എസ്.എൻ കോളജിലെ ആക്രമണം; മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കൊല്ലം: എസ്.എൻ കോളജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ. രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.
കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് പുറമെ പുറത്തു നിന്നെത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ്.ഐ നേതാക്കൾ വരെ മർദിച്ചതായി എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞിരുന്നു. മാരകായുധങ്ങളുമായാണ് ഇവരെത്തിയതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു.
എസ്.എൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കാണ് മർദനമേറ്റത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
എ.ഐ.എസ്.എഫ് ഇത്തവണ കോളജിൽ യൂനിറ്റ് രൂപവത്കരിക്കുകയും 15 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാമ്പസിലെ മരച്ചുവട്ടിലിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇരുവിഭാഗവും അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ വടിയും കല്ലും കൊണ്ടുള്ള ആക്രമണത്തിലാണ് എ.ഐ.എസ്.എഫ് വിദ്യാർഥികൾക്ക് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.
ചുറ്റുമതിൽ ചാടി വനിത കോളജ് വളപ്പിലൂടെ പുറത്തെത്തിയ വിദ്യാർഥിക്കും പരീക്ഷ എഴുതാനെത്തിയവർക്കും മർദനമേറ്റതായി പറയുന്നു. ചുറ്റുമതിൽ ചാടിക്കടന്ന് ചില വിദ്യാർഥികൾ സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ കയറി അഭയം തേടിയെന്നും പറയുന്നു, സംഘർഷത്തിനിടെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എയും മറ്റ് നേതാക്കളും എത്തിയാണ് മോചിപ്പിച്ചത്. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി ചേർന്നാണ് ആക്രമണം നടത്തിയതെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.
യൂനിയൻ തെരഞ്ഞെടുപ്പിൽ വർഷങ്ങളായി എസ്.എഫ്.ഐ പ്രതിനിധികൾ മാത്രം നാമനിർദേശം നൽകിയിരുന്ന എസ്.എൻ കോളജിൽ ഇത്തവണ എ.ഐ.എസ്.എഫ് 15 സീറ്റിൽ വിജയിച്ചിരുന്നു. രാവിലെ കോളജിലെത്തിയപ്പോൾ തന്നെ കാമ്പസിൽനിന്ന് പുറത്ത് പോകില്ലെന്ന് എസ്.എഫ്.ഐ ഭിഷണിപ്പെടുത്തിയിരുന്നതായി മർദനമേറ്റ വിദ്യാർഥികൾ പറഞ്ഞു.