പുല്ലൻ ചെമ്മീൻ വാങ്ങാനാളില്ല;. അഞ്ചുദിവസമായി ലഭിച്ച ടൺ കണക്കിന് ചെമ്മീൻ കടലിൽ തള്ളി
പീലിങ്ങിനുള്ള കൂലി ഏകീകരിക്കുക, ഇഎസ്‌ഐ ഏർപ്പെടുത്തുക തുടങ്ങിയ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാതെ ഉടമകൾ ഷെഡുകൾ പൂട്ടിയതാണ് ചെമ്മീൻ കടലിൽ തള്ളേണ്ട അവസ്ഥക്ക് കാരണം.

കൊല്ലം: ആലപ്പുഴയിലെ പീലിങ് ഷെഡ് ഉടമകളുടെ നിസ്സഹകരണം മൂലം ശക്തികുളങ്ങര, നീണ്ടകര ഹാർബറിൽ ആഴക്കടൽ ചെമ്മീൻ (പുല്ലൻ ചെമ്മീൻ) വാങ്ങാനാളില്ല. അഞ്ചുദിവസമായി ലഭിച്ച ടൺ കണക്കിന് ചെമ്മീൻ ഇതിനെ തുടർന്ന് കടലിൽ തള്ളി. പീലിങ് ഷെഡുകൾ കൂടുതലുള്ള ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, വളഞ്ഞവഴി, അരൂർ ഭാഗങ്ങളിലെ ഉടമകൾ ചരക്ക് എടുക്കാത്തതാണ് പ്രതിസന്ധിയുണ്ടാവാൻ കാരണം.
പീലിങ്ങിനുള്ള കൂലി ഏകീകരിക്കുക, ഇഎസ്‌ഐ ഏർപ്പെടുത്തുക തുടങ്ങിയ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാതെ ഉടമകൾ ഷെഡുകൾ പൂട്ടിയതാണ് ചെമ്മീൻ കടലിൽ തള്ളേണ്ട അവസ്ഥക്ക് കാരണം. ഒരു പെട്ടി ചെമ്മീൻ പീൽചെയ്യുന്നതിന് 150മുതൽ 200രൂപ വരെയാണ് ഉടമകൾ നൽകുന്നത്. ഇത് ഏകീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യം ഉന്നയിച്ചതോടെ ഉടമകൾ ചരക്ക് എടുക്കുന്നത് നിർത്തിവയ്‌ക്കുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുല്ലൻ ചെമ്മീൻ പിടിക്കുന്നത് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ചാണ്. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഏഴു മുതൽ പത്തുദിവസംവരെ 150 - -200 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ തങ്ങിയുള്ള ചെമ്മീൻ പിടിത്തത്തിൽ ജില്ലയിൽ 250 - -300 ബോട്ടുകളാണ് ഏർപ്പെട്ടിട്ടുള്ളത്. ഒരു ബോട്ടിൽ 3000 - -4000കിലോവരെ ചെമ്മീനാണ് കരയ്‌ക്കെത്തിക്കുന്നത്.
ചൈന, ജപ്പാൻ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്. 12 കുട്ട ചെമ്മീന് 24,000 -- -25,000 രൂപയായിരുന്നു വില. എന്നാൽ, പണിമുടക്ക് തുടങ്ങിയ ചൊവ്വാഴ്ച വിറ്റത് 5,000 രൂപയ്ക്ക്. തൊഴിലാളികളുടെ ശമ്പളം, ഡീസൽ, ഭക്ഷണം മറ്റു ചെലവുകൾ എന്നിവ ഉൾപ്പെടെ ഒരുതവണ കടലിൽ പോയി തിരികെയെത്താൻ 3 - 3.5ലക്ഷം രൂപയിലധികമാണ് ഓരോ ബോട്ടിനും ചെലവ്. ഹാർബറിൽ എത്തിച്ച ചരക്ക് എടുക്കാൻ ഏജന്റുമാർ തയ്യാറാകാതായതോടെ ആദ്യദിവസം ചെറുകിട കച്ചവടക്കാർക്ക് കുറഞ്ഞവിലയിൽ ചെമ്മീൻ നൽകി. പിന്നീടും വാങ്ങാൻ ആളില്ലാതായതോടെ കടലിൽ തള്ളുകയായിരുന്നു.
ആഭ്യന്തര വിപണിയിൽ പുല്ലൻ ചെമ്മീന് ഡിമാൻഡില്ലാത്തതും പ്രതിസന്ധിക്ക് ഒരു കാരണമായി. ദിവസങ്ങൾക്കുമുമ്പ് കടലിൽപ്പോയ ബോട്ടുകൾ അടുത്തദിവസങ്ങളിൽ ഹാർബറിലെത്തുമ. സമരം ഒത്തുതീർപ്പായില്ലെങ്കിൽ ഈ ബോട്ടുകളിലെ ചെമ്മീനും കടലിലേക്ക് കളയേണ്ടി വരുമെന്ന് തൊഴിലാളികൾ പറയുന്നു. മരം ഒത്തുതീർപ്പാകാതെ ആഴക്കടൽ ചെമ്മീൻ പിടിക്കാനുള്ള ബോട്ടുകൾ കടലിൽ പോകേണ്ടെന്നാണ് തീരുമാനം.












Click it and Unblock the Notifications