കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കിയ 2022; ഇവയാണ് ആ മാറ്റങ്ങള്‍
കോഴിക്കോട്: രാഷ്ട്രീയ ലോകത്ത് ഒരുപാട് മാറ്റങ്ങള്‍ 2022ല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതുപോലെ തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന മേഖലയാണ് മുസ്ലീം രാഷ്ട്രീയം. ഒരുപാട് മാറ്റങ്ങള്‍ അതിലുണ്ട്. ഇടതുപക്ഷം മുസ്ലീം സംഘടനകളോട് അടുക്കുന്ന കാഴ്ച്ചയും ഇതിനിടയിലുണ്ടായി. ഇടനിലക്കാരില്ലാതെ നേരിട്ടായിരുന്നു ഇടതുപക്ഷത്തിന്റെ ചര്‍ച്ചകള്‍.
മുസ്ലീം സംഘടനകള്‍ മുതല്‍ മുസ്ലീം ലീഗുമായി വരെ അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെയും ആദ്യമായി കാണാന്‍ സാധിച്ചു. മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ക്ഷണിക്കുന്ന അത്ഭുത കാഴ്ച്ചയ്ക്കും 2022 സാക്ഷ്യം വഹിച്ചു.
മുഖ്യമന്ത്രി തന്നെ നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ക്കും നേരത്തെ ഇടതുപക്ഷം തുടക്കമിട്ടിരുന്നു. മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തന്നെയായിരുന്നു പ്രധാനം. എന്നാല്‍ യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം മറുപടിയും നല്‍കി.
അതുപോലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതായിരുന്നു ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഏറ്റവും ഞെട്ടിച്ച സംഭവം. വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഈ നീക്കം. ദീര്‍ഘകാലമായി പല കോണുകളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അന്നൊന്നും കേന്ദ്രം അത് ചെയ്തിരുന്നില്ല. അതുകൊണ്ട് അപ്രതീക്ഷിതമായിരുന്നു തീരുമാനം.
അതുപോലെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ മുസ്ലീം വികാരം അനുകൂലമാക്കുന്നതിലും ലീഗ് പരാജയപ്പെട്ടു. മുസ്ലീം സംഘടനകളെ സര്‍ക്കാരിനെതിരെ ഒന്നിച്ച് നിര്‍ത്താനും ലീഗിന് സാധിച്ചില്ല. ഈ വിഷയത്തില്‍ ലീഗില്ലാതെ അത്ഭുതകരമായ കാര്യങ്ങളാണ് നടന്നത്.
ഇകെ സുന്നിവിഭാഗം അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് നടത്തിയ ആശയവിനിമയമായിരുന്നു ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ഇതോടെ ലീഗിനെ അവഗണിച്ച് ഇകെ സുന്നിവിഭാഗം സ്വതന്ത്രമായി നിലയുറപ്പിച്ചു. അത് മാത്രമല്ല, ഇവര്‍ക്ക് ഉറപ്പ് നല്‍കിയത് പോലെ സെപ്റ്റംബര്‍ മാസത്തില്‍ സര്‍ക്കാര്‍ ബില്ല് റദ്ദാക്കി. ഇകെ സുന്നി-ഇടത് സര്‍ക്കാര്‍ ബന്ധവും ശക്തമായി.
ഇതിന് ശേഷമായിരുന്നു എംവി ഗോവിന്ദന്‍ മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന് നിലപാടെടുത്തത്. സിപിഎമ്മിന്റെ ഏറ്റവും വലിയ പ്രഖ്യാപിത നിലപാടാണ് ഇതോടെ മാറിയത്. കെ റെയിലില്‍ ലീഗ് മയപ്പെട്ടതും, ഗവര്‍ണറോട് കടുപ്പിച്ച് തീരുമാനമെടുത്തതും ലീഗിന് വലിയ അംഗീകാരമായി മാറുകയായിരുന്നു ഒപ്പം ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോടെ യുഡിഎഫാണ് ആശങ്കയിലായത്.
ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന പ്രസ്താവന ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. ഇതോടെ സിപിഎമ്മും ലീഗും ഒന്നിക്കുമെന്ന വാര്‍ത്തകളും ശക്തമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന അവസ്ഥയിലാണ് സംസ്ഥാന രാഷ്ട്രീയം.
കോഴിക്കോട്ടെ മുജാഹിദ് വേദിയില്‍ ബിജെപി നേതാവും ഗവര്‍ണറുമായി പിഎസ് ശ്രീധരന്‍പ്പിള്ള എത്തിയതും വലിയ മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് പുറമേ മുസ്ലീം സംഘടനകള്‍ക്കും ബിജെപിയോടുള്ള അയിത്തം മാറുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെയും പോഷക സംഘടനകളെയും കേന്ദ്രം നിരോധിച്ചതും, അതോടൊപ്പമുള്ള റെയ്ഡുകളും വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ പോപ്പുലര്‍ ഫ്രണ്ട് ഭീഷണിയാണ് എന്നായിരുന്നു സര്‍ക്കാര്‍ വാദം. നിയമപരമായി ഇതിനെ നേരിടാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമവും പൊളിഞ്ഞു.