ഉത്രകൊലപാതകം; മാതാപിതാക്കളോട് ഒന്നുമാത്രമാണ് പറയാനുള്ളത്- വൈറലായി വീട്ടമ്മയുടെ കൂറിപ്പ്
കൊല്ലം: കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉത്രയുടെ കൊലപാതകം സമൂഹ മനസാക്ഷിയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വിഷപാമ്പിനെ ഉപയോഗിച്ച് ഭര്‍ത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സൂരജിന്‍റെ കുടുംബത്തിനെതിരെയടക്കം പരാതികളുയര്‍ന്നു. ഉത്രയുടെ മരണത്തില്‍ നിരവധി പ്രതികരണങ്ങളാണ് ഇതിനോടകം തന്നെ വന്നു കഴിഞ്ഞത്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു കുറിപ്പാണ് വാണി പ്രയാഗ് എന്ന യുവതിയുടേത്.
'ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ . അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്ര മാർ'-എന്നാണ് വാണി പ്രയാഗ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഉത്രയെ എനിക്കറിയാം
ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ . അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്ര മാർ. ഒരായിരം സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലൂടെയായിരിക്കും ഒരു പെൺകുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വളർന്നു വന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ചുറ്റുപാടിലേക്കുള്ളൊരു പറിച്ചു നടൽ.

ഒരുമിച്ച് നെയ്തു കൂട്ടേണ്ടുന്ന ഒരു വർണ്ണ കൊട്ടാരം
തന്റെ പാതിയെ കുറിച്ച് അവൾക്ക് ഒരായിരം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.. ഒരുമിച്ച് നെയ്തു കൂട്ടേണ്ടുന്ന ഒരു വർണ്ണ കൊട്ടാരമുണ്ടാകും. ഇതിൽ സ്ത്രീധനം വില്ലനായി വരുന്നതെപ്പോഴാണ് ? ഒരു കുഞ്ഞിനെ അതാണാ വട്ടെ, പെണ്ണാവട്ടെ .. വളർത്തി വലുതാക്കി പതിനെട്ടോ ഇരുപതോ വയസാകുമ്പോൾ അല്ലെങ്കിൽ അതിനു മുൻപേ പലരും അവരുടെ ഉള്ളിലേക്ക് കുത്തിവെക്കുന്ന ഒരു വികാരം ഉണ്ട് .

സ്വർണ്ണം കൊണ്ട്
ആണ് കുടുംബം പുലർത്താനുള്ളതും പെണ്ണ് മറ്റൊരു വീട്ടിലേക്ക് ചെന്നു കയറാനുള്ളവളും. ഇത്രയും കാലം വളർത്തി വലുതാക്കി ആരും കണ്ടാൽ മോഹിക്കുന്നൊരു പെണ്ണാക്കിയാൽ മാത്രം പോരാ സ്വർണ്ണം കൊണ്ട് അടി മുടി മൂടണം. ആ കച്ചവടത്തിൽ അവളുടെ വിദ്യാഭ്യാസത്തിനോ, സൗന്ദര്യത്തിനോ കാഴ്ചപ്പാടിനോ പുല്ലു വില പോലും സമൂഹം നൽകുന്നില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്.

വിൽപ്പന ചരക്കായല്ല
ഏതെങ്കിലും തരത്തിൽ കുറവുള്ളവളാണെങ്കിൽ പറയുകയും വേണ്ട. ആ മാതാപിതാക്കളുടെ ജീവിതാവസാനം വരെ ഊറ്റിപ്പിഴിയും അതുങ്ങളെ. കഴിഞ്ഞ ദിവസം നമ്മൾ പത്രങ്ങളിൽ വായിച്ച ഉത്രയുടെ ജീവിതത്തെ കുറിച്ച് പറയുമ്പോൾ രക്ഷിതാക്കളോട് ഒന്നു മാത്രമാണ് പറയാനുള്ളത്. നിങ്ങളുടെ പെൺ മക്കളെ നിങ്ങൾ കാണേണ്ടത് ഒരു വിൽപ്പന ചരക്കായല്ല. മറിച്ച് അവർക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഒന്നുണ്ട്. തന്റേടം.

സ്വന്തം കാലിൽ
ജീവിതത്തെ കുറിച്ചുള്ള ബോധം, ചുറ്റുപാടിനെ കുറിച്ചുള്ള ദീർഘവീക്ഷണം. അല്ലാതെ മകളെ എംഎക്കാരി ആക്കിയതു കൊണ്ടോ ഇട്ടു മൂടുന്ന പൊന്നു കൊണ്ട് തുലാഭാരം നടത്തിയതു കൊണ്ടോ അവർക്കെന്താണ് ലഭിക്കുന്നത്. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ട്. ആരാന്റെ അകത്തളങ്ങളിൽ കരിപുരണ്ട് പോകേണ്ട ഒന്നല്ല പെണ്ണ് എന്ന് ബോധ്യമുണ്ടാകണം.

ആ മഹാനെ കുറിച്ച്
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ മഹാനെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കിൽ മുഴുവനാവില്ല. നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകൾക്ക് ഒരു പുരുഷനായി അംഗീകരിക്കാൻ കഴിയില്ല.കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ല....












Click it and Unblock the Notifications