'മഞ്ജു വാര്യരുടെ പേരിലുള്ള കേസിലും ആളൂരെത്തി, വിവാദമായ കേസുകളിലൊക്കെ എങ്ങനെ'? കുറിപ്പ്
തിരുവല്ല: ഇലന്തൂര്‍ നരബലി കേസ് ഏറ്റെടുത്തതോടെ ബിഎ ആളൂരെന്ന അഭിഭാഷകന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുപ്രസിദ്ധമായ പല കേസുകളിലും പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് ബിഎ ആളൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുളളതാണ്.
ഇത്തരം കേസുകളിലൊക്കെ ആളൂർ എങ്ങനെയാണ് അഭിഭാഷകനായി എത്തുന്നത് എന്നതൊരു ചോദ്യമാണ്. മഞ്ജു വാര്യരുമായി ബന്ധപ്പെട്ട കേസിൽ ആളൂരിന്റെ ആളുകൾ തന്നെയും കാണാൻ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നുളള നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനല്‍ കുമാര്‍ ശശിധരന് എതിരെ പോലീസ് കേസെടുത്തത്. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട് എന്നതടക്കം പറഞ്ഞ് നിരവധി പോസ്റ്റുകള്‍ സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ടിരുന്നു. അറസ്റ്റിലായ സനല്‍ കുമാറിന് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഈ കേസ് ഏറ്റെടുക്കാൻ വേണ്ടി ആളൂരിന്റെ ജൂനിയർമാരായ അഭിഭാഷകർ തന്നെ സമീപിച്ചിരുന്നുവെന്ന് സനൽ കുമാർ ശശിധരൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' ബി എ ആളൂർ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്. മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ എന്നെക്കാണാൻ രണ്ട് ജൂനിയർ അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു. ആരാണ് എനിക്കുവേണ്ടി ആളുരിനെ സമീപിച്ചത് എന്ന് ചോദിച്ചപ്പോൾ എന്റെ ഏതോ സിനിമകളുടെ പ്രൊഡ്യുസർ ആണ് എനിക്ക് വേണ്ടി കേസ് വാദിക്കാൻ അദ്ദേഹത്തെ സമീപിച്ചത് എന്ന് പറഞ്ഞു. ആരാണ് ആ പ്രൊഡ്യുസർ എന്ന് സാറിനും അറിയില്ല എന്നും അവർ പറഞ്ഞു.
വിവരങ്ങൾ കൃത്യമല്ലാത്തതുകൊണ്ടും നിഴൽ നാടകങ്ങളിൽ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടും ഞാനത് നിരസിച്ചു. ഇപ്പോൾ നരബലി കേസിൽ ആളൂർ ആണ് പ്രതികളുടെ അഭിഭാഷകൻ എന്ന് കേട്ടപ്പോൾ ഓർത്തതാണ്. ആരായിരിക്കും പ്രതികൾക്ക് വേണ്ടി അദ്ദേഹത്തെ കേസ് ഏല്പിച്ചിട്ടുണ്ടാവുക!' എന്നാണ് സനൽ കുമാർ കുറിച്ചിരിക്കുന്നത്.
'കുശലം പറയാനല്ല സമയം തന്നത്'; ക്ഷോഭിച്ച് കോടതി, ബഹളം വെച്ച് ആളൂർ.. 3 പ്രതികളും റിമാന്റിൽ
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്ക് വേണ്ടിയാണ് ബിഎ ആളൂര്‍ ഹാജരാകുന്നത്. ആരാണ് ഈ കേസ് ആളൂരിന് വക്കാലത്ത് നല്‍കിയത് എന്നത് വ്യക്തമല്ല. രണ്ട് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാനാണ് തന്നെ ഏല്‍പ്പിച്ചിരുന്നത് എന്നും എന്നാല്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്ക് വേണ്ടിയും ഹാജരാകുന്നുവെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
hair-അമിതമായി മുടി കൊഴിയുന്നുണ്ടോ? ടെൻഷൻ അടിക്കും മുൻപ് കഴിക്കാം ഇവ..
കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു. സൗമ്യ കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് ആളൂര്‍ എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത്. അതിന് ശേഷം ധാബോല്‍ക്കര്‍ വധക്കേസ്, ജിഷ കൊലക്കേസ്, കൂടത്തായി കേസ് പോലുളളവയിലും ആളൂരിന്റെ പേര് ഉയര്‍ന്നു.