എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് അറിയില്ലെന്ന് എംഎല്‍എ; വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ ഒരു വയസ്സുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മേഖലയില്‍ നാനൂറോളം പേർ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി എയർലിഫ്റ്റിങ് ഉള്‍പ്പെടേയുള്ള സാധ്യതകള്‍ തേടുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.
'ഒരു കാര്യം ആദ്യം തന്നെ അഭ്യർത്ഥിക്കുന്നു. മാധ്യമങ്ങളില്‍ വരുന്ന വാർത്തകളില്‍ കുറേയേറെ ശരിയും കുറേയേറെ തെറ്റുമാണ്. ആളുകളെ പാനിക്ക് ആക്കാവുന്ന ഒരു ശ്രമത്തില്‍ നിന്നും മാറ്റി, എല്ലാവരേയും അവരവരുടേയും സ്ഥാനങ്ങളില്‍ സുരക്ഷിതരാവുകയെന്ന കാര്യമാണ് ആദ്യം അറിയിക്കേണ്ടത്. അനാവശ്യമായി കൂടുതല്‍ ആളുകള്‍ അവിടേക്ക് തുടർച്ചയായി അവിടേക്ക് യാത്ര ചെയ്യുന്നുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അങ്ങനെ ചെയ്യുന്നത് പരിശീലനം ലഭിച്ചവർക്ക് രക്ഷാപ്രവർത്തനം നടത്തുന്നതിനെ ബാധിക്കും' മന്ത്രി പറഞ്ഞു.

എന്‍ ഡി ആർഎഫിന്റെ രണ്ടാമത്തെ യൂണിറ്റും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. ഏതാനും സമയത്തിനുള്ളില്‍ അവർ അവിടെ എത്തിച്ചേരും. വെള്ളാർമലയിലേക്കുള്ള പാലം തകർന്നുവെന്നും, അത് അല്ല മണ്ണ് മൂടി കിടക്കുകയാണെന്നുമുള്ള വാർത്തയുണ്ട്. രണ്ടും പൂർണ്ണമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള എല്ലാ ഫയര്‍ഫോഴ്‌സും വയനാട്ടിലേക്ക് എത്തും. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ ലിഫ്റ്റിങ് നടത്തും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ വയനാട്ടിലെത്തും.
കളക്ടറുടെ നേതൃത്വത്തില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നതിന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. എയർഫോഴ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നു. നാലര മണി മുതല്‍ തന്നെ മുഖ്യമന്ത്രി തന്നെ രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിിക്കൊണ്ടിരിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ നമുക്ക് കൊടുക്കാന്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. മന്ത്രിമാർ തന്നെ അങ്ങോട്ട് പോയി പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ഥലം എംഎല്‍എ ടി സിദ്ധീഖും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഉള്‍പ്പെടെ സഹായം തേടണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. 'എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. വെള്ളാർമലയിലെ സ്കൂള്‍ പരിസരത്താണ് ഞാന്‍ ഉള്ളത്. 3 മൃതദേഹങ്ങള്‍ ഇവിടുന്ന് കണ്ടെടുത്തിട്ടുണ്ട്. മേലെ ഭാഗത്ത് നിന്നും വന്നിരിക്കുന്ന വന്‍മരങ്ങളും മറ്റുമൊക്കെ ഇവിടെ ടണ്‍ കണക്കിന് കൂടിക്കിടക്കുകയാണ്. ഇതിന്റെ ഇടയില്‍ നിന്നാണ് 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനിയും എന്തൊക്കെ സംഭവങ്ങള്‍ എന്ന് അറിയില്ല.' ടി സിദ്ധീഖ് എം എല്‍ എ പറഞ്ഞു.
പാലം സമ്പൂർണ്ണമായി തകർന്നു. പുഴയില്‍ മുഴുവന്‍ കോണ്‍ക്രീറ്റും മറ്റ് അവശിഷ്ടങ്ങളുമാണ്. മുണ്ടക്കൈ ഭാഗത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടേക്ക് എത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ ഡി ആർ എഫ് സേന ഇവിടെ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും സംസാരിച്ചിരുന്നു. റവന്യൂ മന്ത്രി അടിയന്തരമായി ഇവിടെ എത്തുന്നുണ്ട്.
സൈന്യത്തിന്റെ സഹായത്തോട് കൂടി താല്‍ക്കാലിക പാലം ഉണ്ടാക്കി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം. നിലവിലെ കാലാവസ്ഥയില്‍ എയർലിഫിറ്റിങ് ബുദ്ധിമുട്ടായിരിക്കും. എങ്കിലും സാധ്യമായ എന്ത് നടപടിയും സ്വീകരിച്ചിട്ടുണ്ട്. എയർലിഫിറ്റിങ് നടത്തുകയാണെങ്കില്‍ അതിന് വേണ്ട ക്രമീകരണം, ആശുപത്രിയിലെ ക്രമീകരണം അങ്ങനെ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. കാലാവസ്ഥ അല്‍പമെങ്കിലും മെച്ചപ്പെട്ട് കഴിഞ്ഞാല്‍ ആളുകളെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കും. എന്തായാലും കാഴ്ചകള്‍ ദയനീയമാണെന്നും ടി സിദ്ധീഖ് പറഞ്ഞു.












Click it and Unblock the Notifications