24 ന്യൂസിൽ നിന്നും സഹിൻ ആന്റണിയുടെ രാജി, പുകഞ്ഞ 'ചെമ്പോല' പുറത്തെന്ന് വിനു വി ജോൺ
കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ 24 ന്യൂസ് ചാനലില്‍ നിന്നും റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജി വെച്ചു. സഹിന്‍ ആന്റണിയില്‍ നിന്നും ചാനല്‍ രാജി ചോദിച്ച് വാങ്ങിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'നിങ്ങളുടെ ജന്മം പകയുടെതാണ്; കലയുടെതല്ല'; സിനിമയിലെ പകയുടെ രാഷ്ട്രീയം, തുറന്നടിച്ച് ഹരീഷ് പേരടി
ശബരിമല ചെമ്പോലയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ 24 ന്യൂസ് ചാനലിനും സഹിന്‍ ആന്റണിക്കും എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സഹിന്‍ ആന്റണിയുടെ രാജിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ ഒളിയമ്പുമായും രംഗത്ത് എത്തിയിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പുകാര്‍ മോന്‍സണ്‍ മാവുങ്കലുമായി സഹിന്‍ ആന്റണിക്കുളള ബന്ധം സംബന്ധിച്ച് പരാതിക്കാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരം സഹിന്‍ ആന്റണിയെ കഴിഞ്ഞ ദിവസം മോന്‍സണ്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയുമുണ്ടായി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 24 ന്യൂസ് ചാനല്‍ സഹിന്‍ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് രാജി ചോദിച്ച് വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിറചിരിയോടെ ജൂഹി വീണ്ടും, ആരാധകർ കാത്തിരുന്ന മടങ്ങി വരവ്- ചിത്രങ്ങൾ
ചാനല്‍ ഉടമകള്‍ പങ്കെടുത്ത ബോര്‍ഡ് യോഗത്തില്‍ വെച്ച് സഹിന്‍ ആന്റണിയുടെ രാജി എഴുതി വാങ്ങിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ശബരിമല വിവാദത്തില്‍ ആധികാരിക രേഖയാക്കി അവതരിപ്പിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സഹിന്‍ ആന്റണിക്കും 24 ന്യൂസ് ചാനലിനും എതിരെ വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നത്. ബിജെപി നേതാവ് ശങ്കു ടി ദാസ് 24 ന്യൂസ് ചാനലിന്റെത് വ്യാജ വാര്‍ത്തയാണ് എന്ന് ആരോപിച്ച് രംഗത്ത് വരികയും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് ചാനലിന് എതിരെ മാസ്സ് പെറ്റീഷന്‍ നല്‍കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
പിന്നാലെ ശങ്കു ടി ദാസിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി. മോന്‍സണ്‍ വിവാദത്തിന് പിന്നാലെ 24 ന്യൂസും ഏഷ്യാനെറ്റ് ന്യൂസും തമ്മില്‍ പരസ്യമായ പോരിന് തുടക്കമിട്ടിരുന്നു. മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി ശക്തമായ മത്സരത്തിലാണ് ഇരുചാനലുകളും. 24 ന്യൂസിലെ ദീപക് ധര്‍മ്മടത്തിന് എതിരെ മുട്ടില്‍ മരംമുറി കേസില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ഏഷ്യാനെറ്റ് ഏറ്റെടുത്തതാണ് ചാനല്‍ യുദ്ധത്തെ വഴി മാറ്റിയത്.
24 ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാന്‍ ആരംഭിച്ചു. പിന്നാലെ മോന്‍സണ്‍ വിവാദത്തില്‍ സഹിന്‍ ആന്റണിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ വിനു വി ജോണ്‍ രംഗത്ത് വന്നതോടെ ചാനല്‍ യുദ്ധം കൊഴുത്തു. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ റോയ് മാത്യു സഹിന്‍ ആന്റണിയുടെ കുടുംബത്തെ അധിക്ഷേപിച്ചത് വിവാദമായിരുന്നു. പിന്നാലെ വിനു വി ജോണിന് ഖേദപ്രകടനം നടത്തേണ്ടതായി വന്നു.
മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് സഹിന്‍ ആന്റണിയെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ വിനു വി ജോണ്‍ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. '' പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ ... ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് അവനെ..... ദൈവമുണ്ട് .....!'' എന്നാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തത്. സഹിൻ ആന്റണിയുടെ രാജിക്ക് പിന്നാലെയും വിനു വി ജോൺ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. 'പുകഞ്ഞ 'ചെമ്പോല' പുറത്ത് ! അകത്താകുമോ ആവോ?' എന്നാണ് വിനുവിന്റെ പുതിയ ട്വീറ്റ്.
Recommended Video