സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചു
കൊച്ചി: ലഷ്കർ ഇ ത്വയ്ബ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത രണ്ട് മലയാളികളെയും പോലീസ് വിട്ടയച്ചു. കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൾ ഖാദർ റഹീം, വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവതിയെയുമാണ് വിട്ടയച്ചിട്ടുള്ളത്. ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസും കേന്ദ്ര ഏജൻസികളും ഇരുവരെയും 24 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇരുവരെയും മോചിപ്പിച്ചത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിൽ നിന്ന് ശനിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
ശ്രീലങ്ക വഴി ലഷ്കർ ഇ ത്വയ്ബ ഭീകരർ നുഴഞ്ഞുകയറിയെന്ന സൂചനകളെത്തുടർന്ന് തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കിയിരുന്നു. റഹീമിനെക്കുറിച്ച് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും പോലീസ് പരിശോധിച്ചിരുന്നു. തമിഴ്നാട് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റഹീമിന്റെ വീടും സമീപവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.

വിദേശത്തായിരുന്ന റഹീം മടങ്ങിയെത്തി ആലുവയിൽ ഓട്ടോ മൊബൈലൽ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാൾ ബഹ്റൈനിലേക്കും പോയിരുന്നു. വിദേശത്ത് പെൺവാണിഭ സംഘത്തിൽ നിന്ന് ഒരു യുവതിയെ രക്ഷപ്പെടുത്തിയതിനെ തുടർന്നുള്ള പ്രതികാരമാണ് ഭീകരനായി ചിത്രീകരിച്ചതിന് പിന്നിലെന്നാണ് റഹീമിന്റെ വാദം.












Click it and Unblock the Notifications