വിവാദ പരസ്യം: ഏകെ ആന്റണി കാണിച്ച ധാര്‍മികത പിണറായി വിജയൻ കാണിക്കുമോ?
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പിണറായി വിജയന്‍ ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ ഒന്നാം പേജ് പരസ്യത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. സഖ്യകക്ഷിയായ സി പി ഐ പോലും ഈ പരസ്യത്തെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ല എന്നാണ് സി പി ഐ പറഞ്ഞത്. എന്നാല്‍ പിണറായി വിജയന്റെ ധാര്‍മികതയാണ് കോണ്‍ഗ്രസ് എം എല്‍ എ ആയ വി ടി ബല്‍റാം ഈ വിഷയത്തില്‍ ചോദ്യം ചെയ്യുന്നത്.
വിവാദ പരസ്യം; ജനങ്ങള്‍ വോട്ട് ചെയ്ത് പിണറായി വിജയനല്ല എന്ന് സിപിഐ!
1994ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വേണ്ടി ഏ കെ ആന്റണി വിമാനം ചാര്‍ട്ടര്‍ ചെയ്ത് വന്ന കാര്യമാണ് വി ടി ബല്‍റാം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയനെ ഓര്‍മിപ്പിക്കുന്നത്. കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഇത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പേ യാത്രാച്ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുന്നതിനെച്ചൊല്ലി വലിയ വിവാദം ഉണ്ടായി.
പിന്നീട് ഏ കെ ആന്റണിക്കുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഏതാണ്ട് 8 ലക്ഷം രൂപ വരുന്ന ആ വിമാനയാത്രാ ചെലവ് അടച്ചുതീര്‍ക്കുകയും ചെയ്തു. ഏതാണ്ട് ഇതേ പോലെ ഒരു സാഹചര്യമാണ് ഇന്ന് പിണറായി വിജയനും നേരിടുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് കേരളത്തിനു പുറത്തെ പ്രമുഖ ദേശീയ ദിനപത്രങ്ങളിലടക്കം മുഴുപേജ് പരസ്യം നല്‍കുമ്പോള്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റിട്ടുണ്ടായിരുന്നില്ല.
സ്ഥാനമേല്‍ക്കും മുമ്പേ കോടികളുടെ ഒന്നാം പേജ് പരസ്യം, ഇത് ശരിയോ പിണറായി സഖാവേ?
ലഭ്യമായ വിവരങ്ങള്‍ വെച്ച് ഏതാണ്ട് 10 കോടിയോളം രൂപയുടെ പരസ്യമാണ് ഒരു വ്യക്തിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയന്റെ സെല്‍ഫ് പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഈ പരസ്യത്തിന്റെ ചെലവ് സര്‍ക്കാരിന്റെ പി ആര്‍ ഡി വകുപ്പിന്റെ തലയില്‍ കെട്ടിവെക്കുന്നത് നിയമവിരുദ്ധവും ജനദ്രോഹപരവുമാണ്. പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ആണ് ഈ ചെലവ് വഹിക്കേണ്ടത്, കേരളത്തിലെ ജനങ്ങളല്ല - എന്നും വി ടി ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നു.