500 പേജുളള കുറ്റപത്രം, 102 സാക്ഷികൾ, പ്രതി കിരൺ കുമാർ മാത്രം, വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: വിസ്മയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സ്വദേശിനിയായ വിസ്മയയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുളള പീഡനത്തെ തുടര്‍ന്നുളള ആത്മഹത്യയാണ് എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശാസ്താംകോട്ടയിലെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ ആണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കിരണ്‍ കുമാറിന് മേല്‍ 9 കുറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ
500 പേജുളള കുറ്റപത്രത്തില്‍ ആത്മഹത്യാ പ്രേരണ അടക്കമുളള വകുപ്പുകളാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. 90 ദിവസം കഴിയുന്നതിന് മുന്‍പ് തന്നെ ശാസ്താംകോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിശ്വസിക്കുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറല്‍ എസ്പി കെബി രവി പറഞ്ഞു. കുറ്റപത്രത്തില്‍ 102 സാക്ഷികളേയും 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസിലെ ഏക പ്രതി മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരനായിരുന്ന കിരണ്‍ കുമാറാണ്.

വിസ്മയയുടെ മരണത്തിന് പിന്നാലെ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള വിസ്മയയുടെ മരണം സംസ്ഥാനത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കടുത്ത പീഡനം അനുഭവിക്കുന്നതായി വിസ്മയ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും വിസ്മയ വീട്ടുകാരെ കാണിച്ചിരുന്നു. അതിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ കിരണ്‍ കുമാര്‍ 80 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ മൂന്ന് തവണ തള്ളിപ്പോയി.
ഇക്കഴിഞ്ഞ ജൂണ്‍ മാസം 21ന് രാവിലെയാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനം വാങ്ങിയുളള വിവാഹങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം തന്നെ നടന്നിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മികച്ച അന്വേഷണം തന്നെ ആണ് നടത്തിയത് എന്ന് വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു. അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മകള്‍ക്ക് നീതി ലഭിക്കും എന്നാണ് കരുതുന്നത് എന്നും വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു. വിസ്മയ ബന്ധുക്കള്‍ക്ക് അടക്കം അയച്ച ശബ്ദസന്ദേശങ്ങള്‍ അടക്കമുളളവ കേസില്‍ കിരണ്‍കുമാറിന് എതിരെയുളള ശക്തമായ തെളിവുകളാണ്. കിരണ്‍ കുമാറിന്റെ കുടുംബത്തിന് എതിരെയും വിസ്മയയുടെ മാതാപിതാക്കളടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവരെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.












Click it and Unblock the Notifications