വീടിനുള്ളില്‍ കയറി കാട്ടുപന്നിയുടെ ആക്രമണം, പിഞ്ചുകുഞ്ഞ് രക്ഷപെട്ടു
കല്ലറ: വീട്ടിൽകയറി കാട്ടുപന്നി ആക്രമണം നടത്തിയ സംഭവം കല്ലറ ഗ്രാമത്തെ വിറപ്പിച്ചിരിക്കുകയാണ്.കാഞ്ചിനട അനു നിവാസിൽ ശിവരാജന്റെ വീട്ടിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കുത്തി മറിച്ച് അകത്ത് കടന്ന കാട്ടുപന്നി അടുക്കളയിൽ സ്ളാബിന് മുകളിൽ ചാടിക്കയറി അടുപ്പുകൾ കുത്തിയിളക്കുകയും ഗ്യാസ് സിലിണ്ടർ കുത്തിമറിക്കുകയും ചെയ്‌തു. ഫർണിച്ചറുകളും ഇലക്ട്രിക് സാധനങ്ങളും കാട്ടുപന്നി തകർത്തു. ഇതോടെ വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയോടി.
ഹാളിൽ ഉണ്ടായിരുന്ന സോഫ സെറ്റ്, കസേരകൾ. ഇലക്ട്രിക് സാധനങ്ങൾ, ടി.വി സ്റ്റാൻഡ് എന്നിവയും കുത്തിക്കീറി നശിപ്പിച്ചു. ഒന്നരവയസുള്ള കുഞ്ഞ് ഉറങ്ങുകയായിരുന്ന ബെഡ് റൂമിലേക്ക് കാട്ടുപന്നി കടക്കാൻ ശ്രമിച്ചെങ്കിലും ഫർണിച്ചറുകൾ വീണ് കിടക്കുന്നതിനാൽ അതിന് കഴിഞ്ഞില്ല. 20 മിനുട്ടോളം കാട്ടുപന്നിയുടെ പരാക്രമം നീണ്ടു. ഇതിനിടെ വീട്ടുകാർ മുറിക്കുള്ളിൽ കടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് അയൽവാസികളും വീട്ടുകാരും ബഹളം വച്ചതോടെ കാട്ടുപന്നി പുറത്തേയ്ക്ക് ഒാടി.

പാലോട് ഫോറസ്റ്റ് റെയ്ഞ്ചിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്.കൃഷിയിടങ്ങളെല്ലാം കാട്ടുപന്നികള്‍ താവളമാക്കിയിട്ടും പന്നികളെ തുരത്താന്‍ മാര്‍ഗമില്ലാതെ വലഞ്ഞിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍.പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് അധികൃതര് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications