വിമത സ്വരങ്ങള്‍ക്ക് കൂച്ചുവിലങ്ങ്: ലക്ഷ്മണ രേഖ കടന്നാല്‍ ഒരു പദവിയിലേക്കും പിന്നീട് പരിഗണിക്കില്ല
ദില്ലി: ഭാരവാഹി പട്ടികകളും സ്ഥാനാര്‍ത്ഥി ലിസ്റ്റും വരുമ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ മുന്‍പും പതിവാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പട്ടി പുറത്ത് വന്നപ്പോള്‍ ലതിക സുഭാഷ് ഉള്‍പ്പടേയുള്ള ചില നേതാക്കള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇതിന് ഉദാഹരണമാണ്. അതിലും വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും നേതൃത്വത്തിനെതിരെ മുന്‍പും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡിസിസി ഭാരവാഹികളുടെ പട്ടിക പുറത്ത് വന്നപ്പോഴുണ്ടായ പൊട്ടിത്തെറികളെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത് അതിനോട് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച് നിലപാടാണ്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി വളരെ വേഗത്തിലുള്ള അച്ചടക്ക നടപടികളായിരുന്നു ഇത്തവണ കെപിസിസി സ്വീകരിച്ചത്.

പട്ടിക പുറത്ത് വന്നതിന് പിന്നാലെ ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത് കെപിസിസി ജനറല്‍ സെക്രട്ടി എപി അനില്‍കുമാര്‍, മുതിര്‍ന്ന നേതാവായ ശിവദാസന്‍ നായര്‍ എന്നിവരായിരുന്നു. ചാനലിലൂടെയായിരുന്നു ഇവരുവരുടേയും പ്രതികരണം. മണിക്കൂറുകള്‍ക്ക് പിന്നാലെ ഇവരെ പാര്‍ട്ടിയില്‍ നിന്നും 6 മാസത്തേക്ക് പുറത്താക്കിക്കൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍റെ പ്രസ്താവനയും എത്തി.

നടപടി അവിടെയും കൊണ്ട് നിന്നില്ല, തുടര്‍ നടപടികള്‍ ഉണ്ടാവാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട് കെപിസിസി. ഇവരേക്കാളും ശക്തമായ നടപടിയാണ് കെസി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പിഎസ് പ്രശാന്തിനെതിരെ ഉണ്ടായിരിക്കുന്നത്. ആദ്യം സസ്പെന്‍ഡ് ചെയ്ത നേതാവിനെ പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

അതൃപ്തികളും എതിര്‍പ്പുകളും ഉണ്ടാവാമെങ്കിലും അത് പാര്‍ട്ടിക്ക് മോശമാവുന്ന രീതിയിലേക്ക് പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സൂചനയാണ് കെപിസിസി നേതൃത്വം നല്‍കുന്നത്. കെപിസിസി പുനഃസംഘടന വരുമ്പോഴും ഇത്തരത്തിലുള്ള ചില അതൃപ്തികള്‍ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

അത് വലിയ പൊട്ടിത്തെറിയിലേക്ക് പോവാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് ഇപ്പോഴത്തെ ഈ ശക്തമായ നടപടികള്‍. സുധാകരന്‍റെ ഈ നീക്കങ്ങള്‍ക്ക് ഹൈക്കമാന്‍ഡിന്‍റെയും ശക്തമായ പിന്തുണയുണ്ട്. പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരായില്‍ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്ക് ഭാവിയില്‍ സ്ഥാനങ്ങള്‍ നല്‍കില്ലെന്നാണ് ഹൈക്കമാന്‍ഡും നല്‍കുന്ന സൂചന.

ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കൊപ്പം കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ഈ നിബന്ധന ബാധകമാക്കും. പാര്‍ട്ടിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നവരുടെ ലിസ്റ്റുകള്‍ കൈമാറാന്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടികയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും അവസാനം കുറിക്കുക എന്നതാണ് ഹൈക്കമാന്‍ഡിന്‍റെ ലക്ഷ്യം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഇപ്പോള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നും ആവശ്യമെങ്കില്‍ അവരുമായി താന്‍ വീണ്ടും സംസാരിക്കുമെന്നുമാണ് താരീഖ് അന്‍വര്‍ വ്യക്തമാക്കുന്നത്.

പട്ടിക പുറത്ത് വരുന്നത് വരെ പല തരത്തിലുള്ള ചര്‍ച്ചകളും പാര്‍ട്ടിക്ക് അകത്തും പുറത്ത് നിന്നും ഉയര്‍ന്ന് വന്നിരുന്നു. മികച്ച ഭാരവാഹികളെ കണ്ടെത്താന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കും എന്നതിനാല്‍ കോണ്‍ഗ്രസ് സാധാരണായി ഇതിനെ കാര്യമായി എടുക്കാറില്ല. എന്നാല്‍ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ പട്ടിക പുറത്തിറങ്ങിക്കഴിഞ്ഞാൽ അതു മാനിക്കാൻ എല്ലാവരും തയ്യാറാണ്. അത് നിര്‍ബന്ധമായും പാലിക്കപ്പെടണമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
Recommended Video

എന്തെങ്കിലും പരാതിയുള്ള സംസ്ഥാന നേതൃത്വത്തേയോ എഐസിസിയോ അറിയിക്കാം. എല്ലാം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പൊതുവായി സ്വീകരിച്ച് വരുന്ന പൊതു സമീപനം ഇതാണ്. വിശദീകരണം തേടിയുള്ള നോട്ടീസ് നല്‍കിയില്ല,ചട്ടങ്ങള്‍ പാലിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കെ ശിവദാസന്‍ നായര്‍ക്കും കെപി അനില്‍കുമാറിനുമെതിരെ സ്വീകരിച്ച നടപടിയില്‍ തെറ്റില്ലെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications