പുരസ്‌കാരം ദിവ്യ എസ് അയ്യര്‍ക്ക്; അത്ഭുതം ഒന്നും തോന്നിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, വൈറൽ കുറിപ്പ്
ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്‌സപ്രസ് ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക്.
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്കായി നല്കപ്പെടുന്ന എക്‌സലന്‍സ് ഇന്‍ ഗവേണന്‍സ് പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 404 ജില്ലാ കളക്ടര്‍മാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകള്‍ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആര്‍.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടര്‍മാരെ പുരസ്‌കാരത്തിന് അര്‍ഹരായി തിരഞ്ഞെടുത്തത്.
ദിവ്യ എസ് അയ്യറുടെ ഈ നേട്ടത്തിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് കളക്ടറെ തേടിയെത്തിയത്. ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്‌സപ്രസ് ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കാരണം അനുദിനം പത്തനംതിട്ടയിലെ സാധാരണ മനുഷ്യര്‍ സ്വന്തം അനുഭവത്തിലൂടെ അത് സാക്ഷ്യപ്പെടുത്തുന്നത് കാണുന്നയൊരാളാണ് ഞാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക്..
ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്‌സപ്രസ് ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയില്ല , കാരണം അനുദിനം പത്തനംതിട്ടയിലെ സാധാരണ മനുഷ്യര്‍ സ്വന്തം അനുഭവത്തിലൂടെ അത് സാക്ഷ്യപ്പെടുത്തുന്നത് കാണുന്നയൊരാളാണ് ഞാന്‍. ജനോപകാരപ്രദമായ പ്രവര്‍ത്തന്നങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കളക്ടര്‍ പത്തനംതിട്ടയ്ക്ക് പ്രിയങ്കരിയായി മാറിയിരിക്കുന്നു.
കുറ്റമറ്റ രീതിയിലെ ഭരണ നിര്‍വ്വഹണത്തിലൂടെയും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലൂടെയും ശ്രീമതി ദിവ്യ , കളക്ടര്‍ എന്ന നിലയില്‍ മികവ് തെളിയിക്കുമ്പോള്‍ തന്നെ എഴുത്തുകാരിയായും , വാഗ്മിയായും ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നു. ഒരു സ്ത്രീയെന്ന ഐഡന്റ്റിറ്റി പൊളിട്ടിക്‌സിനെ കൂടി അഡ്രസ്സ് ചെയ്യുന്ന ദിവ്യയ്ക്ക് കിട്ടിയ ഈ അംഗീകാരം കുടുംബത്തിലെയൊരു അംഗത്തിന് ലഭിക്കുന്ന നേട്ടമെന്ന നിലയില്‍ പ്രിയപ്പെട്ടതാക്കുന്നു.
അതേസമയം, ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആണ് വിതരണം ചെയ്തത്. ചടങ്ങില്‍ കേന്ദ്ര മന്ത്രിമാര്‍ രവിശങ്കര്‍ പ്രസാദ്, രാജീവ് ചന്ദ്രശേഖര്‍, ഭുപേന്ദ്ര യാദവ്, സുശീല്‍ മോഡി, ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചെയര്‍മാന്‍ ശ്രീ വിവേക് ഗോയെങ്ക മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചെയ്ത പ്രവൃത്തികള്‍ ആണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തില്‍ പരാമര്‍ശിച്ചിരുന്നതു. തീര്‍ത്ഥാടനം സുഗമം ആക്കാന്‍ വിലമതിക്കാനാവാത്ത പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും, ശബരിമലയിലേക്ക് എത്തി ചേര്‍ന്ന ഓരോ സ്വാമിക്കും സവിനയം സഹര്‍ഷം ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്നും ദിവ്യ എസ് അയ്യര്‍ അറിയിച്ചു.