സമയപരിധി നീട്ടിനല്‍കില്ല; മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഇന്നു തന്നെ ഒഴിഞ്ഞു പോകണമെന്ന്
കൊച്ചി: പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റില്‍ നിന്ന് താമസക്കാര്‍ ഇന്ന് തന്നെ ഒഴിഞ്ഞു പോകണമെന്ന് സര്‍ക്കാര്‍. ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയപരിധി നീട്ടില്ലെന്ന് പൊളിക്കലിന്‍റെ ചുമതല വഹിക്കുന്ന സ്നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി.
കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുന്നില്‍ വേറെ വഴികളില്ല. കോടതിയില്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം എല്ലാം അതിന്‍റേതായ രീതിയില്‍ സമയക്രമം പാലിച്ച് നടക്കേണ്ടതുണ്ട്. അതിനാല്‍ ഒഴിയാനുള്ള സമയപരിധി അവസാനിക്കുന്ന വ്യാഴാഴ്ച്ച കഴിഞ്ഞാല്‍ ഫ്ലാറ്റുകളില്‍ താമസക്കാര്‍ ഒരാളുപോലും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷനല്‍കണമെന്ന് നേരത്തെ പലതവണയായി അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 94 പേര്‍ മാത്രമാണ് ഇതുവരെ സര്‍ക്കാറിനെ സമീപിച്ചത്. ഇവരുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കും. ഒഴിയാനുള്ള സൗകര്യത്തിനായാണ് വെള്ളവും വൈദ്യുതിയും നല്‍കിയത്. ഒഴിയാനുള്ള സമയപരിധി അവസാനിച്ചാല്‍ ഇത് രണ്ടും വിച്ഛേദിക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു.

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെച്ചൊല്ലി പരിസരവാദികള്‍ ആശങ്കപ്പെടേണ്ടതില്ല. ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായാല്‍, കരാറെടുത്ത കമ്പനികളില്‍ നിന്ന് ഈടാക്കി നഷ്ടബാധിതര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാല് സമുച്ചയങ്ങളിലായുള്ള 343 താമസക്കാരില്‍ 113 പേരാണ് ഇതുവരെ ഒഴിഞ്ഞത്. ഒഴിഞ്ഞുപോകുന്ന ഫ്‌ളാറ്റുടമകള്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ താത്കാലിക താമസസൗകര്യങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്ന് ഒരു വിഭാഗം താമസക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ഫ്ലാറ്റുടമകള്‍ രംഗത്ത് എത്തിയത്.












Click it and Unblock the Notifications