ദിലീപിനെ തലോടി തടിയൂരാൻ അമ്മ നേതൃത്വം, നടിമാരുടെ നിയമോപദേശം ചവറ്റ് കുട്ടയിൽ തളളി
കൊച്ചി: പ്രളയത്തില്‍ മുങ്ങിപ്പോയ ദിലീപ് വിഷയം വീണ്ടും സജീവമാക്കിയിരിക്കുകയാണ് അമ്മയിലെ വിമതരായ നടിമാര്‍. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കരുത് എന്നാണ് നടിമാരുടെ ആവശ്യം. മൂന്ന് കത്തുകളാണ് ഇതുവരെ നടിമാര്‍ അമ്മ നേതൃത്വത്തിന് നല്‍കിയത്.
എന്നാല്‍ നടിമാര്‍ക്ക് നിരാശ മാത്രമാണ് ഫലം. ദിലീപിനെ കൈ വിടാന്‍ അമ്മ ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവിലെ തീരുമാനം. നടിമാര്‍ കൈമാറിയ മുതിര്‍ന്ന മൂന്ന് അഭിഭാഷകരുടെ നിയമോപദേശം കൂടി മറികടന്നാണ് അമ്മ ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
പുറത്താക്കലും തിരിച്ചെടുക്കലും
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് തൊട്ട് പിന്നാലെയാണ് അ്മ്മ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത്. എന്നാല്‍ അതിന് ശേഷം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടനെ തിരിച്ചെടുക്കുകയും ചെയ്തു. അക്കാര്യം രഹസ്യമായി അമ്മ സൂക്ഷിച്ചു. വാര്‍ത്ത പുറത്ത് വന്നതോടെ ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവര്‍ അമ്മ വിട്ട് പുറത്തേക്ക് വന്നു.
കത്ത് പലതവണ
അമ്മയില്‍ തുടരാന്‍ തീരുമാനിച്ച ഡബ്ല്യൂസിസി അംഗങ്ങളായ പാര്‍വ്വതിയും രേവതിയും പത്മപ്രിയയും ദിലീപിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അമ്മ നടിമാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാതെ വന്നപ്പോള്‍ നടിമാര്‍ വീണ്ടും കത്ത് നല്‍കി.
അടയിരുന്ന് അമ്മ
ഈ കത്തിന് മേലെ അമ്മ അടയിരിപ്പ് തുടര്‍ന്നു. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് നടിമാര്‍ മൂന്നാമത്തെ കത്തും നല്‍കി. എന്നാല്‍ ജനറല്‍ ബോഡി വരെ കാത്തിരിക്കണം എന്നാണ് അമ്മ നേതൃത്വം നടിമാരോട് പറയുന്നത്. ദിലീപിനെ തിരിച്ചെടുത്തത് ജനറല്‍ ബോഡി ആണെന്നും അതുകൊണ്ട് തീരുമാനം എക്‌സിക്യൂട്ടീവിന് പുനപരിശോധിക്കാനാവില്ലെന്നുമാണ് ഇവരുടെ വാദം.
ജനറൽ ബോഡി തീരുമാനിക്കും
ജനറല്‍ ബോഡി വേണം തീരുമാനിക്കാന്‍ എന്നാണ് ലഭിച്ച നിയമോപദേശമെന്നും അമ്മ വ്യക്തമാക്കുന്നു. നടിമാരെ ഇക്കാര്യം രേഖാമൂലം അറിയിക്കും. ജനറല്‍ ബോഡിവരെ കാത്തിരിക്കേണ്ടി വരും. അല്ലെങ്കില്‍ അവര്‍ എന്താണഅ ചെയ്യാന്‍ പോകുന്നത് എന്ന് അറിയില്ലെന്നാണ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ പ്രതികരണം.
ഒരു വർഷം വേണം
ജനറല്‍ ബോഡി യോഗം എപ്പോള്‍ നടക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും അതിന് അംഗങ്ങളുടെ സൗകര്യം അടക്കം പല കാര്യങ്ങളും നോക്കാനുണ്ടെന്നും ലാല്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഇനി ജനറല്‍ ബോഡി അടുത്ത വര്‍ഷമാണ്. പ്രത്യേക ജനറല്‍ ബോഡി വിളിക്കണോ എന്ന കാര്യം പരിശോധിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നടിമാർക്ക് നിയമോപദേശം
എന്നാല്‍ ദിലീപ് വിഷയത്തില്‍ എക്‌സിക്യൂട്ടീവിന് തന്നെ തീരുമാനമെടുക്കാം എന്നാണ് നടിമാര്‍ക്ക് കിട്ടിയ നിയമോപദേശം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള മൂന്ന് അഭിഭാഷകരുടെ നിയമോപദേശമാണ് നടിമാര്‍ തേടിയത്. ഓഗസ്റ്റ് 7ന് നടത്തിയ ചര്‍ച്ചയിലാണ് ഇരുകൂട്ടരും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.
നിയമോപദേശം തളളി
നടിമാര്‍ യോഗത്തിനിടെ തന്നെ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് നിയമോപദേശം തേടി. അക്കാര്യം അമ്മ നേതൃത്വത്തെ അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ കൂടി നിയമോപദേശം തേടിയ ശേഷം തീരുമാനം ഒരുമിച്ച് വാര്‍ത്താ സമ്മേളനം വഴി അറിയിക്കാം എന്നതായിരുന്നു അമ്മയുടെ നിര്‍ദേശം.
തടിയൂരുക ലക്ഷ്യം
എന്നാലിപ്പോള്‍ നടിമാര്‍ കൈമാറിയ നിയമോപദേശത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞ് കൊണ്ടുള്ള നടപടിയാണ് അമ്മയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ജനറല്‍ ബോഡിയില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷവും എന്നതിനാല്‍ തന്നെ തിരിച്ചെടുത്ത നടപടിയില്‍ മാറ്റമുണ്ടാകുമെന്ന് കരുതാനാവില്ല. നേതൃത്വത്തിന് അപകടം പറ്റാതെ തടിയൂരുക എന്ന തന്ത്രമാണ് സംഘടന ദിലീപ് വിഷയത്തില്‍ പയറ്റുന്നത്.