വിഷു ബംപർ വിജയി എവിടെ, 12 കോടി വേണ്ടേ: അല്ലെങ്കില്‍ എല്ലാത്തിനും കാരണം 'ഓണം ബംപർ വിജയിയോ'?
തിരുവനന്തപുരം: കേരളത്തില്‍ ബംപർ ലോട്ടറി നറുക്കെടുപ്പ് വിജയികള്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധ തുടരുന്നു. പൂജ, ക്രിസ്മസ് ബംപർ സമ്മാന ജേതാക്കള്‍ക്ക് പിന്നാലെ വിഷു ബംപർ വിജയിയും കാണാമറയത്ത് തുടരുകയാണ്. നറുക്കെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും വിഷു ബംപർ വിജയി ഇതുവരെ പുറത്ത് വന്നിട്ടില്ല. 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന വിഷു ബംപറിന്റെ നറുക്കെടുപ്പ് കഴിഞ്ഞ മാസം 24 - നായിരുന്നു നടത്തിയത്.
VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാടുള്ള ലോട്ടറി ഷോപ്പിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയതെന്നും നേരത്തെ വ്യക്തമായിരുന്നു. ഇതോടെ ചെമ്മാട് നിവാസികള്‍ കോടീശ്വരനെ തേടിയുള്ള പരക്കം പാച്ചിലിലായി. ആളുകള്‍ പരസ്പരം 'താന്‍ അല്ലേടാ.. കോടീശ്വരന്‍' എന്ന് മനസ്സില്‍ ചോദിക്കുന്ന സ്ഥിതി വരെ എത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ വ്യക്തമാക്കുന്നത്.

ആദർശ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. നറുക്കെടുപ്പിന് ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയത്. തിരൂര്‍ ട്രഷറിയില്‍ നിന്നുമാണ് തങ്ങള്‍ ടിക്കറ്റ് വാങ്ങിയതെന്നും ആദര്‍ശ് പറയുന്നു. ഏജന്‍സി കമ്മീഷന്‍ ഇനത്തില്‍ 1.2 കോടി രൂപ ആദർശിന് ലഭിക്കും. ഏഴ് ഏജന്‍സികളാണ് ഒന്നാം സമ്മാനം വിറ്റ സി കെ വി ലോട്ടറിക്ക് മലപ്പുറം ജില്ലയിലുള്ളത്.
ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ല. ബസ് സ്റ്റാന്‍ഡില്‍ ആയതിനാല്‍ യാത്രക്കാരും ടിക്കറ്റ് വാങ്ങിക്കാനുള്ള സാധ്യത കൂടുതലാണ്. വിഷു ബംപറിന്റെ മൂവായിരത്തോളം ടിക്കറ്റുകളാണ് തങ്ങള്‍ വിറ്റഴിച്ചത്. സമ്മാനം ലഭിച്ചതായി പറഞ്ഞ് ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല. ഒന്നാം സമ്മാനം ഇവിടെ എത്തിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ആദർശ് വ്യക്തമാക്കി.
അതേസമയം, ഓണം ബംപർ വിജയി അനൂപിന് ജനങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന ദുരവസ്ഥയുടെ ഓർമ്മകള്‍ നിലനില്‍ക്കുന്നതിനാലാണ് വിജയികള്‍ പുറത്ത് വരാത്തതെന്നാണ് വിലയിരുത്തല്‍. 25 കോടിയുടെ ഒന്നാം സമ്മാനം നേടിയെങ്കിലും പിന്നീട് മനസ്സമാധാനം ഇല്ലാത്ത നാളുകളായിരുന്നു അനുപിന്റേത്. സഹായം ആവശ്യപ്പെട്ട് ആളുകള്‍ ഒഴുകി എത്തിയതോടെ അനൂപിനും കുടുംബത്തിനും വീട് തന്നെ മാറിപ്പോവേണ്ടി വന്നു.
ലോട്ടറി അടിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അനൂപിന്റെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായിരുന്നില്ല. സ്വന്തമായി ഒരു ലോട്ടറി ഷോപ്പ് തുടങ്ങിയപ്പോള്‍ അവിടേയും സഹായം തേടി ആളുകളെത്തി. ചിലരാവട്ടെ ലോട്ടറി എടുത്തിട്ട് പണം തരാതെ പോവുന്ന പ്രവണത വരെ തുടക്കത്തിലുണ്ടായെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. അനൂപിന് നേരിടേണ്ടി വന്ന ദുർവിധിയെക്കുറിച്ച് ബിബിബി വരെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
പൂജ, ക്രിസ്മസ് ബംപർ വിജയികളേയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നറുക്കെടുപ്പ് കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ച് കൊണ്ടായിരുന്നു പൂജ ബംപർ വിജയി ടിക്കറ്റ് ലോട്ടറി വകുപ്പില്‍ ഹാജരാക്കിയത്. ദിനേനയുള്ള ലോട്ടറി നറുക്കെടുപ്പ് വിജയികൾ ആരെന്ന് പുറം ലോകം അറിയുന്നതും ഇപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications