ഉമ്മൻചാണ്ടിക്കെതിരെ പൊതുസ്വതന്ത്രൻ?; കോട്ടയത്ത് രണ്ടും കൽപിച്ച് സിപിഎം..ഏറ്റുമാനൂരിലും പുതുമുഖം?
കോട്ടയം; ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശത്തോടെ കേരള കോൺഗ്രസിൻറെ തട്ടകമായ കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ അട്ടിമറി മുന്നേറ്റമായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന്റെ കോട്ടകൾ പലതും പിടിച്ചടിക്കാനും ഇതുവരെ അധികാരം കിട്ടാത്ത ഇടങ്ങളിൽ പോലും ഭരണം പിടിക്കാനും കഴിഞ്ഞു. എന്തിന് ഉമ്മൻചാണ്ടിയുടെ സാക്ഷാൽ പുതുപ്പള്ളി പോലും എൽഡിഎഫിലേക്ക് മറിഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിലും അത്ഭുദങ്ങൾ പലതും ജില്ലയിൽ ആവർത്തിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളി ഉൾപ്പെടെയുള്ല മണ്ഡലങ്ങൾ ചില അറ്റകൈ പ്രയോഗങ്ങളും നടത്താനാണ് എൽഡിഎഫ് നീക്കം. വിശദാംശങ്ങളിലേക്ക്
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
പുതുപ്പള്ളിയിലെ മുന്നേറ്റം
ഇത്തവണ ഇടതുപക്ഷത്തിന് പോലും അപ്രതീക്ഷിതമായിരുന്നു ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ പ്രകടനം. ഉമ്മൻചാണ്ടി ഇഫക്ടിൽ അനായസ വിജയം പ്രതീക്ഷിച്ച യുഡിഎഫിനെ മലർത്തി അടിച്ച് കൊണ്ട് 800 ലേറെ വോട്ടിന്‍റെ മേല്‍ക്കൈ ആണ് മണ്ഡലത്തിൽ ഇടതുമുന്നണി നേടിയത്.
ഉറച്ചകോട്ടകൾ ഇളകി
പുതുപ്പള്ളിയിലെ യുഡിഎഫിന്‍റെ ഉറച്ച പല പഞ്ചായത്തുകളും ഇത്തവണ ഇടത്തോട്ട് മറിഞ്ഞു. 52433 വോട്ടുകള്‍ ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ 51570 വോട്ടുകളാണ് പുതുപ്പള്ളിയെന്ന കോട്ടയില്‍ യുഡിഎഫിന് നേടാന്‍ സാധിച്ചത്.എട്ടിൽ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമായിരുന്നു.
പുതുപ്പള്ളിയും പിടിച്ചു
അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവടങ്ങളിലെല്ലാം എൽഡിഎഫ് തൂത്തുവാരി. ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലും യുഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്.കാൽ നൂറ്റാണ്ടിനിടെ ഇത് ആദ്യമായാണ് പുതുപ്പള്ളി ഭരണം ഇടതുമുന്നണിക്ക് ലഭിച്ചത്.
പിന്നിൽ ജെയ്ക്ക്
ഇത്തവണ പുതുപ്പള്ളിയിലെ പ്രകടനത്തിന് പിന്നിൽ സിപിഎമ്മിന്റെ യുവ നേതാവ് ജെയ്ക് സി തോമസസിന്റെ നേതൃശേഷിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയോട് ഏറ്റുമുട്ടാൻ ജെയ്ക്കിനെ തന്നെ ഇറക്കാനാണ് സിപിഎം ആലോചിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക്ക് തന്നെയായിരുന്നു മത്സരിച്ചത്.
പൊതുസ്വതന്ത്രൻ
അന്ന് 44505 വോട്ടുകളായിരുന്നു ജെയ്ക്കിന് ലഭിച്ചത്. ഉമ്മൻചാണ്ടിക്ക് 71597 വോട്ടുകളും. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ വീഴ്ത്താൻ ജെയ്ക്കിനെ അല്ല പൊതു സ്വതന്ത്രനെയാണ് സിപിഎം ഇവിടെ പരിഗണിക്കുന്നതെന്നാണ് സൂചന. പുതുപ്പള്ളിയിലെ മിന്നും പ്രകടനം തന്നെയാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴി മരുന്ന് ഇട്ടത്.
സാധ്യതയുള്ള പേരുകൾ
അതേസമയം മികച്ചൊരു പൊതുസ്വതന്ത്രനെ കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ജെയ്ക്കിന് തന്നെയാകും വീണ്ടും സാധ്യത തെളിയുക. കർഷക സംഘം സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ പേരും ചർച്ചയിലുണ്ട്.അതിനിടെ സിപിഎമ്മിൻറെ ജില്ലയിലെ ഏക സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരിൽ ഇത്തവണ പാർട്ടി പുതുമുഖത്തെ പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് തവണ മത്സരിച്ചവർ
നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് തവണ മത്സരിച്ചവരും ലോക്സഭയിലേക്ക് മത്സരിച്ചവരും മാറി നിൽക്കണമെന്ന നിർദ്ദേശമാണ് സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് സിറ്റിം എംഎൽഎയായ സുരേഷ് കുമാറിന് പകരം ഒരു പുതുമുഖ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നത്. നേരത്തേ മണ്ഡലത്തിൽ വിഎൻ വാസവൻ മത്സരിക്കുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു.
സീറ്റ് ലഭിച്ചേക്കില്ല
എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് വാസവൻ എന്നതിനാൽ സീറ്റ് ലഭിക്കാൻ സാധ്യതയില്ല. അതേസമയം ഇത്തവണ പോരാട്ടം കടുക്കുമെന്നതിനാൽ ചില നേതാക്കളുടെ കാര്യത്തിൽ ഇളവ് നൽകണമെന്ന നിർദ്ദേശവും പാർട്ടിയിൽ ഉയരുന്നുണ്ട്. മണ്ഡലത്തിൽ ശക്തമായ ജനപിന്തുണ ഉള്ള നേതാവാണ് സുരേഷ് കുറുപ്പ്.
ഇളവ് നൽകിയേക്കും
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പിനെ മത്സരിപ്പിച്ചതിന് പിന്നിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിലെ പ്രവർത്തനങ്ങളും സ്വീകാര്യതയും പരിഗണിച്ചായിരുന്നു. ഇനി സുരേഷ് കുമാർ മത്സരിക്കേണ്ടെന്നാണെങ്കിൽ തന്നെ വിഎസ് വാസവന് സാധ്യത കൂടുതലാണ്.
ശക്തമായ പ്രവർത്തനം
ഏറ്റുമാനൂരിൽ ഈ അടുത്ത കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ വിഎൻ വാസവന് കഴിഞ്ഞിരുന്നു. ഇരു നേതാക്കളും ഇല്ലായെങ്കിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പികെ.ഹരികുമാർ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ അനിൽ കുമാർ, യുവ നേതാവ് മഹേഷ് ചന്ദ്രൻ എന്നിവരുടെ പേരുകളും സിപിഎം ഇവിടെ പരിഗണുക്കുന്നുണ്ട്.
മണ്ഡലത്തിലെ സ്വാധീനം
എംജി സർവകലാശാല സിന്റിക്കേറ്റ് അംഗമായിരുന്ന ഹരികുമാർ മണ്ഡലത്തിൽ പരിചിതനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെട്ട നേതാവ് കൂടിയാണദ്ദേഹം. അനിൽകുമാറിന് മണ്ഡത്തിൽ ശക്തമായ സ്വാധീനമുണ്ടെന്നും ഇത് വോട്ടാകുമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.
Recommended Video
പ്രതികരണം ഇങ്ങനെ
അതേസമയം വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമെന്ന് ജില്ലാ സെക്രട്ടറി വിഎൻ വാസവൻ മനോരമയോട് പ്രതികരിച്ചു. ഇപ്പോൾ ഉണ്ടാക്കിയ മാനദണ്ഡങ്ങളിൽ ജയ സാധ്യത പരിഗണിച്ച് ഇളവ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.