ഉത്ര വധം: പാമ്പ് എങ്ങനെ മുറിക്കുള്ളിലെത്തി, സൂരജ് പറയാത്ത കാര്യം, നുണകള്‍... പോലീസ് പറയുന്നത്!!
കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം. ഇയാളുടെ വീട്ടില്‍ പാമ്പ് എങ്ങനെ എത്തി എന്ന കാര്യമാണ് അന്വേഷിക്കുന്നത്. വീട്ടില്‍ സൂരജാണ് പാമ്പിനെ കൊണ്ടുവന്നതെന്ന് ഇയാളുടെ അമ്മയും സഹോദരിയും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മുറിയിലേക്ക് കൊണ്ടുവന്ന കാര്യമാണ് അന്വേഷിക്കുന്നത്. വീട്ടില്‍ പാമ്പിനെ കൊണ്ടുവന്നു എന്നത് ശക്തമായ തെൡവല്ല. മുറിക്കുള്ളില്‍ പാമ്പ് എത്തിയതെങ്ങനെ എന്ന് കണ്ടെത്തിയാല്‍ സൂരജിന്റെ പങ്ക് കൃത്യമായി തെളിയിക്കാം.
പാമ്പ് വന്ന വഴി
സൂരജ് വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവന്നതായി ഉറപ്പായിട്ടുണ്ട്. എന്നാല്‍ മുറിയില്‍ ഇതിനെ കൊണ്ടിടണം. അല്ലെങ്കില്‍ പാമ്പ് തനിയെ ഇഴഞ്ഞെത്തണം. ഈ രണ്ട് സാധ്യകളാണ് മുന്നിലുള്ളത്. പാമ്പ് എങ്ങനെ മുറിക്കുള്ളില്‍ കയറും എന്ന ചോദ്യമാണ് പ്രധാനം. കടിച്ചത് എങ്ങനെ എന്നീ കാര്യങ്ങള്‍ ശാസ്ത്രീയ തെളിവുകള്‍ സഹിതം കണ്ടെത്താനാണ് പോലീസിന്റെ നീക്കം. പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചതായി സൂരജ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
സാങ്കേതിക വിദഗ്ധ സഹായം
കേസില്‍ അന്വേഷണ സംഘം സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ അടൂരിലുള്ള സൂരജിന്റെ വീട്, രണ്ടാമത്തെ തവണ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അഞ്ചലിലെ വീട് എന്നിവിടങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്. പാമ്പുപിടിത്തക്കാര്‍, ഫോറന്‍സിക് വിദഗ്ധര്‍, വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ചെത്തിച്ച് തെളിവെടുപ്പ് നടത്തും.
സൂരജിനെ കസ്റ്റഡിയില്‍ വിട്ടു
സൂരജിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലീസ് കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഈ അവസരത്തില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
അണലിയെ ചാക്കില്‍.....
പറക്കോട്ടെ വീടിന്റെ സ്‌റ്റെയര്‍കേസില്‍ ഫെബ്രുവരി 29ന് കണ്ട ്അണലി അന്നുരാത്രി ഉത്രയെ അപായപ്പെടുത്താന്‍ കട്ടിലിനടിയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്നതാണെന്ന് സൂരജ് മൊഴി നല്‍കി. ഈ ചാക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബെഡ്‌റൂമില്‍ നിന്ന് സ്‌റ്റെയര്‍കേസില്‍ എത്തിയെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ചാക്കില്‍ നിന്ന് പാമ്പ് പുറത്തുചാടിയതോടെ പദ്ധതി പൊളിഞ്ഞു. വിറകുപുരയില്‍ ഒളിപ്പിച്ചിരുന്ന പാമ്പിനെ ബെഡ്‌റൂമിന്റെ കട്ടിലിനടിയില്‍ കൊണ്ടുവെക്കുകയും, രാത്രി ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിടുകയുമായിരുന്നു.
എല്ലാം തിരുത്തി
സൂരജ് ആദ്യം പറഞ്ഞ എല്ലാ കാര്യങ്ങളും തിരുത്തി പറഞ്ഞിട്ടുണ്ട്. കോണിപ്പടിയില്‍ അണലിയെ കണ്ട് ഉത്ര ഭയന്ന് കരഞ്ഞിരുന്നു. ഇത് ഉത്രയെ പാമ്പ് കടിക്കുന്നതിന് മുമ്പായിരുന്നു. ഇത് ചേരയാണെന്ന് അന്വേഷണ സംഘത്തോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് മാറ്റി പറഞ്ഞു. അണലി തന്നെയായിരുന്നു കോണിപ്പടിയില്‍ കണ്ടതെന്ന് സൂരജ് പറഞ്ഞു. ഇതിനെയാണ് ചാക്കിലാക്കി വിറകുപുരയില്‍ ഒളിപ്പിച്ചത്. ഇത് ഇഴഞ്ഞുപോയെന്നാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷിനോട് പറഞ്ഞിരുന്നത്.
പണം ധൂര്‍ത്തിന്....
ഉത്രയുടെ സ്വര്‍ണത്തില്‍ നിന്ന് 15 പവന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്നും മദ്യപാനത്തിനും ധൂര്‍ത്തിനുമായി ഈ പണം ചെലവിട്ടെന്ന് സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലാകുമെന്ന കണ്ട അവസരത്തില്‍ പിതൃസഹോദരിക്ക് സ്വര്‍ണം കൈമാറാനായി സൂരജിന്റെ പിതാവിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് ഇവര്‍ തിരിച്ച് നല്‍കി. തുടര്‍ന്ന് 38ലധികം പവന്‍ റബര്‍ തോട്ടത്തില്‍ സുരേന്ദ്രപ്പണിക്കര്‍ കുഴിച്ചിടുകയായിരുന്നു. സൂരജിന് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ 100 പവനോളം നല്‍കിയിരുന്നു. ഇതില്‍ 21 പവന്‍ സ്വര്‍ണം സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഉത്രയുടെ വീട്ടുകാര്‍ വാങ്ങി പണയംവെച്ച് പണം നല്‍കിയിരുന്നു.
മദ്യസല്‍ക്കാരം സുഹൃത്തുക്കള്‍ക്ക്
ആഴ്ച്ചയില്‍ രണ്ടായിരം രൂപയുടെ മദ്യം സൂരജ് കഴിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അടൂരിലെ ഒരു ബാറില്‍ നിന്നാണ് സ്ഥിരമായി മദ്യം വാങ്ങിയിരുന്നത്. അടുത്ത സുഹൃത്തുക്കളായ ചിലരും മദ്യസല്‍ക്കാരത്തില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. ഹോട്ടലില്‍ മുറിയെടുത്തും സ്വന്തം വീട്ടിലുമായിട്ടായിരുന്നു. മദ്യസല്‍ക്കാരങ്ങള്‍ നടന്നിരുന്നത്. മദ്യപാനത്തിന് ശേഷം ഉത്രയുമായി വഴക്കുണ്ടാക്കുന്നതും, മര്‍ദിക്കുന്നതും പതിവായിരുന്നു. സ്വന്തം ശമ്പളം പോലും വീട്ടില്‍ ചെലവിനായി സൂരജ് നല്‍കാറില്ലായിരുന്നു.