നിലപാടിലുറച്ച് സുധീരൻ; കോൺഗ്രസിന് ഇത് 'കഷ്ടകാല'മോ; പ്രശനം പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വിഎം സുധീരനെ കണ്ട് അനുരഞ്ജന ചർച്ചകൾ നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. എന്നാൽ, സുധീരനെ കണ്ടിറങ്ങിയ സതീശന് നിരാശ മാത്രമാണ് തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട് സമ്മാനിച്ചത്. രാജിയിൽ ഉറച്ചുനിൽക്കുന്നതായി സുധീരൻ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. പാർട്ടി പ്രതിരോധത്തിലാകുന്നതിനൊപ്പം പുതിയ നേതൃത്വത്തിന് സുധീരൻ്റെ രാജി വീണ്ടും തലവേദന സൃഷ്ടിക്കുകയാണ്. ഇതോടെ, പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം തുടക്കം കുറിച്ചിരിക്കുന്നതായാണ് വിവരം.
സ്കൂളുകൾ തുറക്കുന്നതിൽ വിശദമായ മാർഗ്ഗരേഖ ഒക്ടോബർ നാലിന് മുൻപ്; പ്രധാന യോഗങ്ങൾ നാളെ മുതൽ
കടുത്ത അതൃപ്തിയെ തുടർന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചത്. വെള്ളിയാഴ്ച രാത്രിയോടെ രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറിയിരുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കവിതർക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജിയെന്നുള്ളതാണ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.
വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. കൂടിയാലോചനകളിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നതായും പരാതിയുണ്ട്. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നുവെന്നും വിമർശനമുയർന്നിരുന്നു. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരൻ പരാതി ഉയർത്തുന്നു. രാജിയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും കഴിഞ്ഞദിവസം സുധീരൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അനുരജ്ഞന ശ്രമങ്ങൾക്കായി തിരുവനന്തപുരം ഗൗരീശപട്ടത്തെ സുധീരൻ്റെ വീട്ടിലെത്തിയ വി ഡി സതീശന് ഫലം നിരാശ മാത്രമായിരുന്നു. സുധീരനുമായി ദീർഘനേരം കൂടിയാലോചന നടത്തിയ പ്രതിപക്ഷനേതാവിന് ആഗ്രഹിച്ച കാര്യം സഫലീകരിക്കാതെ വെറും കയ്യോടെ മടങ്ങേണ്ടിയും വന്നു. അദ്ദേഹം രാജിയിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ സൂചിപ്പിച്ചു.
നേതൃത്വത്തിന് ചില വീഴ്ചകൾ ഉണ്ടായെന്നും തൻ്റെ പിഴവുകൾക്ക് സുധീരൻ ക്ഷമ ചോദിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നയാളാണ് അദ്ദേഹമെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് രാജി പിൻവലിപ്പിക്കാൻ താൻ ആളല്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സുധീരൻ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും പ്രശ്നപരിഹാരത്തിനു വഴിയൊരുക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ശക്തമായി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ, മുൻ പ്രതിപക്ഷനേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയിട്ടുള്ളതായും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സുധീരനെ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയുടെ പ്രതികരണം. സുധീരൻ സജീവരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് ശരിയായ നടപടിയല്ല. അദ്ദേഹത്തെ വേദനിപ്പിച്ചത് എന്താണെന്ന് കണ്ടെത്തി പ്രശ്നപരിഹാരത്തിന് നേതൃത്വം തയ്യാറാകണം. നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം കെപിസിസി പുനസംഘടന ചർച്ചകൾക്കായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് പുതിയ പ്രശ്നം കീറാമുട്ടി സൃഷ്ടിക്കുകയാണ്. സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഇരുവരും തുടർന്നും നടത്താൻ ശ്രമിക്കുന്നത്.
എന്നാൽ, നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വി എം സുധീരൻ. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതോടൊപ്പം കോൺഗ്രസിലെ പൊട്ടിത്തെറികൾക്ക് വലിയ 'ആഘാതം' സൃഷ്ടിക്കുമെന്നുറപ്പാണ്. വി ഡി സതീശന് പിന്നാലെ താരിഖ് അൻവറും കെ സുധാകരനും വി എം സുധീരനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിക്കുന്നുണ്ട്.
സുധാകരനും താരിഖ് അൻവറും സംയുക്തമായി നടത്തുന്ന കൂടിക്കാഴ്ചയിലെങ്കിലും മഞ്ഞുരുകുമോ എന്നാണ് കോൺഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്. അതേസമയം, സുധീരൻ രാജി പിൻവലിക്കാതെ സാഹചര്യത്തിൽ നേതൃത്വത്തിനെതിരെ ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഎമ്മും ബിജെപിയും അണിയറയിൽ നീക്കം തുടങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ.
എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ആശങ്ക ഒഴിയുന്നില്ല; ഫിറ്റ്നെസ്സ്, നികുതി, ഇൻഷുറൻസ്; താങ്ങാനാവാതെ സ്കൂൾ ബസ്സുകൾ
Recommended Video