കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു
ചവറ: കേരള കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്‍റെ കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ദേശീയപാതയില്‍ ചവറ നല്ലെഴുത്ത് മുക്കിന് സമീപത്ത് വെച്ചാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണുണ്ടായത്. കല്ലേറും കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാറിന്‍റെ ചില്ല തകര്‍ന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ എംഎംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണവും ഉണ്ടായത്.
കെബി ഗണേഷ് കുമാറിന് നേരെ
കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണവും. വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎല്‍എയുടെ പിഎയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എംഎല്‍എയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.
ചവറയിലും
ഇതിന് പിന്നാലെയാണ് ഇന്ന് ചവറയില്‍ വെച്ചും പ്രതിഷേധക്കാരും എംഎല്‍എയുടെ സംഘവും ഏറ്റുമുട്ടിയത്. ചവറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ. എംഎല്‍എ എത്തുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു.
ബിന്ദു കൃഷ്ണ പറയുന്നു
എന്നാല്‍ പൊലീസിനെ മറികടന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തെ ന്യായീകരിക്കുന്നില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ വ്യക്തമാക്കി. എന്നാല്‍ ഗണേഷും സംഘവും പത്തനാപുരത്ത് അക്രമം അഴിച്ചുവിടുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഹര്‍ത്താല്‍
പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇന്ന് സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പൊലീസ് ലാത്തി വീശി. സംസ്ഥാന നേതാക്കൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്താനാപുറത്ത് നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജിയോ ബേബി; ഷോര്‍ട്ട് ഫിലിമിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട സംവിധായകന്- കുറിപ്പ്