'അയാൾക്കെതിരേയുള്ള എല്ലാ തെളിവുകളും നിഷയുടെ ഫോണിലുണ്ട്'; യുവതിയുടെ മരണത്തിൽ ദുരൂഹത
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി. കുളത്തൂപ്പുഴ അൻപതേക്കർ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. യുവതിയുടെ മരണത്തിൽ പ്രദേശവാസിയായ യുവാവിന് പങ്കുണ്ട് എന്നാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് നിഷയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഉച്ചയായിട്ടും യുവതിയെ വീടിന് പുറത്തു കാണാതിരുന്നതോടെ അയൽക്കാരാണ് പരിശോധന നടത്തിയത്. വീടിന്റെ വാതിൽ പൊളിച്ച് അകത്തു കടന്നതോടെയാണ് നിഷയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്.

കാൽവിരലുകളിലെ മുറിവുകളിൽനിന്ന് രക്തം വാർന്നൊഴുകുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് അയൽക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുമുറിയുടെ പലഭാഗങ്ങളിലും രക്തക്കറ കണ്ടതായും ഇവർ പറയുന്നു.
യുവതിയുടെ മരണത്തിൽ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഷയുടെ ഫോണിൽ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
'അയാൾക്കെതിരേയുള്ള എല്ലാ തെളിവുകളും നിഷയുടെ ഫോണിലുണ്ട്. അയാൾ വീട്ടിൽവന്ന് കിടക്കുന്നതിന്റെയും കൂർക്കം വലിച്ചുറങ്ങുന്നതിന്റെയും വീഡിയോ ഫോണിൽ എടുത്തിട്ടുണ്ട്', സഹോദരൻ നിഷാന്ത് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കുടുംബം പരാതി നൽകി. അതേസമയം, സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു കുളത്തൂപ്പുഴ പോലീസിന്റെ പ്രതികരണം.












Click it and Unblock the Notifications