ചെളിയിൽ മറഞ്ഞ് മുണ്ടക്കൈ; വേഗം കൂട്ടാൻ വേണം കൂടുതൽ ജെസിബികൾ,ഫയർഫോഴ്സ് ജീവനക്കാർ പറയുന്നു
വയനാട്; മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ജെസിബികളുടെ കുറവ്. ഉരുൾപൊട്ടലിൽ പ്രദേശത്തെ അഞ്ഞൂറോളം വീടുകളാണ് തകർന്നത്. മുക്കാൽ ഭാഗം വീടുകളും നിലംപൊത്തിയ അവസ്ഥയിലാണ്. ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കണമങ്കിൽ വീടുകളുടെ കോൺക്രീറ്റും മേൽക്കൂരയുടെ ഭാഗങ്ങളും നീക്കേണ്ടതുണ്ട്. ആവശ്യത്തിന് ജെസിബികൾ ഇല്ലാത്തതിനാൽ പ്രദേശത്തെ തിരച്ചിൽ ദുഷ്‌കരമാക്കിയിട്ടുണ്ട്.
മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കൂടുതൽ ജെസിബികൾ വേണമെന്ന ആവശ്യമാണ് രക്ഷാപ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നത്. 'മുണ്ടക്കൈയിൽ എല്ലാം തകർന്ന അവസ്ഥയിലാണ്. ഇവിടെ വീടുകളിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. രാവിലെ മുതൽ ഒരു ജെസിബി കൊണ്ടാണ് മണ്ണ് നീക്കുന്നത്. കൂടുതൽ ജെസിബികൾ എത്തിച്ചാലേ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കൂ എന്നും ഇവർ പറയുന്നു.

'മുണ്ടക്കൈ ജമാഅത്ത് പള്ളിയുടെ ഭാഗത്തെ രണ്ട് വീടുകളിലായി എട്ട് മൃതദേഹങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവിടെ വീണുകിടക്കുന്ന സ്ലാബുകൾ ജെസിബി വെച്ച് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫയർഫോഴ്സ് ഓഫീസർ ഹാരിസ് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. അങ്ങോട്ടേക്ക് വഴിയില്ലാത്തതിനാൽ വാഹനങ്ങൾ എത്തിക്കാനും ബുദ്ധിമുട്ടുന്നുണ്ടെന്നും ഹാരിസ് പറഞ്ഞു. ഒരു ജെ സി ബി വെച്ചാണ് രാവിലെ മുതൽ ഇവിടെ പരിശോധനകൾ നടത്തുന്നത്. കൂടുതൽ ജെ സി ബി ഉണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടാനാവുമെന്നും ഇദ്ദേഹം പറഞ്ഞു.
നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘമാണ് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. അതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളാണ് ഉള്ളത്. ഇവരെ കൂടാതെ 94 എന്‍ ഡി ആര്‍ എഫ് അംഗങ്ങളും, 167 ഡി എസ് സി അംഗങ്ങളും, എം ഇ ജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു.
അതേലമയം മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 158 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 86 പേരെ തിരിച്ചറിഞ്ഞതായി ജില്ലാ ഭരണകുടം അറിയിച്ചു. 73 പേർ പുരുഷൻമാരും 66 പേർ സ്ത്രീകളുമാണ്. 18 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്ററുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി . വയനാട്ടിൽ 92 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.












Click it and Unblock the Notifications