കൈ കാലുകൾ ചെറിയ ചാക്കിൽ.. തലയും ഉടലും മറ്റൊന്നിൽ.. ഗർഭിണിയെ വെട്ടിനുറുക്കി അജ്ഞാതർ!!
ഹൈദരാബാദ്: നഗരത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വൃത്തിയാക്കാന്‍ വന്ന മുന്‍സിപ്പാലിറ്റി ജീവനക്കാരെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചയായിരുന്നു. ഇറച്ചിക്കച്ചവടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് രണ്ട് ചാക്കുകളിലായി വെട്ടിമുറിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറിയ ചാക്കില്‍ കൈകാലുകളും വലിയ ചാക്കില്‍ തലയും ശരീരവുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട യുവതി എട്ട് മാസം ഗര്‍ഭിണിയാണെന്നും കണ്ടെത്തിയിരിക്കുന്നു!
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!
നടുങ്ങി നഗരം
ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തുള്ള ശ്രീ റാം നഗര്‍. രാവിലെ മാലിന്യം ശേഖരിക്കാന്‍ പതിവ് പോലെ എത്തിയതായിരുന്നു മുന്‍സിപ്പാലിറ്റി ജീവനക്കാരായ ചെന്നയ്യ, നരസിംഹ എന്നിവര്‍. അതിനിടെയാണ് രണ്ട് ചാക്കില്‍ നിന്നും രക്തമാഴുകുന്നതായി ഇവരുടെ ശ്രദ്ധയില്‍ പെട്ടത്.
ചാക്കുകളിൽ ശരീരഭാഗങ്ങൾ
സമീപ പ്രദേശങ്ങളില്‍ നിരവധി അറവ് ശാലകളുള്ളത് കൊണ്ട് തന്നെ കോഴി വേസ്‌റ്റോ മറ്റൊ കൊണ്ടുവന്ന് തള്ളിയതാവാം എന്നാണ് ഇവര്‍ ആദ്യം കരുതിയത്. നരസിംഹ വലിയ ചാക്ക് തുറക്കാന്‍ ശ്രമം നടത്തുന്നതിനിടെ ചെന്നയ്യ ചെറിയ ചാക്ക് തുറന്നു. അപ്പോഴാണ് മനുഷ്യന്റെ കൈകാലുകളാണ് ചാക്കിനുള്ളിലെന്ന് കണ്ടത്. ഉടനെ ഇവര്‍ തങ്ങളുടെ സൂപ്പര്‍വൈസറെ വിവരം അറിയിച്ചു.
കൊലപാതകം ദിവസങ്ങൾക്ക് മുൻപ്
രാവിലെ 7.30തോടുകൂടിയായിരുന്നു ഈ സംഭവം. മുന്‍സിപ്പാലിറ്റി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും എട്ട് മണിയോടെ പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. കൊല്ലപ്പെട്ടത് യുവതിയാണെന്നും രണ്ടോ മൂന്നോ ദിവസം മുന്‍പാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നുമാണ് പോലീസ് കണ്ടെത്തല്‍.
വണ്ടിയിൽ കൊണ്ടുവന്ന് തള്ളി
കൊലപ്പെടുത്തി കഷണങ്ങളാക്കി ചാക്കില്‍ നിറച്ച ശേഷം തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചയോ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഉപേക്ഷിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. സ്ഥലത്ത് മറ്റെവിടെയും രക്തക്കറകളില്ല. അതുകൊണ്ട് തന്നെ ചാക്കുകള്‍ വാഹനത്തില്‍ കൊണ്ടുവന്ന് തള്ളിയതാണ് എന്ന നിഗമനത്തിലാണ് പോലീസ്.
സിസിടിവി പരിശോധിക്കുന്നു
മൃതദേഹം ഒസ്മാനിയ ജനറല്‍ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. കൊലക്കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനാണ് പോലീസിന്റെ ആദ്യ നീക്കം. കൊല്ലപ്പെട്ട യുവതി ആരെന്ന് ഇതുവരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
എട്ട് മാസം ഗർഭിണി
ഹൈദരാബാദ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മിസ്സിംഗ് കേസുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലപ്പെട്ട യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു എന്ന വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം മുപ്പത് വയസ്സ് പ്രായം വരുന്ന യുവതിക്ക് 5 അടി നാല് ഇഞ്ചാണ് ഉയരം.
ഉത്തരേന്ത്യൻ സ്വദേശിനി
വൃത്താകൃതിയിലുള്ള മുഖവും വെളുത്ത നിറവുമാണ്. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ചുവപ്പ് നിറത്തിലുള്ള പൈജാമയുമാണ് വേഷം. കയ്യില്‍ മെറൂണ്‍ നിറത്തില്‍ കുപ്പിവളകളും കാല്‍ വിരലിലും കൈവിരലിലും മോതിരവും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഡ് എന്നിവയിലേതെങ്കിലും സംസ്ഥാനത്തെ സ്വദേശിയാണെന്നാണ് പോലീസ് കരുതുന്നത്.
ഉടൻ വ്യക്തതയെന്ന് പോലീസ്
ഈ വിവരങ്ങളുള്ള ഗര്‍ഭിണിയായ യുവതി നഗരത്തിലെ ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടി പോയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മാത്രമല്ല സ്ഥലത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. അല്‍പദിവസത്തിനകം തന്നെ കേസില്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് സൈബരാബാദ് പോലീസ് കരുതുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: The News Minute