മർദ്ദിച്ചത് പെരുന്നാളിന് ഡാൻസ് കളിക്കുമെന്ന് പറഞ്ഞതിന്! വൈപ്പിനിലെ വീട്ടമ്മ തുറന്നുപറയുന്നു...
റിപ്പോർട്ടർ ടിവിയാണ് വൈപ്പിനിൽ മർദ്ദനമേറ്റ സ്ത്രീയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.
കൊച്ചി: പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ നൃത്തം ചെയ്യുമെന്ന് പറഞ്ഞതിനാണ് തന്നെ ആക്രമിച്ചതെന്ന് വൈപ്പിനിൽ മർദ്ദനമേറ്റ വീട്ടമ്മ. നൃത്തം ചെയ്യുമെന്ന് പറഞ്ഞതിൽ പ്രകോപിതരായ കുടുംബ യൂണിറ്റിന്റെ ഭാരവാഹികളായ ലിജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ തന്നെ മർദ്ദിച്ചതെന്നും ആശുപത്രിയിൽ കഴിയുന്ന സ്രിൻഡ ആന്റണി പറഞ്ഞു.
റിപ്പോർട്ടർ ടിവിയാണ് വൈപ്പിനിൽ മർദ്ദനമേറ്റ സ്ത്രീയുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഭർത്താവിന് ചായ വാങ്ങാൻ പോയ സമയത്തായിരുന്നു മർദ്ദനമെന്നും, ഒരുപാട് തല്ലിയശേഷം ബോധം നഷ്ടപ്പെട്ടെന്നും വീട്ടമ്മ പറഞ്ഞു. റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ...

നൃത്തം ചെയ്യുമെന്ന്...
ഞായറാഴ്ച അമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ നൃത്തം ചെയ്യുമെന്ന് താൻ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായാണ് ലിജി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്ത്രീകൾ തന്നെ ആക്രമിച്ചത്. വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഭർത്താവിന് ചായ വാങ്ങാൻ പോയ സമയത്തായിരുന്നു മർദ്ദനമെന്നും, തല്ലിയ ശേഷം ബോധം നഷ്ടപ്പെട്ടെന്നും സ്രിൻഡ ആന്റണി പറഞ്ഞു.

ബോധം പോയപ്പോൾ...
മർദ്ദനമേറ്റ് ബോധം നഷ്ടമായപ്പോഴാണ് ചട്ടുകം പഴുപ്പിച്ച് ദേഹത്ത് വച്ച് പൊള്ളലേൽപ്പിച്ചതെന്നും വീട്ടമ്മ പറഞ്ഞു. തന്നെ തല്ലി അവശയാക്കിയ ശേഷം ഭ്രാന്തിയെന്ന് മുദ്രകുത്തി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും, മുനമ്പം എസ്ഐ ഇതിന് കൂട്ടുനിന്നെന്നും വീട്ടമ്മ ആരോപിച്ചു.

സഹോദരങ്ങൾക്കും ഇഷ്ടമല്ല...
ചെറുപ്പം മുതൽ കോൺവെന്റ് സ്കൂളിൽ വളർന്ന താൻ അന്നുമുതൽ തനിച്ചായിരുന്നുവെന്നാണ് വീട്ടമ്മ പറഞ്ഞത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായതിനാൽ സഹോദരങ്ങൾക്കും ഇഷ്ടമായിരുന്നില്ല. മൂത്ത സഹോദരന് പാരമ്പര്യമായി മാനസിക പ്രശ്നങ്ങളുണ്ട്. ഭർത്താവിനെ ബന്ധുക്കൾ മർദ്ദിച്ച സമയത്ത് തനിക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് സഹോദരൻ ആത്മഹത്യ ചെയ്ത് മനസിനെ വിഷമിപ്പിക്കുകയും ചെയ്തു- വീട്ടമ്മ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

വൈപ്പിനിൽ...
വൈപ്പിനിൽ വീട്ടമ്മയെ അയൽവാസികളായ സ്ത്രീകൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മാനസിക വൈകല്യമുള്ള വീട്ടമ്മ തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സ്ത്രീകളുടെ മർദ്ദനം.

വടി കൊണ്ട്...
നിലത്തിട്ട് ചവിട്ടിയ വീട്ടമ്മയെ പിന്നീട് വടി കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനുപിന്നാലെയാണ് ചട്ടുകം പഴുപ്പിച്ച് സ്ത്രീയുടെ കാലിൽ പൊള്ളലേൽപ്പിച്ചത്. ഇതൊന്നും കൂടാതെ ഇവരുടെ 14 വയസുകാരിയായ മകളെയെയും സ്ത്രീകൾ മർദ്ദിച്ചു.

കേസ്...
മാനസികവൈകല്യമുള്ള വീട്ടമ്മയെ സ്ത്രീകൾ മർദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങളിൽ വാർത്തയായി. തുടർന്ന് മുനമ്പം പോലീസ് സംഭവത്തിൽ കേസെടുത്ത് പ്രതികളായ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു.

റിമാൻഡിൽ...
സംഭവത്തിൽ അറസ്റ്റിലായ കൊച്ചി പള്ളിപ്പുറം കൈപ്പാശേരി വീട്ടിൽ ലിജി അഗസ്റ്റിൻ, അച്ചാരുപറമ്പിൽ മോളി, പാറക്കാട്ടിൽ ഡീന എന്നിവരെ കോടതി ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് മൂവരെയും റിമാൻഡ് ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസും വ്യക്തമാക്കി.

ആശുപത്രിയിൽ...
അയൽവാസികളായ സ്ത്രീകളുടെ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിലത്തിട്ട് ചവിട്ടിയതിനെ തുടർന്ന് വീട്ടമ്മയുടെ മുഖത്തും ക്ഷതമേറ്റിട്ടുണ്ട്. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഈ പരിക്കുകൾ വ്യക്തമായി കാണാം.












Click it and Unblock the Notifications