ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ വലഞ്ഞ് തൊഴിലാളികള്‍; മുഖ്യമന്ത്രിയുടെ ധനസഹായം പോലും ലഭിച്ചില്ല
കരുനാഗപ്പള്ളി: കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നെയ്ത്ത് തൊഴിലാളികള്‍. കൊല്ലം കരുനാഗപള്ളിയില്‍ മാത്രം അമ്പതോളം നെയ്ത്തുകാരാണുള്ളത്. ഇവരുടെയെല്ലാം ജീവിതം വഴിമുട്ടിയിരിക്കുകയാണ്. നെയ്ത തുണി ഏറ്റെടുക്കാനാളില്ലാത്തതാണ് പ്രധാനപ്രശ്‌നം. ഇതോടെ വരുമാനവും നിലച്ചിരിക്കുകയാണ്. കൈത്തറി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തൊഴിലാളികളാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.
സ്‌ക്കൂള്‍ യൂണിഫോമുകളാണ് ഇവര്‍ പ്രധാനമായും നെയ്യുന്നത്. നെയ്യുന്ന തുണി കൈത്തറി വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കുകയാണ് ചെയ്യാറ്. എന്നാല്‍ ലോ്ക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തുണി ഏറ്റെടുക്കാതെയായി.
രണ്ട് മാസത്തിലധികമായി നെയ്ത തുണി വീട്ടില്‍ തന്നെ കെട്ടികിടക്കുകയാണ്. ചിലര്‍ ഇത് കൈത്തറി വികസന കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും കോര്‍പ്പറേഷന്‍ ഇതുവരേയും തുണി എടുത്തിട്ടില്ല.
കോര്‍പ്പറേഷന്‍ തുണി ഏറ്റെടുത്താല്‍ മാത്രമെ തൊഴിലാളികള്‍ക്ക് പ്രതിഫലം ലഭിക്കുകയുള്ളു. ഒരു മീറ്റര്‍ തുണി നെയ്യുന്നതിന് 78 രൂപ നിരക്കിലാണ് തൊഴിലാളികള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. പലരുടേയും വീടുകളില്‍ 350 മീറ്റര്‍ തുണിവരെ സൂക്ഷിച്ചിട്ടുണ്ട്. തുണി നെയ്യുന്നതിനുള്ള നൂല് ഇവര്‍ക്ക് കോര്‍പ്പറേഷനാണ് നല്‍കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നൂലും ലഭിക്കാതായതോടെ പ്രതിസന്ധി ഇരട്ടിയായി.
തൊഴിലാളികളില്‍ കൂടുതലും ക്ഷേമനിധിയില്‍ അംഗമല്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ആഴ്ച്ചയില്‍ 35 മീറ്റര്‍ തുണി നെയ്യുന്നവര്‍ക്ക് നേരത്തെ 1000 രൂപ ഇന്‍സെന്റീവും ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങളിലായി അതും ലഭിക്കുന്നില്ല. ഇതാടെ പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്.
രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. മെയ് 17 വരെ നിലവില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. രോഗ വ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.കേരളത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയരുത്തലിലാണ് സര്‍ക്കാര്‍. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ കൈത്തറി മേഖലയില്‍ ഉള്‍പ്പെടുന്ന തൊഴില്‍മെഖലയില്‍ ഏറെ കുറേ പ്രതിസന്ധി പരിഹരിക്കപ്പെടും.
വിമാന സർവ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു;യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കും
ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം
ലോക്ക് ഡൗണിൽ വൈദ്യുതി ബിൽ വര്‍ദ്ധിക്കാൻ കാരണമെന്ത്? ചാര്‍ജ് വർദ്ധിപ്പിച്ചോ ? കെഎസ്ഇബിയുടെ വിശദീകരണം