പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വാദം കത്തുന്നു, പിന്തുണച്ച് യൂത്ത് കോൺഗ്രസും ബിജെപിയും
കോട്ടയം: കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നുളള ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. ലൗ ജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനും കത്തോലിക്കാ പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും അതിനാല്‍ കത്തോലിക്കന്‍ കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നുമാണ് ബിഷപ്പ് വചന സന്ദേശത്തില്‍ പറഞ്ഞത്.
ബിഷപ്പിന് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. വിവാദം കത്തുന്നതിനിടെ ബിഷപ്പിനെ പിന്തുണച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി സംസ്ഥാന കമ്മിറ്റി രംഗത്ത് എത്തി.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ വാദം. ഈ പരാമര്‍ശത്തിന്റെ പേരില്‍ ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ ബിജെപിയും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ നീതിയുക്തമായ അന്വേഷണ നടത്തി സത്യം പുറത്ത് കൊണ്ടുവരണം എന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം പാലാ മണ്ഡലം കമ്മിറ്റിയുടെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത് എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. '' ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും''.

വിവാദത്തിൽ ബിഷപ്പിനെ പിന്തുണച്ച് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി കോട്ടയം ജില്ലാ മുൻ അധ്യക്ഷനും പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ എൻ ഹരിയാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. '' നാർക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന അത്യന്തം ഗൗരവകരം. അടുത്ത കാലത്തായി കേരളത്തിൽ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, വിപണിയിൽ കോടികൾ വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താൻ പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം.

ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. കത്തോലിക്ക യുവാക്കളിൽ മാത്രമല്ല ഹിന്ദു ക്രിസ്ത്യൻ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് . ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല''. അതേസമയം ബിജെപി സംസ്ഥാന നേതൃത്വം വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.
Recommended Video

എംഎസ്എഫ് നേതാവ് ആണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുസ്ലീം സമുദായത്തിന് എതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുസമുദായങ്ങള്‍ക്കും ഇടയില്‍ ശത്രുത വളര്‍ത്താനാണ് ബിഷപ്പ് ശ്രമിക്കുന്നത് എന്ന് എംഎസ്എപ് ദില്ലി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അഫ്‌സല്‍ യൂസഫ് തൃശൂര്‍ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. എസ്കെഎസ്എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും ബിഷപ്പിനെതിരെ രംഗത്ത് വന്നു. '' ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം'' എന്നാണ് സത്താർ പന്തല്ലൂരിന്റെ പ്രതികരണം.












Click it and Unblock the Notifications