വയനാട് ദുരന്തം; തിരച്ചില്‍ എട്ടാം നാളിലേക്ക്; സൂചിപ്പാറയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ എട്ടാം ദിനത്തിലേക്ക്. ദുരന്തത്തില്‍ പകുതിയോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള തിരച്ചിലും ഇന്ന് തുടരും. രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. ഇതുവരെ 400 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്.
അതേസമയം ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. ആള്‍ക്കാര്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. അതേസമയം ഇന്നത്തെ തിരച്ചിലിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും എന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇവിടെ നേരത്തെ പരിശോധന നടത്താനായിരുന്നില്ല. വ്യോമസേന ഹെലികോപ്ടറിന്റെ സഹായത്തില്‍ ദൗത്യസംഘത്തെ ഇവിടെ എത്തിക്കും. സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും തിരച്ചില്‍. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാല് എസ് ഒ ജിയും ആറ് ആര്‍മി സൈനികര്‍ എന്നിവര്‍ അടങ്ങുന്ന 12 അംഗ സംഘമാണ് തിരച്ചില്‍ നടത്തുക.
ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് ഇവര്‍ ലക്ഷ്യസ്ഥാനത്തേക്ക് എയര്‍ ലിഫ്റ്റിങ്ങിലൂടെ നീങ്ങും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കും. നിലമ്പൂര്‍ വരെ ചാലിയാറിന്റെ ഇരുകരകളിലും ഇന്ന് ഊര്‍ജിത തിരച്ചില്‍ നടത്തും. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരിക്കും ഇവിടങ്ങളിലെ തിരച്ചില്‍.
വനമേഖലകളിലെ തിരച്ചിലിന് ഡി എഫ് ഒ നേതൃത്വം നല്‍കും. ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം ഇന്നലേയും പുത്തുമലയില്‍ കൂട്ടമായി സംസ്‌കരിച്ചിരുന്നു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ്‌സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു കൂട്ടസംസ്‌കാരം നടത്തിയത്.
ഇന്നലെ ചാലിയാറില്‍ നിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ മലപ്പുറം ജില്ലയില്‍നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 76 ഉം ശരീര ഭാഗങ്ങള്‍ 159 ഉം ആയി. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആണ്‍കുട്ടികളുടെയും നാല് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ചാലിയാറില്‍ നിന്ന് ലഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വാണിയമ്പുഴയില്‍ നിന്നാണ് രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചത്.
നിലവില്‍ ഈ രണ്ട് ശരീര ഭാഗങ്ങള്‍ മത്രമാണ് ജില്ലാ ആശുപത്രിയില്‍ അവശേഷിക്കുന്നത്. ബാക്കിയുള്ള 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി വയനാട്ടിലേക്ക് കൊണ്ടുപോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.












Click it and Unblock the Notifications