മാറ്റത്തിനൊരുങ്ങി മേവറം; മാലിന്യനിക്ഷേപം തടയാന്‍ ഇനി ജാഗ്രതാ സമിതിയുടെ കാവല്‍!!
കൊല്ലം: മാലിന്യക്കുഴി എന്ന പേരുദോഷം മാറ്റി പുതിയ മുഖം നേടാനുള്ള മേവറത്തിന്റെ പ്രയത്‌നത്തിന് തുടക്കം. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചുള്ള മാറണം മേവറം ജനജാഗ്രതാ പരിപാടി എം. നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനകീയഭരണസംവിധാന കൂട്ടായ്മയിലൂടെ ഇവിടം മാലിന്യ മുക്തമാക്കുന്നതിനു പ്രാരംഭമായി ഒരാഴ്ച്ചത്തെ രാത്രികാല കാവലിനാണ് തുടക്കം കുറച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പ്പറേഷന്‍, തൃക്കോവില്‍വട്ടം, മയ്യനാട് ഗ്രാമപഞ്ചായത്തുകള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമോദയം പരിസ്ഥിതി കൂട്ടായ്മ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി
പ്രദേശത്ത് കൂടുതല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷനും പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എ നിര്‍ദേശിച്ചു. ആധുനിക ക്യാമറ സംവിധാനവും പോലീസിന്റെ ഇടപെടലും ഉറപ്പാക്കണം. ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും അനിവാര്യം എം.എല്‍.എ പറഞ്ഞു. പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയാണ് കാമ്പയിനെന്ന് ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു. ശുചിത്വപാലനം പൗരധര്‍മമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. മേവറം കേന്ദ്രീകരിച്ച് മൊബൈല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സജ്ജമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മാറണം മേവറം കാമ്പയിനിന്റെ ലോഗോ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. സുലോചന, എന്‍. ലക്ഷ്മണന്‍, ഗ്രാമോദയം പരിസ്ഥിതി കൂട്ടായ്മ പ്രതിനിധി ഹരികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എസ്. ശ്രീകല, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ പി. സിമി, ഹരിതകേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.