'ചെയ്തത് തെറ്റായി പോയി എന്ന് പറയണം, കുറ്റക്കാരനെങ്കിൽ ദിലീപിനെ കല്ലെറിയാനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ'
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനെന്ന് കണ്ടാൽ കല്ലെറിയാൻ താനുമുണ്ടാകുമെന്ന് രാഹുൽ ഈശ്വർ. ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിൽ ഒരു ഫോൺ ദിലീപ് ഹാജരാക്കാത്തതിനുളള കാരണവും രാഹുൽ ഈശ്വർ ചർച്ചയിൽ വിശദീകരിച്ചു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ: '' ദിലീപല്ല യഥാര്‍ത്ഥത്തില്‍ കോടതിയാണ് ഹീറോ എന്നതാണ് ഇപ്പോള്‍ സാധാരണക്കാര്‍ സംസാരിക്കുന്നത്. നാളെ താന്‍ ദേഷ്യത്തില്‍ തന്റെ സുഹൃത്തിനോടോ ബിസിനസ്സ് പാര്‍ട്ണറോടോ ആര്‍ക്കെങ്കിലും പണി കൊടുക്കാം എന്ന് പറഞ്ഞാല്‍ ബാലചന്ദ്ര കുമാറിനെ പോലെ രഹസ്യമായോ ഒളിച്ചിരുന്നോ റെക്കോര്‍ഡ് ചെയ്ത് അവന് പണി കൊടുക്കുന്ന ഒന്നര സെക്കന്‍ഡോ രണ്ട് സെക്കന്‍ഡോ ഉളള വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് കൊടുത്ത് പോലീസിനെ വെച്ച് തന്നെ പീഡിപ്പിക്കുന്നതില്‍ നിന്ന് കോടതി രക്ഷിച്ചല്ലോ എന്നാണ് സാധാരണക്കാര്‍ ചിന്തിക്കുന്നത്''.

''പ്രോസിക്യൂഷന്‍ പറയുമ്പോള്‍ കോടതി യാന്ത്രികമായി, തെളിവെല്ലാം ഉണ്ടല്ലോ, മുദ്ര വെച്ച കവറില്‍ വലിയതെന്തോ ഉണ്ടല്ലോ, സാക്ഷി മൊഴി ഉണ്ടല്ലോ അതുകൊണ്ട് ദിലീപിനെ കസ്റ്റഡിയിലെടുത്തോ എന്ന് പറയുമെന്നും ദിലീപിനെ പീഡിപ്പിച്ച് നടിയുടെ കേസില്‍ എന്തെങ്കിലും തെളിവുണ്ടാക്കാം എന്നൊക്കെയാണ് ഇവരൊക്കെ വിചാരിച്ചത്. മാധ്യമങ്ങള്‍ പറയുന്നത് പലതും തെറ്റായ വ്യാഖാനങ്ങളാണ്''.

''ദിലീപ് ഫോണ്‍ തരാന്‍ പറ്റില്ല എന്നല്ല പറഞ്ഞത്. ജനുവരി 23, 2021ല്‍ ഉപയോഗിച്ച ഫോണ്‍ വെച്ച് 2017ല്‍ നടന്ന ഗൂഢാലോചന എങ്ങനെ കണ്ടുപിടിക്കാനാണ്. ദിലീപ് ഓഗസ്റ്റ് 31 വരെ ആ ഫോണ്‍ പോലും ഉപയോഗിച്ചിട്ടില്ല. ബാലചന്ദ്ര കുമാര്‍ പരാതി കൊടുക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് ഫോണ്‍ മാറ്റിയതാണ്. ആ ഫോണും 2017ല്‍ നടന്ന ഗൂഢാലോചനയും തമ്മില്‍ എന്ത് ബന്ധമാണ്''.

''തനിക്ക് ഈ ഫോണില്‍ നിന്ന് ചില കാര്യങ്ങള്‍ റിട്രീവ് ചെയ്ത് എടുക്കാനുണ്ട് എന്നാണ് ദിലീപ് പറഞ്ഞത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ വന്ന ദിവസം ദിലീപടക്കമുളള 5 പേരും ഫോണ്‍ മാറ്റിയത് നടിയെ ആക്രമിച്ച കേസില്‍ ഏതെങ്കിലും രീതിയില്‍ തന്നെ കുടുക്കാനാണ് എന്ന് ബുദ്ധിയുളള ദിലീപും ബുദ്ധിയുളള രാമന്‍പിളളയും തിരിച്ചറിഞ്ഞിരുന്നു. എല്ലാ ഫോണുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊടുക്കാത്ത ഏക ഫോണ്‍ 5 മാസത്തോളം ഉപയോഗിക്കാത്തതാണ്''.

''ബാലചന്ദ്ര കുമാറിന്റെ ആരോപണം വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം ദിലീപിനെ ഭീഷണിപ്പെടുത്തി തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഓഡിയോ ക്ലിപ്പ് കേട്ടാല്‍ തന്നെ അറിയാം. ''ഞാന്‍ സാറിനെ ഭീഷണിപ്പെടുത്തുകയൊന്നുമല്ല കെട്ടോ, കോടിക്കണക്കിന് രൂപയൊന്നും ചോദിച്ചില്ലല്ലോ''. അതിന് അര്‍ത്ഥം ''എനിക്ക് വേണമെങ്കില്‍ കോടിക്കണക്കിന് രൂപ ചോദിക്കാനാകും, കാരണം നിങ്ങളുടെ വലിയ രഹസ്യം എന്റെ കയ്യിലിരിപ്പുണ്ട്''.

''തന്നെ ഏതെങ്കിലും രീതിയില്‍ കേസില്‍ കുടുക്കാമെന്ന് ദിലീപ് മുന്‍കൂട്ടി കണ്ടു. ബൈജു കെ പൗലോസും ബാലചന്ദ്ര കുമാറും ചേര്‍ന്ന് ഒരു ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായി. 2021 ജനുവരിയില്‍ ഉപയോഗിച്ച ഫോണ്‍ കൊണ്ട് 2017ലെ ഗൂഢാലോചന എങ്ങനെ തെളിയിക്കും. 2021ല്‍ ഗൂഢാലോചന നടന്നു എന്ന് പ്രോസിക്യൂഷന് പോലും അഭിപ്രായമില്ല. 2017, 2018, 2019 വര്‍ഷങ്ങളില്‍ ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്''.

''നാളെ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ വരികയും ദിലീപ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്താല്‍ അദ്ദേഹത്തെ കല്ലെറിയാനും കുറ്റം പറയാനും താനുണ്ടാകും. അതല്ലെങ്കില്‍ താങ്കളോട് ചെയ്തത് തെറ്റായി പോയി എന്നും താങ്കളെ വേട്ടയാടിയത് ശരിയായില്ല എന്ന് പറയാനുളള ഒരു മര്യാദ കാണിക്കണം. ആ മര്യാദ ഷാരൂഖ് ഖാനോട് നോര്‍ത്ത് ഇന്ത്യക്കാര്‍ കാണിച്ചില്ല. പക്ഷേ ദിലീപിനോട് മലയാളികള്‍ കാണിക്കണം''.












Click it and Unblock the Notifications