മാണി മുതൽ 'മാണി' വരെ.. ഇനി മാണി പുത്രനോ 'മാണിയോ' ? പാലായിൽ എന്ത്?..മണ്ഡല ചരിത്രം
കോട്ടയം; പാലാ എന്നാൽ കേരള രാഷ്ട്രീയത്തിന് ഒറ്റപ്പേരേയുള്ളൂ, അത് കരിങ്ങോഴയ്ക്കല്‍ മാണി എന്ന കെഎം മാണിയാണ്. മണ്ഡലം രൂപീകൃതമായ അന്ന് മുതൽ പാലായെ പ്രതിനിധീകരിച്ചത് മാണിയാണ്. വിവാദങ്ങൾ പലതും വന്ന് പോയെങ്കിലും സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴുമെല്ലാം പാലായിലെ മാണിയെന്ന വൻമരം മാത്രം കുലുങ്ങിയില്ല. ഭൂരിപക്ഷത്തിൽ ഏറ്റകുറച്ചിലുകൾ വന്നുവെന്നാല്ലാതെ..മണ്ഡലത്തിൽ നിന്നും പതിമൂന്ന് തവണയാണ് മാണി നിയമസഭയിലേക്ക് എത്തിയത്. 54 വര്‍ഷങ്ങളാണ് അദ്ദേഹം പാലായെ പ്രതിനിധീകരിച്ചത്.
Recommended Video
എന്നാൽ മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കളിമാറി. ആദ്യമായി എൻസിപിയുടെ മാണി സി കാപ്പൻ മണ്ഡലത്തിൽ വിജയിച്ച് കയറി. കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പാലായിൽ ഇനിയെന്തെന്ന ചോദ്യമാണ് ഉയരുന്നത്
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

ആദ്യ തിരഞ്ഞെടുപ്പിൽ
1965 ലായിരുന്നു പാലാ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. 1965 ലും 67 ലും 70 ലും കേരള കോൺഗ്രസ് തനിച്ചാണ് മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചത്. സിപിഐയുടെ വിടി തോമസ്, മിസിസ് ആർവി തോമസ്, കോൺഗ്രസിലെ എംഎം ജേക്കബ് എന്നിവരായിരുന്നു ആദ്യ തിരഞ്ഞെടുപ്പുകളിൽ കെഎം മാണിയുടെ മുഖ്യഎതിരാളികൾ.

ഇടതുമുന്നണിയിൽ
1977 ൽ ഇടതു സ്ഥാനാർത്ഥിയായ എന്‍. ജോസഫിനെ 14,859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിജയിച്ചു. 1980 ൽ ഇടതുമുന്നണിയിൽ എത്തിയപ്പോൾ അന്ന് കോൺഗ്രസിലെ എംഎം ജേക്കബ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. അന്ന് നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലായിൽ നിന്നും വിജയിച്ചു.

യുഡിഎഫിൽ എത്തിയപ്പോൾ
1982 ൽ ആദ്യമായി കേരള കോൺഗ്രസ് യുഡിഎഫിലെത്തിയപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജെഎ ചാക്കോയായിരുന്നു മാണിക്കെതിരെ മത്സരിച്ചത്. 12,619 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 87 ൽ ഇടതുമുന്നണിയുടെ കെഎസ് സെബാസ്റ്റ്യനായിരുന്നു എതിരാളി. ആ വർഷം ഭൂരിപക്ഷം അൽപം കുറഞ്ഞെു.10,545 വോട്ടുകൾക്ക് വിജയം.

ഉഴവൂർ വിജയനെതിരെ
91 ൽ മാണി കാപ്പന്റെ സഹോദരൻ ജോർജ് സി കാപ്പനായിരുന്നു മാണിയോട് ഏറ്റുമുട്ടിയത്. ഇരട്ടി ഭൂരിപക്ഷത്തിൽ അക്കുറിയും മാണി ജയിച്ചു. 17299 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മാണി നേടിയത് 96 ൽ സികെ ജീവൻ, 2001ൽ ഉഴവൂർ വിജയൻ എന്നിവരെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി.ഉഴവൂര്‍ വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ കെ എം മാണിയുടെ ഭൂരിപക്ഷം 22,301 വോട്ടായിരുന്നു.

മാണി v/s മാണി
2006 ലാണ് ആദ്യമായി മാണി സി കാപ്പൻ മാണിയോട് എതിരാടാൻ മണ്ഡലത്തിൽ എത്തുന്നത്. അന്ന് മാണിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 7753 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടാനായത്.
2011 ലും മാണി സി കാപ്പൻ തന്നെയായിരുന്നു എതിരാളി. അന്നും ഭൂരിപക്ഷം 5000ത്തോളം വോട്ടാക്കി കുറക്കാൻ കാപ്പൻ സാധിച്ചു. 2016ല്‍ ഇത് വീണ്ടും കുറഞ്ഞ് 4703 ആയി. മാണി 58,884 വോട്ട് നേടിയപ്പോൾ കാപ്പൻ 54,181 വോട്ടുകളായിരുന്നു നേടിയത്.

ഞെട്ടിച്ച വിജയം
കെഎം മാണിയുടെ മരണശേഷം 2019 സപ്റ്റംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ അട്ടിമറി വിജയം നേടി. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വിജയിച്ചത്.യുഡിഎഫിന് വേണ്ടി മത്സരിച്ചത് കേരള കോണ്‍ഗ്രസിന്റെ ജോസ് ടോമായിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇനി പാലാ ആർക്കൊപ്പം എന്ന ആകാംഷയാണ് ഉയരുന്നത്.

പാലാ സീറ്റിനെ ചൊല്ലി
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ പാലാ സീറ്റിനെ ചൊല്ലി എൻസിപി നേതാവ് മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു യുഡിഎഫിലെത്തിയിരിക്കുകയാണ്. സീറ്റ് തർക്കത്തിനൊടുവിൽ എൻസിപിൽ നിന്ന് പുറത്താക്കപ്പെട്ട കാപ്പൻ സ്വന്തമായി പുതിയ പാർട്ടി രൂപീകരിച്ച് ഐക്യജനാധിപത്യ മുന്നണിയുടെ ഘടകക്ഷിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കാപ്പനെ തന്നെയാകും ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയേക്കുക.

പുതിയ പാർട്ടി
കാപ്പനെത്തുന്നതിലൂടെ ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. അതേസമയം ജോസ് കെ മാണിയിലൂടെ മണ്ഡലം നിലനിർത്താമെന്ന് സിപിഎമ്മും കണക്ക് കൂട്ടുന്നു. കാപ്പനെതിരെ ജോസിനെ തന്നെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും എൽഡിഎഫിന് ആവേശം നൽകുന്നുണ്ട്.

12 ൽ ആറ് സീറ്റ്
പാലാ മുനിസിപ്പാലിറ്റിയും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലാ നിയമസഭാമണ്ഡലം.ഇത്തവണ 12 ൽ ആറ് പഞ്ചായത്തിലും എൽഡിഎഫിന് ഭരണം പിടിക്കാൻ സാധിച്ചിരുന്നു.

നിർണായക ശക്തിയായി
മാത്രമല്ല പാലാ നഗരസഭയിലും ഇടതുമുന്നണിക്കാണ് ഭരണം ലഭിച്ചത്. അഞ്ച് പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. ഇടതു-വലത് മുന്നണികളെ അമ്പരിപ്പിച്ച് ഒരിടഞ്ഞ് ഭരണത്തിൽ ബിജെപി നിർണായകശക്തിയായി മാറിയിരുന്നു.
മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications