നടിക്ക് നീതി തേടി അവാർഡ് വേദിയിൽ 'കാൻവാസ്'; ഒപ്പം സർക്കാരിന് അഭിവാദ്യങ്ങളും...
തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി വനിത കൂട്ടായ്മ. മലയാള സിനിമയിലെ വനിതകൾ മഞ്ജു വാരിയരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമൺ ഇൻ സിനിമ കലക്ടീവിന്റെ നേതൃത്വത്തിൽ വേദിയുടെ പ്രവേശന കവാടത്തിന് സമീപം കാൻവാസ് സ്ഥാപിച്ച് ഒപ്പുകൾ ശേഖരിച്ചു.
തലശേരിയില്‍ അവാര്‍ഡ് വിതരണവേദിക്ക് മുന്നില്‍ 'അവള്‍ക്കൊപ്പം' എന്ന് പേരിട്ട ക്യാംപെയിന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് നടി സജിത മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി. " ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ " എന്ന ബോർഡും സ്ഥാപിച്ചിരുന്നു.
കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് സഹിതമായിരുന്നു കാൻവാസ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം നടിയെ പിന്തുണച്ച ശ്രീനിവാസന്റെ വീട്ടിൽ കരിയോയിൽ ഒഴിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. കരിഓയില്‍ ഒഴിച്ചവര്‍ ആരായാലും, ദിലീപിനു പിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടില്‍ക്കൂടി കരി ഓയിൽ ഒഴിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ദിലീപിനെ അനുകൂലിച്ചാല്‍ മാത്രമല്ല, എതിര്‍ത്താലും സാക്ഷികളെ സ്വാധീനിക്കുമെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് അനുകൂലമായി താൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനിവാസൻ വിശദീകരിച്ചു.