16 കേസുകളിൽ ഒന്ന് കൊല്ലം ജില്ലയിൽ, രോഗി കൊല്ലത്ത് എത്തിയില്ല, കളമശേരിയിൽ ചികിത്സ
കൊല്ലം: കൊവിഡ് മുക്തമായ കൊല്ലം ജില്ലയിൽ ഇന്ന് വീണ്ടും കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 16 കേസുകളിൽ ഒന്ന് കൊല്ലം ജില്ലയിൽ ആണ്. ഇന്ന് കൊല്ലം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത് . ഇദ്ദേഹം പതിനാലാം തിയ്യതി കൊച്ചി വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നും എത്തിയ AI 964 ഫ്ളൈറ്റിൽ ഉണ്ടായിരുന്ന യാത്രക്കാരനാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
36 വയസ്സുള്ള ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം കൊല്ലത്തു എത്തിയിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊല്ലത്തെ അവസാനത്തെ രോഗിയും കൊവിഡ് ഭേദമായി ആശുപത്രി വിട്ടിരുന്നു. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് പോസിറ്റീവായ ആരും നിലവിൽ ചികിത്സയിൽ ഇല്ല.
പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി ആശുപത്രി വിട്ടതോടെയാണ് കൊല്ലം കൊവിഡ് മുക്തമായത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയില്‍ കിടന്ന സുജാത അടക്കമുളളവരാണ് ആശുപത്രി വിട്ടത്. 48 ദിവസത്തിലധികമാണ് സുജാത ചികിത്സയില്‍ കഴിഞ്ഞത്.
ഇന്ന് 16 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനാ ഫലത്തില്‍ നെഗറ്റീവ് ഇല്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ ഏഴുപേര്‍ വിദേശങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ നാലുപേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായി. മൂന്നുപേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.
ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 80 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 48,825 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട്ട് 17ഉം കാസര്‍കോട്ട് 16ഉം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്- 19 പേര്‍.