രജിസ്റ്റര്‍ വിവാഹം ചെയ്ത് അഭയം തേടിയത് പൊലീസ് സ്റ്റേഷനില്‍, ഇന്ന് അതേ സ്റ്റേഷനില്‍ ഡ്രൈവര്‍; സിനിമാക്കഥയല്ല
കോട്ടയം: പ്രണയ വിവാഹം ചെയ്ത് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ ദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചതും പൊലീസ് സ്റ്റേഷനില്‍ വെച്ച്. കോട്ടയം ജില്ലയിലെ വാകത്താനം പൊലീസ് സ്റ്റേഷനാണ് കഴിഞ്ഞ ദിവസം അപൂര്‍വമായ ഒരു വിവാഹാഘോഷത്തിന് വേദിയായത്. എട്ട് വര്‍ഷം മുന്‍പാണ് അഭിലാഷ് മുരളീധരന്‍ എന്ന യുവാവ് സ്‌നേഹിച്ച പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത് പൊലീസ് സ്റ്റേഷനില്‍ എത്തി അഭയം തേടിയത്.
മായ മോള്‍ എന്നായിരുന്നു അഭിലാഷ് മുരളധീരന്‍ എന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന പെണ്‍കുട്ടി. ഇപ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റാണ് ഇവരുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് മായ മോളുമായി ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം ചെയ്യുമ്പോള്‍ അഭിലാഷ് ബസ് ഡ്രൈവറായിരുന്നു.
മായ മോളാകട്ടെ കോളെജ് വിദ്യാര്‍ത്ഥിനിയും. അന്ന് രജിസ്റ്റര്‍ വിവാഹം ചെയ്ത് വാകത്താനം പൊലീസ് സ്റ്റേഷനിലെത്തിയ അഭിലാഷ് മുരളീധരന്‍ തങ്ങളുടെ വീട്ടുകാരെ അനുനയിപ്പിക്കാന്‍ ഇടപെടണം എന്ന ആവശ്യമായിരുന്നു പൊലീസുകാര്‍ക്ക് മുന്നില്‍ വെച്ചത്. കമിതാക്കള്‍ക്കൊപ്പം നിന്ന പൊലീസ് അഭിലാഷ് മുരളീധരനോടും മായ മോളോടും പറഞ്ഞത് നന്നായി ജീവിച്ചു കാണിച്ച് കൊടുക്കണം എന്നായിരുന്നു.
അമല പോളിനെ ക്ഷേത്രത്തില്‍ കയറ്റിയില്ല; റോഡില്‍ നിന്ന് ദര്‍ശനം നടത്തി, നടിയുടെ വാക്കുകള്‍ വൈറല്‍
അന്നത്തെ സി ഐയും ഇപ്പോള്‍ ഡി വൈ എസ് പിയുമായ അനീഷ് വി കോരയും സഹപ്രവര്‍ത്തകരുമാണ് അഭിലാഷ് മുരളീധരനും മായ മോള്‍ക്കും ഒപ്പം നിന്നത്. ഇരുവരുടേയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ച് വരുത്തിയ പൊലീസ് പ്രണയത്തിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വീട്ടുകാരും തണുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിലാഷ് പി എസ് സി എഴുതി അതേ സ്റ്റേഷനില്‍ പൊലീസ് ഡ്രൈവറായി എത്തി.
മായ മോളാകട്ടെ ഇപ്പോള്‍ വെള്ളൂത്തുരുത്തി ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. അഭിലാഷിന് ആദ്യം കുട്ടിക്കാനം പൊലീസ് ക്യാംപിലായിരുന്നു ആദ്യം നിയമനം ലഭിച്ചത്. ഒമ്പത് മാസം മുന്‍പാണ് വാകത്താനത്തേക്ക് സ്ഥലം മാറ്റം കിട്ടിയത്. അഭിലാഷിനും മായയ്ക്കും രണ്ട് മക്കളുണ്ട്, അദ്വൈതും ആദിദേവും.
ഇന്ത്യക്കാര്‍ക്ക് വിവാഹേതര ബന്ധം പ്രിയമാകുന്നു; ഈ ആപ്പിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്
എട്ട് വര്‍ഷം മുന്‍പ് വാകത്താനം സ്റ്റേഷനില്‍ എസ് ഐ ആയിരുന്ന നാരായണന്‍കുട്ടിയും പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണന്‍കുട്ടിയും സുനിലുമായിരുന്നു ഇരുവരേയും ചേര്‍ത്ത് നിര്‍ത്തിയത്. ഇതില്‍ നാരായണന്‍കുട്ടിയും കൃഷ്ണന്‍കുട്ടിയും വിരമിച്ചു. സുനില്‍ ഗ്രേഡ് എസ് ഐ ആയി. വിവാഹ വാര്‍ഷിക ആഘോഷത്തിലും സുനില്‍ പങ്കാളിയായിരുന്നു.