വികെ പ്രശാന്തിന് എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറിയുണ്ട്; എംഎൽഎക്കെതിരെ കെഎസ് ശബരീനാഥും
ശാസ്തമംഗലത്തെ എം എൽ എ ഓഫീസ് കെട്ടിട വിവാദത്തിൽ വി കെ പ്രശാന്തിനെതിരെ കോർപറേഷൻ കൌണ്‍സിലറും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ. എം എൽ എ ഹോസറ്റലിൽ രണ്ട് മുറികൾ അദ്ദേഹത്തിന് അനുവദിച്ചുവെന്നിരിക്കെ എന്തിനാണ് എംഎൽ ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നതെന്ന് ശബരീനാഥൻ ചോദിച്ചു. നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽ ഹോസ്റ്റലിലേക്ക് വികെ പ്രശാന്ത് മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം കുറിച്ചു.
' ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എം എൽ എ യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം എം എൽ എമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്. പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എം എൽ എ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എം എൽ എ ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ എം എൽ എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എം എൽ എ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എം എൽ എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.
Adding to this:
മുൻ വട്ടിയൂർകാവ് എം എൽ എ ശ്രീ. കെ. മുരളീധരനും, നിലവിലെ തിരുവനന്തപുരം എം എൽ എ ശ്രീ. ആന്റണി രാജുവും, പൊതുജനങ്ങളെ നേരിട്ട് കാണുന്നതിനായി നിയമസഭ ഹോസ്റ്റലിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്ത്തിയിരുന്നത്. നിയമസഭാ ഹോസ്റ്റലിൽ പൊതുജനങ്ങൾക്ക് അവരുടെ ജനപ്രതിനിധികളെ കാണുന്നതിൽ യാതൊരു നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ല. എല്ലാവർക്കും സുഗമമായി അവരുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അവിടെ സംവിധാനം ഒരുക്കിയിരിക്കുന്നത്', ശബരീനാഥ് ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications