'നോ സിഎഎ.. നോ എൻആർസി', സോഷ്യൽ മീഡിയയിൽ വൈറലായി വേറിട്ട സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്
വടകര: സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകളാണ് സമീപകാലത്തായി സോഷ്യല്‍ മീഡിയ ഹിറ്റാക്കിയ ട്രെന്‍ഡ്. സേവ് ദ ഡേറ്റ് വീഡിയോകളുടേയും ഫോട്ടോകളുടേയും പേരില്‍ വലിയ വിമര്‍ശനങ്ങളും സദാചാര പോലീസിംഗും വരെ നടക്കുന്നു. സേവ് ദ ഡേറ്റ് വീഡിയോയുടെ പേരില്‍ സദാചാര സംരക്ഷകര്‍ ചമഞ്ഞ കേരള പോലീസിന് അടുത്തിടെ പൊങ്കാല ലഭിച്ചിരുന്നു.
അതിനിടെ വ്യത്യസ്തമായ സേവ് ദ ഡേറ്റ് ഫോട്ടോഗ്രഫിയിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് അരുണും ആശയും. പൗരത്വ നിയമ ഭേദഗതിക്ക് എതിരായി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുളള സമൂഹം തെരുവിലിറങ്ങി ലാത്തിയടി കൊളളുമ്പോള്‍ അവരോടുളള ഐക്യദാര്‍ഢ്യമാണ് അരുണും ആശയും പ്രഖ്യാപിച്ചിരിക്കുന്നത്. 'നോ എന്‍ആര്‍സി', 'നോ സിഎഎ' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് അരുണും ആശയും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമാകാനുളള തീരുമാനത്തിന്റെ പേരിലാണ് ഇത്തരത്തിലൊരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് പരീക്ഷിച്ചത് എന്ന് അരുണും ആശയും പറയുന്നു. രാജ്യത്തെ വിഭജിക്കാനുളള ശ്രമങ്ങള്‍ നടക്കുന്ന ഇന്നത്തെ കാലത്ത് കൈ കോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ മറ്റൊരു പ്രതിഷേധം ഇല്ലെന്ന് അരുണ്‍ പറയുന്നു.
തിരുവനന്തപുരത്ത് ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ആയി ജോലി ചെയ്യുകയാണ് അരുണ്‍. കൊല്ലം ആയൂര്‍ സ്വദേശിനിയാണ് വധുവായ ആശ. 2020 ജനുവരി 31നാണ് ഇരുവരുടേയും വിവാഹം. വടകര സ്വദേശികളായ നിധിന്‍, അര്‍ജുന്‍ എന്നീ ഫോട്ടോഗ്രാഫഫര്‍മാരുടെ ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് ഈ വേറിട്ട ഫോട്ടോ ഷൂട്ടിന് പിന്നില്‍. സോഷ്യല്‍ മീഡിയ ഈ സേവ് ദ ഡേറ്റ് ഏറ്റെടുത്ത് കഴിഞ്ഞു.