45കാരി മാധവി ശബരിമല സന്നിധാനത്തേക്ക്, സുരക്ഷയൊരുക്കാതെ പോലീസ്, ഒടുവിൽ പിന്മാറ്റം
Recommended Video

പമ്പ: സുപ്രീം കോടതി വിധിയുണ്ടായാലും ശബരിമലയിലേക്ക് യുവതീപ്രവേശനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നൂറ് കണക്കിന് ആളുകള്‍ പമ്പയിലും നിലയ്ക്കലിലും തടിച്ച് കൂടിയിരിക്കുന്നത്. സ്ഥലത്തേക്ക് എത്തുന്ന ബസ്സുകള്‍ അടക്കമുളള വാഹനങ്ങള്‍ പരിശോധിച്ചാണ് കഴിഞ്ഞ ദിവസം സമരക്കാര്‍ കടത്തി വിട്ടത്.
സ്ത്രീകളെ വാഹനങ്ങളില്‍ നിന്ന് വലിച്ചിറക്കുന്ന അവസ്ഥകള്‍ വരെയുണ്ടായി. വനിതാ മാധ്യമപ്രവര്‍ത്തകരെ പമ്പ വരെ പോലും ഇവര്‍ കടത്തി വിട്ടില്ല. ശക്തമായ പോലീസ് സന്നാഹം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. 50 വയസ്സിന് താഴെയുള്ള രണ്ട് സ്ത്രീകളാണ് സന്നിധാനത്തേക്ക് രാവിലെ പുറപ്പെട്ടിരിക്കുന്നത്. ആന്ധ്ര സ്വദേശിനിയും പത്തനംതിട്ട സ്വദേശിനിയും. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്.

സന്നിധാനത്തേക്ക് മാധവി
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആന്ധ്ര സ്വദേശിനിയായ മാധവി എന്ന സ്ത്രീയും കുടുംബവും ശബരിമല കയറാന്‍ എത്തിയത്. മാധവിക്ക് 45 വയസ്സാണ് പ്രായം. പ്രായമായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന കുടുംബമാണ് മാധവിക്കൊപ്പം ഉണ്ടായിരുന്നത്. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നുണ്ട്.

സമരക്കാർ തടഞ്ഞു
ഈ അവസരത്തിലൊക്കെ പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ് എന്ന ആക്ഷേപമുണ്ട്. മാധവിയുടെ പ്രായം 50ല്‍ താഴെയാണ് എന്ന് കണ്ട സമരക്കാര്‍ അവരെ മുന്നോട്ട് പോകുന്നതില്‍ നിന്നും തടഞ്ഞു. എന്നാല്‍ ഉടനെ തന്നെ പോലീസ് ഇടപെട്ട് അവര്‍ക്ക് സംരക്ഷണമൊരുക്കി മുന്നോട്ട് കൊണ്ടുപോയി. പമ്പ കടന്ന് സ്വാമി അയ്യപ്പന്‍ റോഡ് വരെ പോലീസ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

സുരക്ഷയൊരുക്കാതെ പോലീസ്
എന്നാല്‍ അവിടെ വെച്ച് പോലീസ് സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സമരക്കാര്‍ ഭീഷണികളുമായി ഈ കുടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്തു. ഭയന്ന ഇവര്‍ പമ്പയില്‍ നിന്ന് തിരികെ മടങ്ങിപ്പോയി. മാധവിക്ക് സന്നിധാനത്ത് എത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി മല ചവിട്ടുന്ന സ്ത്രീയെന്ന ചരിത്രം കുറിക്കാന്‍ സാധിക്കുമായിരുന്നു.

കണ്ണീരോടെ മടക്കം
അയ്യപ്പനെ കാണാനാണ് ആന്ധ്രയില്‍ നിന്നും ഇത്രയും ദൂരം വന്നത് എന്നും അതിന് സാധിക്കാതെ മടങ്ങേണ്ടി വരുന്നതില്‍ വിഷമമുണ്ടെന്നും മാധവി മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണീരോടെയാണ് മാധവിയും കുടുംബവും മടങ്ങിയത്. ഇവര്‍ നാട്ടിലേക്ക് മടങ്ങാതെ പമ്പയില്‍ തുടരുകയാണ്. വരുന്ന മണിക്കൂറുകളില്‍ പോലീസ് സംരക്ഷണയില്‍ ഇവര്‍ക്ക് മല കയറാന്‍ സാധിക്കും എന്നാണ് കരുതുന്നത്.

നിയന്ത്രണമില്ലാതെ പോലീസ്
സ്ത്രീകളുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വാങ്ങി പരിശോധിച്ചാണ് സമരക്കാര്‍ നിലയ്ക്കല്‍ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ പോലീസ് സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അതീവസുരക്ഷാ മേഖലയായ പമ്പയില്‍ പ്രതിഷേധം അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ കടന്നിരിക്കുന്നത്.

സമരക്കാരുടെ ആഹ്ളാദ പ്രകടനം
ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും പ്രാര്‍ത്ഥനാ സമരം മാത്രമേ ഉള്ളൂ എന്നും പറഞ്ഞ രാഹുല്‍ ഈശ്വര്‍ അടക്കമുളളവര്‍ മുന്നിട്ട് ഇറങ്ങിയാണ് സ്ത്രീകളെ തടഞ്ഞ് കൊണ്ടിരിക്കുന്നത്. ആന്ധ്ര സ്വദേശിനിയെ തിരിച്ച് അയക്കാന്‍ സാധിച്ചതില്‍ സമരക്കാര്‍ സ്ഥലത്ത് ആഹ്ലാദപ്രകടനം വരെ നടത്തുകയുണ്ടായി. ശരണംവിളികളുമായാണ് ആഹ്ലാദ പ്രകടനം നടത്തിയത്.

അറസ്റ്റ് ചെയ്ത് നീക്കുന്നു
പ്രതിഷേധം കനപ്പിച്ച സമരക്കാര്‍ മാധ്യമപ്രവര്‍ത്തകരെ അടക്കം കയ്യേറ്റം ചെയ്യുന്നതിലേക്ക് കടന്നിരിക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം ഇവര്‍ കയ്യേറ്റം ചെയ്യുന്നു. റിപ്പബ്ലിക് ചാനലിന്റെ വാഹനം സമരക്കാര്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ പോലീസ് അറസ്‌ററ് ചെയ്ത് നീക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications