ജോസിന്റെ കരുത്ത് എല്‍ഡിഎഫില്‍ കൂടില്ല, കോട്ടയത്തെ നഗരസഭകളില്‍ പിന്നില്‍, ത്രിശങ്കുവില്‍ നാലെണ്ണം
കോട്ടയം: ജോസ് കെ മാണി വന്നിട്ടും വിചാരിച്ച നേട്ടമുണ്ടായോ എന്ന സംശയത്തില്‍ സിപിഎം. ജോസിന്റെ ബലത്തില്‍ സിപിഐയെയും എന്‍സിപിയെയും തള്ളേണ്ടതില്ലെന്നും നേതാക്കള്‍ പറയുന്നു. കാരണം ജോസിന്റെ ശക്തികേന്ദ്രത്തില്‍ ഇപ്പോഴും എല്‍ഡിഎഫിന് മുന്‍തൂക്കം അവകാശപ്പെടാനില്ല. കോട്ടയത്തെ നഗരസഭകളുടെ കാര്യമെടുക്കുമ്പോള്‍ രണ്ട് നഗരസഭകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേടി. ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫിന് നേട്ടമുള്ളത്. അതുകൊണ്ട് സിപിഐയെ കൈവിടുന്നത് മധ്യതിരുവിതാംകൂറില്‍ അടക്കം വലിയ തിരിച്ചടിയാവുമെന്ന് സിപിഎം കരുതുന്നു.

ജോസിന് കരുത്തുണ്ടോ?
ജോസിന് വിചാരിച്ച കരുത്തുണ്ടോ എന്ന് ഇടതുപക്ഷം തമ്മില്‍ ചോദിക്കുന്നുണ്ട്. കോട്ടയം ഫലം നോക്കുമ്പോള്‍ ആറ് നഗരസഭയില്‍ നാലെണ്ണം ത്രിശങ്കുവിലായിരുന്നു. എന്നാല്‍ ഒരെണ്ണം കൂടി ഒപ്പത്തിലെത്തി കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു. ഒന്നില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നിട്ടും നഗരസഭകളില്‍, ആകെ പാലായില്‍ മാത്രമാണ് കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിച്ചത്. മറ്റ് നഗരസഭകളില്‍ സ്വതന്ത്രര്‍ ഭരണം തീരുമാനിക്കും.

കോട്ടയം പിടിച്ച് കോണ്‍ഗ്രസ്
കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റിയന്‍ ഡിസിസി ഓഫീസിലെത്തി പിന്തുണ അറിയിച്ചു. ഇതോടെ യുഡിഎഫിനും എല്‍ഡിഎഫിനും 22 സീറ്റുകള്‍ വീതമാണ് ഉള്ളത്. ബിന്‍സിയുടെ പിന്തുണ യുഡിഎഫ് അറിയിച്ചതോടെ ഭരണം നേടാന്‍ നറുക്കെടുപ്പ് വേണ്ടി വരും. ഗാന്ധിനഗര്‍ സൗത്ത് വാര്‍ഡില്‍ നിന്നാണ് ബിന്‍സി വിജയിച്ചത്.

ഇടപെട്ടത് ഉമ്മന്‍ ചാണ്ടി
കോട്ടയത്ത് ഭരണം നഷ്ടമാകുന്നത് വലിയ നാണക്കേടാവുമെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി നേരിട്ടാണ് ബിന്‍സിയെ യുഡിഎഫിനൊപ്പം ചേര്‍ക്കാന്‍ ഇറങ്ങിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടിരുന്നു. ഇവര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം തനിക്ക് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഇടതുമുന്നണി എട്ട് സീറ്റുള്ള എന്‍ഡിഎയുടെ പിന്തുണ തേടുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഇനി മുന്നിലുള്ളത്
ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, വൈക്കം നഗരസഭകളിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ജോസ് വന്നിട്ടും ഇവിടെ നേട്ടമില്ലാത്തത് ഇടതുമുന്നണി ശരിക്കും പരിശോധിക്കും. ഇവിടെ സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിലേ എല്‍ഡിഎഫിന് ഭരിക്കാനാവൂ. ചങ്ങനാശ്ശേരിയില്‍ 37 വാര്‍ഡില്‍ 16 ഇടത്ത് എല്‍ഡിഎഫും 15 ഇടത്ത് യുഡിഎഫും വിജയിച്ചു. കോണ്‍ഗ്രസ് വിമതന്‍ ബെന്നി ജോസഫും കേരള കോണ്‍ഗ്രസ് ജോസഫ് വിമത ബീന ബേബിയുടെയും സ്വതന്ത്ര സന്ധ്യ മനോജിന്റെ തീരുമാനങ്ങള്‍ ഇവിടെ ഭരണത്തില്‍ നിര്‍ണായകമാകും.

കോട്ടയത്തെ കണക്കുകള്‍
ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് 13 അംഗങ്ങളും എല്‍ഡിഎഫിന് 12 പേരുമാണ് ഉള്ളത്. എന്‍ഡിഎയ്ക്ക് ഇവിടെ ഏഴ് അംഗങ്ങളുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ ആര് നേടുന്നുവോ അവര്‍ ഭരണം നേടും. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച വൈക്കം നഗരസഭയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് ഒമ്പത്, എന്‍ഡിഎ നാല് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. രണ്ട് സ്വതന്ത്രര്‍ ഇവിടെ ഭരണം തീരുമാനിക്കും. പാലാ നഗരസഭയില്‍ പക്ഷേ എല്‍ഡിഎഫ് വന്‍ നേട്ടമുണ്ടാക്കി. ആകെയുള്ള 26 സീറ്റില്‍ 17 എണ്ണം ഇടതുപക്ഷം നേടി. യുഡിഎഫ് എട്ടില്‍ ഒതുങ്ങി. ഈരാറ്റുപ്പേട്ടയിലാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്.

വോട്ടു മറിച്ചു
സിപിഐ ജോസിന്റെ വരവില്‍ ആശങ്കയിലാണ്. കൊല്ലത്ത് സിപിഎം വോട്ടു മറിച്ചെന്ന് സിപിഐയില്‍ സംശയം ശക്തമാണ്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കൊട്ടാരക്കര നഗരസഭയ്ക്ക് പുറമേ നിരവധി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ പഴയത് പോലെ നേട്ടമുണ്ടായില്ല. പത്തനാപുരം, കുന്നിക്കോട്, ചാത്തന്നൂര്‍, ചടയമംഗലം, കുണ്ടറ തുടങ്ങിയ മേഖലയില്‍ സിപിഐ ദുര്‍ബലമായി. കൊട്ടാരക്കര നഗരസഭയില്‍ സിപിഐ അംഗങ്ങള്‍ വെറും മൂന്നിലൊതുങ്ങി. ഇത് പകുതിയിലേറെ അംഗങ്ങളുടെ കുറവാണ്. കൊല്ലം കോര്‍പ്പറേഷനിലും കുണ്ടറ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലും വന്‍ ഇടിവാണ് ഉണ്ടായത്.

ജോസിനെ വളര്‍ത്തുമോ?
ജോസിനെ മുഖ്യകക്ഷിയായി മാറ്റാനുള്ള തന്ത്രം സിപിഎമ്മിന്റെ മനസ്സിലുണ്ട്. ഇത് സിപിഐയെ ഒതുക്കാന്‍ വേണ്ടിയാണ്. നിയമസഭാ സീറ്റില്‍ സിപിഐയും എന്‍സിപിയെ പോലെ സീറ്റിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ബിജെപി ജയിച്ചാലും സിപിഐ എന്ന നിലപാട് സിപിഎമ്മിന്റെ പല നേതാക്കളും സ്വീകരിച്ചെന്ന് സിപിഐ കരുതുന്നു. വിമതരെ അടക്കം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എതിരാളികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും കണ്ടെത്തലുണ്ട്. എല്‍ഡിഎഫില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് വലിയ വിവാദമായി മാറും. ഒരുപക്ഷേ പരസ്യ പ്രസ്താവന വരെ സംസ്ഥാന നേതൃത്വം ഉന്നയിച്ചേക്കാം.












Click it and Unblock the Notifications