മുണ്ടക്കൈ ഉരുൾപൊട്ടൽ; അട്ടൽമലയിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് സൈന്യം, പാലം തകർന്നത് വെല്ലുവിളി
വയനാട്: നാടിനെ നടുക്കിയ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച ചൂരൽമലയിലെ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതെന്ന് വ്യക്തമാക്കി സൈന്യം. ചൂരൽമലയിലെ പത്താംവാർഡായ അട്ടമലയിലേക്ക് കടക്കാനുള്ള പാലം ഒലിച്ചുപോയതാണ് ദൗത്യം കൂടുതൽ ദുഷ്‌കരമാക്കുന്നത്. അഞ്ചോളം സൈനികർ ശരീരത്തിൽ കയർകെട്ടി അവിടേക്ക് കടന്നെങ്കിലും കൂടുതൽ പേർക്ക് അങ്ങോട്ടേക്ക് പ്രവേശിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതാണ് കാര്യങ്ങൾ സങ്കീർണമാക്കുന്നത്.
ഇതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകൾ ഉൾപ്പെടെ എത്തിക്കുകയാണ്. ഡെപ്യൂട്ടി കളക്‌ടറുടെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം. വയനാട്ടിലെ ദുരന്തം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലകളിൽ ഒന്നാണ് അട്ടമല. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ഈ മേഖലയിലേക്ക് കേന്ദ്രീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

മൂടൽമഞ്ഞ് ശക്തമാവുന്നതും വെല്ലുവിളിയാവുന്നുണ്ട്. കൂടാതെ ദുരന്തമുഖത്തേക്ക് കൂടുതൽ സഹായവുമായി അടുത്ത സൈനിക സംഘം ഉടനെത്തും. തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്. 5 മണിക്ക് ഈ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും.
അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് വരാനാണ് പദ്ധതി. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളും ഉൾപ്പെടെ കൂടുതൽ സജ്ജീകരണങ്ങളുമായാണ് ഇവരുടെ വരവ്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘം നേരത്തെ തന്നെ ചൂരൽമലയിൽ എത്തിയിരുന്നു. അവരാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്‌നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 84 ആയി ഉയർന്നിരിക്കുകയാണ്. പരിക്കേറ്റവർ അതിലേറെയാണ്. പ്രദേശത്തെ കാലാവസ്ഥയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിന് വലിയ തടസമാവുന്നുണ്ട്. ഇരുട്ട് പരന്നാൽ ദൗത്യം കൂടുതൽ ദുഷ്‌കരമാവും എന്നാണ് വിലയിരുത്തൽ. അത് കൂടി കണക്കിലെടുത്ത് പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനാണ് ശ്രമം.












Click it and Unblock the Notifications