സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വിവാദത്തില്‍. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ വിനായകനാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ സുരഭി ലക്ഷ്മി ആരോപിച്ചത് വന്‍ വിവാദമായിരുന്നു. ആ തീ കെട്ടടങ്ങിയപ്പോഴാണ് അടുത്ത വിവാദം. താനടക്കമുള്ളവരെ അറിയിക്കുക പോലും ചെയ്യാതെ നടത്തിയ പരിപാടി മലയാള സിനിമയെ അപമാനിക്കലാണെന്ന് വിനായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പുതിയ വിവാദം
ചലച്ചിത്ര അക്കാദമിയാണ് മലയാള സിനിമയുടെ നവതി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങും നടത്തി. എന്നാല്‍ മലയാള സിനിമാക്കാര്‍ ആരും ഇങ്ങനെയൊരു പരിപാടി നടക്കുന്ന വിവരം അറിഞ്ഞിട്ട് പോലുമില്ല എന്നാണ് വിനായന്‍ കുറ്റപ്പെടുത്തുന്നത്.

ബ്രോഷർ കണ്ടപ്പോൾ അറിഞ്ഞു
ബ്രോഷര്‍ കണ്ടപ്പോള്‍ മാത്രമാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനമെന്നും സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ അധ്യക്ഷനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥി ആണെന്നും ബ്രോഷര്‍ വായിച്ചപ്പോള്‍ അറിഞ്ഞു. സിനിമയില്‍ നിന്നും ചുരുക്കം ചിലര്‍ മാത്രം.

സിനിമയിൽ നിന്ന് ചുരുക്കം പേർ
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ശ്രീകുമാരന്‍ തമ്പി, നടന്‍ മധു എന്നിവരുടെ പേരുകളാണ് ബ്രോഷറില്‍ സിനിമാക്കാരുടേത് ആയിട്ടുണ്ടായിരുന്നത്. ബാക്കിയെല്ലാം രാഷ്ട്രീയക്കാരും ജനപ്രതിനിധികളും മറ്റ് പൗര പ്രമുഖരും ആയിരുന്നുവെന്നും വിനായകന്‍ ചൂണ്ടിക്കാണിക്കുന്നു.

സിനിമയെ അപമാനിച്ചു
പരിപാടിക്ക് ശേഷം വമ്പിച്ച ഗാനമേളയും നടത്തി. ഗായകരുടെ ചിത്രങ്ങള്‍ നിറയെ ഉണ്ട് പരിപാടിയുടെ ബ്രോഷറില്‍. ഇങ്ങനെയാണോ മലയാള സിനിമയുടെ നവതി ആഘോഷിക്കേണ്ടതെന്ന് വിനായകന്‍ ചോദിക്കുന്നു. ആ ചടങ്ങില്‍ മലയാള സിനിമ അപമാനിക്കപ്പെടുകയായിരുന്നുവെന്ന് വിനായകന്‍ ആഞ്ഞടിച്ചു.

ക്ഷണിക്കേണ്ട, അറിയിക്കാമായിരുന്നു
താന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് കൊണ്ട് ക്ഷണിക്കണം എന്നല്ല. എന്നാല്‍ നല്ല സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, ജീവിച്ച ഒരുപാട് പേരുണ്ട്. അവരെ ഒന്ന് അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു. അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് സദസ്സിലെങ്കിലും ചെന്നിരിക്കാമായിരുന്നല്ലോ എന്നും വിനായകന്‍ പറയുന്നു.

ചരിത്രത്തെ ചെറുതാക്കി
ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട നാടാണിത്. ആ സിനിമയുടെ ചരിത്രത്തെ ഇത്ര ചെറുതാക്കി അപമാനിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു പരിപാടി നടന്നത്. സംഘാടകര്‍ എത്ര നിസ്സാരമായിട്ടാണ്, എത്ര മോശമായിട്ടാണ് സിനിമയെ കാണുന്നതെന്ന് വിനായകന്‍ ചോദിക്കുന്നു.

ഗാനമേള അല്ല സർ സിനിമ
പരിപാടിയില്‍ ഗാനമേള നടത്തിയതിനേയും വിനായകന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ഗാനമേള അല്ല സര്‍ സിനിമയെന്ന് വിനായകന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മലയാള സിനിമയെ ഒന്നാകെ അപമാനിച്ചു. അതിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും അനേകം കലാകാരന്മാരേയുമാണ് സര്‍ക്കാര്‍ അപമാനിച്ചതെന്നും വിനായകന്‍ ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ പുതിയ വിവാദത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications