തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായുളള പണമെന്ന് കെഎം ഷാജി, മനപ്പൂർവ്വം കുടുക്കിയെന്നും ഷാജി
കണ്ണൂര്‍: പതിനഞ്ചാം മണിക്കൂര്‍ പിന്നിട്ടും കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. അരക്കോടിയോളം രൂപയാണ് വിജിലന്‍സ് റെയ്ഡില്‍ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഈ പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും ശേഖരിച്ചതാണ് എന്നാണ് കെഎം ഷാജി പ്രതികരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പാര്‍ട്ടി തന്ന പണവും അതില്‍ ഉണ്ട്. 40 ലക്ഷം രൂപ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത് എന്നും കെഎം ഷാജി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്ന പല ചിലവുകളുടേയും പണം ഇനിയും കൊടുത്ത് തീര്‍ത്തിട്ടില്ല. പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അടക്കമുളള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരക്കുകളില്‍ ആയിരുന്നതിനാല്‍ ഈ പണം കൊടുത്ത് തീര്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് കെഎം ഷാജിയുടെ വിശദീകരണം.

വിജിലന്‍സ് തന്നെ കുടുക്കാന്‍ വേണ്ടിയാണ് റെയ്ഡ് നടത്തിയത് എന്നും കെഎം ഷാജി ആരോപിച്ചു. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുളള പണം തന്റെ പക്കലുണ്ട് എന്ന വിവരം മുന്‍കൂട്ടി അറിഞ്ഞാണ് വിജിലന്‍സ് റെയ്ഡിന് എത്തിയത് എന്നും കെഎം ഷാജി പ്രതികരിച്ചു. എന്നാല്‍ വിജിലന്‍സ് പറയുന്നത് മറ്റൊന്നാണ്. ബന്ധുവായ വ്യക്തിയുടെ ഭൂമി ഇടപാടിന് വേണ്ടി എത്തിച്ച പണം ആണെന്നും അതിന് രേഖകള്‍ ഉണ്ടെന്നും അവ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വേണം എന്നും കെഎം ഷാജി ആവശ്യപ്പെട്ടതായാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
ഇന്ന് രാവിലെ 7.30 മുതല്‍ക്കാണ് കെഎം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്. കോഴിക്കോട്ടും കണ്ണൂരും കെഎം ഷാജിക്കുളള വീടുകളില്‍ ആണ് പരിശോധന. കണ്ണൂര്‍ മണലില്‍ ഉളള വീട്ടില്‍ നിന്നാണ് വിജിലന്‍സ് പണം പിടിച്ചെടുത്തത്. 2012 മുതല്‍ 2020 വരെയുളള കാലത്ത് കെഎം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കുന്നത്. കെഎം ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനവ് വന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications