പാലക്കാട് ഇപ്പോഴും കുപ്പിവെള്ളത്തിന് 20 രൂപ
പാലക്കാട്: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി പുതിക്കി നിശ്ചയിച്ചിട്ടും ജില്ലയിൽ ഇപ്പോഴും കുപ്പിവെള്ളത്തിന് 20 രൂപ കൊടുക്കണം. വില കുറക്കാൻ തയ്യാറായ കമ്പനികളുടെ കുപ്പിവെള്ളം ഒഴിവാക്കി ബഹുരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളം മാത്രമാണ് നഗരത്തിലെ വ്യാപാരികൾ വിൽപ്പനക്ക് വയ്ക്കുന്നത്.
ഇതോടെ ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച വിലകുറവ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ (കെ.ബി.ഡബ്ല്യു.എ) ഭാരവാഹികൾ. ജില്ലയിൽ 15 കുപ്പിവെള്ള കമ്പനികളാണ് പ്രവർത്തിക്കുന്നത് ഇതിൽ 13 കമ്പനികളും കെ.ബി.ഡബ്യു.എയിൽ അംഗത്വമുള്ളവരാണ്. പെപ്സിയും അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈലന്റ്‌വാലിയുമാണ് മറ്റ് രണ്ട് സ്ഥാപനങ്ങൾ. ഇവർ ഇപ്പോഴും 20 രൂപയ്ക്കാണ് കുപ്പിവെള്ളം വില്ക്കുന്നത്.

മുടക്ക് മുതലിനേക്കാൾ ലാഭം കുപ്പിവെള്ള കച്ചവടത്തിൽ വ്യാപാരികൾക്ക് ലഭിക്കുന്നുണ്ട്. നിർമ്മാതാക്കൾ കുപ്പിവെള്ളത്തിന് വില കുറച്ചാൽ അത് വ്യപാരികളുടെ ലാഭത്തെ കാര്യമായി ബാധിക്കും. ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ ഉത്പാദന ചെലവ് ആറു മുതൽ എട്ടുരൂപ വരെയാണ്. ഇതാണ് കടകളിൽ 20 രൂപയ്ക്ക് വിൽക്കുന്നത്. കച്ചവടക്കാർക്ക് ഒരു ബോട്ടിലിൽ നിന്ന് 8 രൂപയോളം ലാഭം കിട്ടുമെന്ന് കെ.ബി.ഡബ്ല്യു.എ ഭാരവാഹികൾ പറയുന്നു.
തദ്ദേശിയ കുടിവെള്ള കമ്പനികളുടെ കുപ്പിവെള്ളം മുമ്പ് അഞ്ച് കേസ് വാങ്ങിയിരുന്ന നഗരത്തിലെ വ്യാപാരികൾ ഇപ്പോൾ ഒരു കേസ് മാത്രമേ വാങ്ങുന്നുള്ളു. ചിലരാണെങ്കിൽ ഓഡർ പൂർണമായും കാൻസൽ ചെയ്ത അവസ്ഥയാണ്. പകരം 20രൂപയ്ക്ക് വില്ക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ വെള്ളംമാത്രമാണ് വില്ക്കുന്നത്.
കടയിലെത്തുന്ന ഉപഭോക്താക്കൾ 12 രൂപയുടെ കുപ്പിവെള്ളം ചോദിച്ചാൽ ഇല്ലെന്നും അതിനേക്കാൾ മികച്ച ബ്രാൻഡുണ്ടെന്നും പറഞ്ഞ് പെപ്സിയുടെ വെള്ളം കൊടുക്കുന്നതായും അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപരികൾ ഒന്നടങ്കം കുപ്പിവെള്ളം വിലകുറച്ച നടപടി അട്ടിമറിക്കുകയാണെന്നത് തീർത്തു അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികൾ പറഞ്ഞു.
സംഘടനാതലത്തിൽ മാത്രമല്ല വ്യക്തിപരമായും ആരും ഇത്തരം കാര്യങ്ങൾ ചെയ്യില്ല. തങ്ങൾ ഉപഭോക്താക്കളുടെ ചോയ്സിന് അനുസരിച്ചാണ് ഉത്പന്നങ്ങൾ വില്പനയ്ക്ക് വയ്ക്കുന്നത്. ഉപഭോക്താക്കൾ കൂടുതൽ വാങ്ങുന്നതിന് പകരം വില്പന കുറവുള്ള ബ്രാൻഡുകൾ വില്പനയ്ക്ക് വച്ചതുകൊണ്ട് വ്യാപാരികൾക്ക് നഷ്ടം മാത്രമേ ഉണ്ടാകു. സാമൂഹ്യ നന്മ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികളെ സംഘടന വളരെയധികം മാനിക്കുന്നുവെന്ന് കെ.വി.വി.ഇ.എസ്, ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ പറഞ്ഞു.












Click it and Unblock the Notifications