ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ്
കൊല്ലം: ഉത്രവധക്കേസില്‍ കഴിഞ്ഞ പത്ത് ദിവസമായി കസ്റ്റഡിയിലുള്ള സൂരജിനെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും. കേസില്‍ ഒന്നാം പ്രതിയായ ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെയും രണ്ടാം പ്രതിയും പാമ്പിനെ നല്‍കിയ ചാവര്‍കോട് സ്വദേശി സുരേഷിന്‍റേയും കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ഇതില്‍ സൂരജിനെ മാത്രം 3 ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ആലോചിക്കുന്നത്.
ചോദ്യം ചെയ്യലില്‍ സൂരജിന്‍റെ കുടുംബാംഗങ്ങളുടെ കൂടുതല്‍ മൊഴികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. ഇതിനിടെ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സൂരജിന്‍റെ പിതാവ് സുരേന്ദ്രനെതിരെ ഗാര്‍ഹിക പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
കുടുംബത്തിലെ മറ്റുള്ളവരും
ഉത്ര കൊലപാതകത്തില്‍ കുടംബത്തിലെ മറ്റുള്ളവരും കേസില്‍ പ്രതികളായേക്കുമെന്ന സുചനയാണ് അന്വേഷണം സംഘം നല്‍കുന്നത്. കൊല്ലം റൂറല്‍ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. സൂരജിന്‍റെ അമ്മ രേണകയോടും സഹേദരി സൂര്യയോടും കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീണ്ടും ചോദ്യം ചെയ്യും
കഴിഞ്ഞ ചൊവ്വാഴ്ചയും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നാണ് സൂചന. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ഈ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗാര്‍ഹിക പീഡന പരാതി
ഗാര്‍ഹിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്ന് പത്തനംതിട്ട പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഉത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നരമാസം പിന്നിട്ടപ്പോൾ തന്നെ വേലക്കാരിയോടെന്നപോലെ പെരുമാറുകയും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
അറസ്റ്റ്
കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേന്ദ്രനെ മെയ് ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വീട്ടില്‍ എത്തുന്ന ഇയാള്‍ ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനാക്കി പോലീസ് കൂടുതല്‍ ചോദ്യം ചെയ്തെങ്കിലും ആദ്യം ഘട്ടത്തില്‍ സഹകരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.
സ്വര്‍ണ്ണം
തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രനാണെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാങ്ക് ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണ്ണം തന്‍റെ പക്കലുണ്ടെന്നും കവറുകളിലാക്കി വീട്ടു പറമ്പില്‍ കുഴിച്ചിട്ടതായും സുരേന്ദ്രന്‍ സമ്മതിക്കുകയായിരുന്നു.
റബ്ബര്‍ തോട്ടത്തില്‍
തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവില്‍ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ നിന്നും 37.5 പവന്‍ സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. വാഹനം വാങ്ങുന്നതിനായി ഉത്രയുടെ സ്വര്‍ണ്ണത്തില്‍ നിന്നും ഒരു ഭാഗം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
Recommended Video
തെളിവെടുപ്പ്
അതേസമയം, ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്കിലും ക്രൈംബ്രാഞ്ച സംഘം ഇന്നലെ തെളിവെടുപ്പിനായി എത്തിയിരുന്നു. ഉത്രയുടേയും സൂരജിന്‍റേയും പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് കേവലം പത്ത് പവന്‍ സ്വര്‍ണ്ണം മാത്രമായിരുന്നു കണ്ടെത്താന്‍ കഴിഞ്ഞത്. ആറ് പവൻ സ്വർണം പണയം വെച്ചു ഒരു ലക്ഷം രൂപ വായ്പ്പ എടുത്തിരുന്നതായും കണ്ടെത്തി.
വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; ബിജെപിയില്‍ ആശങ്ക, ജെഡിഎസിന്റെ വിജയം കോണ്‍ഗ്രസിന്റെ കയ്യില്‍
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പാലക്കാട് 73 വയസ്സുകാരി മരിച്ചു