വഴങ്ങാതെ ഗവർണ്ണർ: കണ്ണുംപൂട്ടി ഓർഡിനന്‍സില്‍ ഒപ്പിടില്ല, പഠിക്കാന്‍ സമയം വേണം
തിരുവനന്തപുരം: ഓർഡിനന്‍സ് വിഷയത്തില്‍ സർക്കാരുമായുള്ള പോര് തുടർന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ഓർഡിനന്‍സ് ഭരണം നല്ലതിനല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ല. വിശദമായി പരിശോധിക്കാന്‍ സമയം വേണം. ചിലകാര്യങ്ങളില്‍ വ്യക്തമായ വിശദീകരണം വേണം. സംസ്ഥാനത്ത് ഓർഡിനന്‍സ് രാജ് അംഗീകരിക്കില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി.
ഗവർണ്ണറുടെ അധികാരം കുറക്കാൻ സർക്കാർ ശ്രമമെന്നതിനെ കുറിച്ച് അറിയില്ല. പക്ഷെ അടിയന്തര സാഹചര്യങ്ങളിലാണ് സർക്കാർ ഓർഡിനൻസ് പുറത്തിറക്കേണ്ടത്. ഓർഡിനന്‍സിലൂടെ മാത്രം ഭരിക്കാനാണെങ്കില്‍ ഇവിടെ നിയമസഭകള്‍ എന്തിനാണ്. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. പൂർണ്ണ മനസ്സോടെയല്ലാതെ ഞാൻ ഒന്നും ചെയ്യില്ല. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല.തന്നോട് പറഞ്ഞിരുന്നുവെങ്കിൽ മറുപടി നൽകുമായിരുന്നു. ഓർഡിനൻസില്‍ ഒപ്പിടണമെങ്കില്‍ മുഴുവനായി മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവർണ്ണറുടെ ഒപ്പില്ലെങ്കില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവാകും എന്നിരിക്കേയാണ് ഗവർണ്ണർ നിലപാട് കടുപ്പിച്ചത്. ഡല്‍ഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഡിജിറ്റില്‍ ഒപ്പിന് സാധ്യതയുണ്ടെങ്കിലും ഗവർണ്ണർ അതിനും തയ്യാറായില്ല. ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്നും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി ഗവർണ്ണറെ അറിയിച്ചിട്ടുണ്ട്.
ഗവർണ്ണർ കടുംപിടുത്തം തുടരുകയാണെങ്കില്‍ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ ഉള്ള ഓര്‍ഡിനന്‍സില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനും സാധ്യത ഉണ്ട്. ലോകായുക്തയുമായി ബന്ധപ്പെട്ട ഓർഡിനന്‍സാണ് സർക്കാറിന് ഏറെ പ്രധാനപ്പെട്ടത്. ഓർഡിനന്‍സ് അസാധുവായാല്‍ പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകുകയും ചെയ്യും. ഈ കേസില്‍ വാദം പൂർത്തിയായി വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications