കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുമോ അതോ ഉടച്ച് വാർക്കലോ? സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ബിജെപിക്ക് വേണ്ടി തന്ത്രങ്ങൾ മെനയാൻ അമിത് ഷാ നേരിട്ട് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനത്തെ കുറിച്ചും സ്വീകാര്യത ഉള്ള നേതാക്കളെ കുറിച്ചുമെല്ലാം രഹസ്യമായി ഷാ വിവരം തേടിയതായി വാർത്തകൾ ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംഘടന തലത്തിൽ വൻ ഉടച്ച് വാർക്കലുകൾ ഉണ്ടാകുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. സംസ്ഥാന അധ്യക്ഷനെയടക്കം മാറ്റിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

ബി ജെ പി നടത്തിയ സർവ്വേയിൽ സംസ്ഥാന നേതാക്കൾക്ക് വലിയ ജനപ്രീതിയില്ലെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ ജനപ്രീതിയുള്ള ഏക ബി ജെ പി നേതാവ് സുരേഷ് ഗോപിയാണെന്നായിരുന്നു സർവ്വേ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ അധ്യക്ഷനാക്കി ബി ജെ പി ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. നിലവിലെ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ കാലാവധി ഈ ഡിസംബറിലാണ് അവസാനിക്കുക. ദേശീയ അധ്യക്ഷനായ ജെ പി നദ്ദയുടെ കാലാവധിയും ഈ ഡിസംബറിലാണ് അവസാനിക്കുന്നത്. ദേശീയ അധ്യക്ഷൻ മാറുമ്പോൾ സംസ്ഥാന അധ്യക്ഷൻമാരേയും മാറ്റുന്നതാണ് ബി ജെ പിയിലെ പതിവ്.

സുരേഷ് ഗോപിയെ അധ്യക്ഷനാക്കാൻ ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടെന്ന നിലയ്ക്കുള്ള ചില അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. എന്നാൽ അധ്യക്ഷ പദം ഏറ്റെടുക്കാൻ സുരേഷ് ഗോപി തയ്യാറായില്ലെന്നായിരുന്നു വാർത്തകൾ. മാത്രമല്ല വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തഴഞ്ഞ് കൊണ്ടുള്ള നിയമനങ്ങൾ തെറ്റായ സന്ദേശം നൽകുമെന്ന വിമർശനം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു.

അതേസമയം ചില അപ്രതീക്ഷിത നിയമനങ്ങൾ ഉണ്ടായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അധ്യക്ഷനെ നിലവിൽ മാറ്റാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.കൊവിഡിന്റെ സാഹചര്യത്തിൽ രണ്ട് വർഷം പ്രവർത്തിക്കാനായില്ലെന്നതിന്റെ പേരിൽ ദേശീയ അധ്യക്ഷന് കാലാവധി നീട്ടി നൽകിയേക്കുമെന്നാണ് സൂചന. അങ്ങനെ എങ്കിൽ കെ സുരേന്ദ്രനും രണ്ട് വർഷം കൂടി അനുവദിച്ചേക്കും.

അതിനിടെ കേരളത്തിന്റെ പുതിയ പ്രഭാരിയായ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്കറും ജെ പി നദ്ദയും ഈ മാസം 25 ന് കേരളത്തിൽ എത്തും. ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.ഹിന്ദു വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും ഏകീകരിക്കാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടായിട്ടും അത് മുതലെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ലെന്നായിരുന്നു കേരളത്തിലെത്തിയ കേന്ദ്രമന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ട്. ഈ വിഷയങ്ങളിൽ ഉൾപ്പെടെ നേതൃത്വം ചർച്ച നടത്തിയേക്കും.

അഞ്ച് ലോക്സഭ മണ്ഡലങ്ങളാണ് ഇക്കുറി ബി ജെ പിയുടെ ലക്ഷ്യം. തിരുവന്തപുരം, തൃശ്ശൂർ അടക്കമുള്ള മണ്ഡലങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. മണ്ഡലങ്ങളുടെ പ്രത്യേക ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഇവർ നിരന്തരം മണ്ഡലത്തിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ച തിരുവനന്തപുരം മണ്ഡലം കേന്ദ്രീകരിച്ചാകും നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ. ശശി തരൂരിനെ കോൺഗ്രസ് ഇക്കുറി മത്സരിപ്പിച്ചില്ലെങ്കിൽ ശക്തനായ നേതാവിനെ ഇറക്കിയാൽ മണ്ഡലം പിടിക്കാൻ സാധിക്കുമെന്ന് ബി ജെ പി കരുതുന്നുണ്ട്. പൊതുസമ്മതരെ ആയേക്കും ബി ജെ പി പരീക്ഷിച്ചേക്കുക എന്നാണ് വിലയിരുത്തലുകൾ.












Click it and Unblock the Notifications