കെകെ ശൈലജ മുതൽ കോൺഗ്രസ് നേതാവിന്റെ മകൾ വരെ, സിപിഎമ്മിലെ വനിതാ സ്ഥാനാർത്ഥികൾ ഇവർ
തിരുവനന്തപുരം: കോണ്‍ഗ്രസിനും ബിജെപിക്കും മുന്‍പേ നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. 85 സീറ്റുകളില്‍ ആണ് സിപിഎം ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 92 സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.
11 വനിതകളാണ് ഇക്കുറി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതും കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കുറവാണ്. 2016ല്‍ സിപിഎം പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. സിപിഎം പട്ടികയിലെ വനിതകളെ അറിയാം
കെകെ ശൈലജ മട്ടന്നൂരിൽ
പിണറായി വിജയന്‍ മന്ത്രിസഭയിലെ സ്ത്രീ സാന്നിധ്യങ്ങളായ കെകെ ശൈലജയും ജെ മേഴ്‌സിക്കുട്ടിയമ്മയും ഇക്കുറിയും മത്സര രംഗത്തുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജ മട്ടന്നൂരിലാണ് മത്സരിക്കുന്നത്. 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ആയിരുന്നു കെകെ ശൈലജ മത്സരിച്ചിരുന്നത്. ഇക്കുറി കൂത്തുപറമ്പ് എല്‍ജെഡിക്ക് നല്‍കിയതോടെയാണ് ശൈലജ മട്ടന്നൂരിലേക്ക് മാറിയത്. കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യ മന്ത്രിമാരില്‍ ഒരാളെന്ന് വിലയിരുത്തപ്പെടുന്ന ശൈലജ മട്ടന്നൂരില്‍ വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്.
കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ തന്നെ
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇത്തവണയും കൊല്ലം ജില്ലയിലെ കുണ്ടറയില്‍ തന്നെ ജനവിധി തേടും. മന്ത്രിസഭയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കാലാവധിയുടെ അവസാന കാലത്ത് ആഴക്കടല്‍ മത്സ്യബന്ധന വിവാദം തിരിച്ചടിയായിരുന്നു. കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല സിപിഎം സ്ഥാനാര്‍ത്ഥിയാവും. മലപ്പുറം ജില്ലയില്‍ സിപിഎമ്മിന് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആണുളളത്. പികെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ എസ്എഫ്‌ഐ നേതാവ് ജിജി പി ആണ്. വണ്ടൂരില്‍ പി മിഥുന സ്ഥാനാര്‍ത്ഥിയാവും.
ആറന്മുളയിൽ വീണ ജോർജ്
തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒഎസ് അംബികയും പത്തനംതിട്ട ആറന്മുളയില്‍ സിറ്റിംഗ് എംഎല്‍എ വീണ ജോര്‍ജും മത്സരിക്കും. ആലപ്പുഴയിലും സിപിഎമ്മിന് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. കായംകുളത്ത് സിറ്റിംഗ് എംഎല്‍എ യു പ്രതിഭ തന്നെ ജനവിധി തേടും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ചെടുത്ത അരൂര്‍ തിരിച്ച് പിടിക്കാന്‍ ഗായിക ദലീമ ജോജോയെ ആണ് സിപിഎം നിയോഗിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവിന്റെ മകളും
എറണാകുളത്ത് ആലുവയില്‍ ഷെല്‍ന നിഷാദ് അലിയാണ് സിപിഎം സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദലിയുടെ മകളാണ് ഷെല്‍ന നിഷാദ് അലി. തൃശൂരില്‍ ഇരിങ്ങാലക്കുടയില്‍ പ്രൊഫ. ആര്‍ ബിന്ദുവാണ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയാണ് ആര്‍ ബിന്ദു. മുന്‍ തൃശൂര്‍ മേയറുമാണ് ഇവര്‍. ആര്‍ ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ വിവാദമായിരുന്നു. കോങ്ങാട് മണ്ഡലത്തില്‍ അഡ്വക്കേറ്റ് കെ ശാന്തകുമാരി ആണ് സിപിഎം സ്ഥാനാര്‍ത്ഥി.
Recommended Video