പരസ്യ പ്രചാരണം അവസാനിച്ചു ...ആവേശതിരയേറ്റം; ജില്ല തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് നടക്കുന്ന ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം ആവേശകരമായ കൊട്ടിക്കലാശം. ഒരുമാസം നാടിളക്കിയ പ്രചാരണത്തിന് ശനിയാഴ്ച വൈകിട്ടോടെയാണ് തിരശ്ശില വീണത്. ഞായറാഴ്ചയാണ് നിശബ്ദ പ്രചാരണം. തിങ്കളാഴ്ചയോടെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് എത്തും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നി ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. കൊട്ടിക്കലാശം ഓരോ ജില്ലയിലും അരങ്ങ് തകര്‍ക്കുകയായിരുന്നു.ഏഴു ജില്ലകളിലായി 9200 വാര്‍ഡുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 31,161 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1.11 കോടി വോട്ടര്‍മാര്‍ ഈ ജില്ലകളിലുണ്ട്. സംസ്ഥാനത്തെ ആറു നഗരസഭകളും കണ്ണൂര്‍ ഉള്‍പ്പെടെ പുതുതായി രൂപവത്കരിച്ച നാലു നഗരസഭകളും വോട്ടെടുപ്പ് നടക്കും.
കണ്ണൂര്‍ ജില്ലയില്‍ ചുവപ്പും പച്ചയും മറ്റു നിറങ്ങളും ചേര്‍ന്ന് നഗരവീഥികള്‍ വര്‍ണ്ണങ്ങളാലും ആവേശത്തില്‍ അലിഞ്ഞു. മൂന്നുമണിക്ക് പ്രചാരണം അവസാനിപ്പിക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ആവേശത്തിനിടയില്‍ ഇത് അഞ്ചുവരെ നീളുകയായിരുന്നു. പാരഡികളും , വികസന നേട്ടങ്ങും ,മുദ്രാവാക്യങ്ങളും, വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ഉച്ചമുതല്‍ നഗരത്തിലൂടെ പാഞ്ഞു. കൊട്ടും പാട്ടും എല്ലാം ചേര്‍ന്ന് താണയില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്. അടിമുടി പച്ചയണിഞ്ഞ ലീഗ് പ്രവര്‍ത്തകരാണ് യു ഡി എഫിന് നിറം ചാര്‍ത്തിയത്. എന്നാല്‍ എല്‍ ഡി എഫ് ആവട്ടെ ആവേശത്തിന്റെ കാര്യത്തില്‍ തെല്ലും പുറകോട്ടല്ലായിരുന്നു. തെക്കി ബസാറില്‍ നിന്നാണ് ആരംഭിച്ചത്. കാവി നിറഞ്ഞു നിന്നത് കോര്‍പ്പറേഷന്‍ പരിസര ഭാഗത്തായിരുന്നു. കൊട്ടിക്കലാശത്തിനിടയില്‍ പഴയങ്ങാടി സ്വതന്ത്ര മുന്നണി പ്രവര്‍ത്തകന്‍ എച്ച് എസ് ഇസ്മായിലിന് കുത്തേറ്റു.
ഇത്തവണ കാസര്‍ക്കോട് നഗരം വര്‍ണ്ണങ്ങളാല്‍ തിളങ്ങിയില്ല. കലാശക്കൊട്ടില്‍ നിന്ന് പാര്‍ട്ടികള്‍ സ്വയം പിന്‍മാറുകയായിരുന്നു. കൊട്ടിക്കലാശം വാര്‍ഡുകളില്‍ മാത്രമായി ഒതുക്കി. സംഘര്‍ഷമൊഴിവാക്കാന്‍ കൊട്ടിക്കലാശം രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതു പോലിസും രാഷ്ട്രീയ പാര്‍ട്ടികളും ധാരണയിലെത്തിയതിനെ തുടര്‍ന്നാണ്. ഇവിടെ പുതിയ കടവ് ബീച്ചിലായിരുന്നു ഏറ്റവും ആവേശം നിറഞ്ഞ കൊട്ടിക്കലാശം. കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ കാണാന്‍ എത്തിയിരുന്നു.
വയനാട് ജില്ലയിലും കൊട്ടിക്കലാശം ആവേശത്തിലായിരുന്നു. മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി മേഖലകളും വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞിരുന്നു. നാലുമണിയോടെ ഇടതു, വലത് , ബി ജെ പി മുന്നണികളും പ്രചാരണ വാഹനങ്ങളുമായി നഗരമധ്യത്തില്‍ എത്തി ആവേശത്തിന് തിരികൊളുത്തി.
കൊല്ലം ജില്ലയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടന്നത്. എന്നാല്‍ ആവേശത്തില്‍ പ്രചാരണ പരിപാടി അവസാനിപ്പിക്കാന്‍ മറന്നു പോയിരുന്നു. ഇത് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.
ഇടുക്കിയും ആവേശത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. തൊടുപുഴ,കട്ടപ്പന, കുമളി,അടിമാലി എന്നിവിടങ്ങളില്ലാം ആവേശത്തിലായിരുന്നു. നെടുകണ്ടം ഒഴിച്ചാല്‍ സമാധനപരമായിരുന്നു പ്രചാരണ പരിപാടികള്‍.
തിരുവനന്തപുരത്താണ് ഏറ്റവും ആവേശം. വിവിധ സ്ഥലങ്ങള്‍ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞെങ്കിലും ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് പേരൂര്‍ക്കടയിലാണ്. കോര്‍പ്പറേഷനിലെ വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണം കൊടിയിറങ്ങിയത് ഇവിടെയാണ്. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും ആവേശഭരിതമായിരുന്നു നഗരം. പൂന്തുറ എസ് എം ലോക്കില്‍ കോണ്‍ഗ്രസ്സിലെ റബല്‍ ബ്ലോക്കില്‍ സ്ഥാനാര്‍ഥികളെ ചൊല്ലി യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളി ഉണ്ടായി.
പ്രചരണത്തിന് വ്യക്തികളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമൊക്കെ സോഷ്യല്‍മീഡിയയെ ഏറ്റവും കൂടുതല്‍ ആശ്രയിച്ച തദ്ദേശ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഫെയ്‌സ്ബുക്കാണ് സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച പ്രചരണ മാധ്യമം. ഫോട്ടോ പതിച്ച ഏറെ വ്യത്യസ്തമായ നിരവധി അഭ്യര്‍ഥനകളാണ് മുഖപുസ്തകത്തിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. ഹാസ്യവും ആക്ഷേപഹാസ്യവും ചേരുംപടി ചേര്‍ത്ത നിരവധി പ്രതികരണങ്ങളും ഇത്തരം അഭ്യര്‍ഥനകള്‍ക്കുള്ള മറുപടിയായി വോട്ടര്‍മാരുടെതായും കണ്ടു. ഹൈടെക് പ്രചരണത്തിന്റെ എല്ലാ സാധ്യതകളും സ്ഥാനാര്‍ഥികള്‍ മുതലാക്കി. ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും പ്രചരണ വിഷയങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു.