ് കോടിയേരിയും യുവതിയും പരസ്പരം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടത്തി.
പരാതിക്കാരിയായ യുവതിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. നടനൊപ്പമുളള യുവതിയുടെ ചിത്രങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.
നടനൊപ്പമുളള ചിത്രങ്ങൾ
ആദിത്യ മോഹന്‍ എന്ന ഭോജ്പുരി നടനൊപ്പമുളള പരാതിക്കാരിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങളാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. ബിനോയ് കോടിയേരി യുവതിയെ വിവാഹം ചെയ്തു എന്ന് അവകാശപ്പെട്ട് ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പ്രതിഭാഗം വാദിച്ചു. രേഖകളിലെ ഒപ്പ് ബിനോയിയുടേത് അല്ല എന്നാണ് വാദം.
വിവാഹം നിലനിൽക്കില്ല
ബിനോയ് ഒരു വട്ടം വിവാഹിതനാണ്. ഹിന്ദു വിവാഹ നിയമ പ്രകാരം ബിനോയി രണ്ടാമത് വിവാഹം കഴിച്ചെങ്കില്‍ രണ്ടാമത്തെ വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. അത്തരമൊരു കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത് എന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.
ഡിഎന്‍എ പരിശോധന വേണ്ട
യുവതി ഹാജരാക്കിയ തെളിവുകളും എഫ്‌ഐആറിലെ വിവരങ്ങളും പൊരുത്തപ്പെടുന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു. രേഖകളില്‍ പല വൈരുദ്യങ്ങളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസില്‍ ഡിഎന്‍എ പരിശോധന നടത്തണം എന്ന ആരോപണത്തെ പ്രതിഭാഗം എതിര്‍ത്തു. ബിനോയ് അയച്ച വിസ, ടിക്കറ്റ്, യുവതിയും കുട്ടിയും ദുബായിലേക്ക് യാത്ര ചെയ്ത പാസ്‌പോര്‍ട്ട് അടക്കം പരാതിക്കാരി കോടതിയില്‍ ഹാജരാക്കി.
നിരന്തരം ഭീഷണിപ്പെടുത്തി
ആദ്യ വിവാഹത്തെ കുറിച്ച് മറച്ച് വെച്ചാണ് ബിനോയ് കോടിയേരി യുവതിയെ ചതിച്ചത് എന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. യുവതിക്ക് ബിനോയ് കപട വാഗ്ദാനം നല്‍കുകയായിരുന്നു. മാത്രമല്ല ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. യുവതിയുടേയും ബിനോയിയുടേയും മുഴുവന്‍ ഫോണ്‍ കോളുകളും പരിശോധിക്കാനും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!