കോൺഗ്രസിന് ചിരി;പവാർ എതിർത്തിട്ടും കാപ്പൻ യുഡിഎഫിൽ ചേർന്നതിന് കാരണം ഇതാണ്, യുഡിഎഫിന് 2 ലക്ഷ്യം
കോട്ടയം; ഒടുവിൽ പാലാ സീറ്റ് സംബന്ധിച്ച് നിലനിന്ന ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം എൻസിപി നേതാവ് മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേർന്നിരിക്കുകയാണ്. കാപ്പൻ തന്നെയാണ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര കോട്ടയത്ത് എത്തുമ്പോൾ യുഡിഎഫിന്റെ ഘടകക്ഷിയായിട്ടാകും താൻ യാത്രയുടെ ഭാഗമാകുകയെന്നാണ് കാപ്പൻ അറിയിച്ചിരിക്കുന്നത്. എൻസിപി കേന്ദ്ര നേതൃത്വം ഇന്ന് വൈകീട്ടോടെ മുന്നണി മാറ്റം സംബന്ധിച്ച് കാര്യത്തിൽ അന്തിമ തിരുമാനം പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ തിരുമാനം അനുകൂലമായില്ലേങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് കാപ്പൻ പറഞ്ഞു. അതേസമയം ദേശീയ നേതൃത്വം എതിർത്തിട്ടും എന്തുകൊണ്ടാകും കാപ്പൻ തനിച്ചാണെങ്കിൽ പോലും യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് കാണുക? അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്.
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

പൊരുതി നേടിയ പാലാ
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കാപ്പൻ പൊരുതി നേടിയതാണ് പാലാ സീറ്റ്. കെഎം മാണിയുടെ കുത്തകമണ്ഡലത്തിൽ മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കാപ്പന്റെ വിജയം.പാലായിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാമെന്നും വിജയിക്കാമെന്നും പ്രതീക്ഷ പുലർത്തവെയാണ് കാപ്പന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോൺഗ്രസ് എൽഡിഎഫിൽ ചേരുന്നത്.

അപകടം മണത്തു
ജോസ് വിഭാഗത്തിന്റെ വരവോടെ തന്നെ പാലാ സീറ്റ് കൈവിടുമെന്ന കാര്യത്തിൽ കാപ്പന് അപകടം മണത്തിരുന്നു. എന്നാൽ പൊരുതി നേടിയ സീറ്റ് എന്തൊക്കെ സംഭവിച്ചാലും വിട്ടു നൽകില്ലെന്ന് പലപ്പോഴായി കാപ്പൻ ആവർത്തിച്ചു. അതേസമയം കാപ്പന്റെ ആവശ്യങ്ങൾ തുടക്കം മുതൽ പരിഗണിക്കാൻ എൽഡിഎഫ് നേതൃത്വം തയ്യാറായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻസിപിക്ക് നാമമാത്ര സീറ്റ് മാത്രം അനുവദിച്ചതോടെ കാര്യങ്ങളുടെ പോക്ക് കാപ്പൻ തിരിച്ചറിഞ്ഞിരുന്നു.

ഏതാണ്ട് ഉറപ്പിച്ചു
തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം മിന്നും പ്രകടനം കാഴ്ച വെച്ചതോടെ പാലാ ഇനി തനിക്ക് കിട്ടില്ലെന്ന് കാപ്പൻ ഉറപ്പിച്ചു. അവസാന വട്ട വില പേശൽ നടത്തിയെങ്കിലും എൽഡിഎഫ് വിട്ടുവീഴ്ച ചെയ്തില്ല. പാലാ സീറ്റ് നൽകില്ലെന്ന് എൻസിപി ദേശീയ നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതോടെ യുഡിഎഫിലേക്ക് ചേക്കാറാനുള്ള നീക്കങ്ങൾ കാപ്പനും ശക്തമാക്കി,കാപ്പനെ സ്വീകരിക്കാൻ യുഡിഎഫും ഒരുങ്ങി.

അനുകൂല നിലപാടല്ല
അതേസമയം പാലാ സീറ്റിന്റെ പേരിൽ മുന്നണി വിടുന്ന കാര്യത്തിൽ ഇപ്പോഴും ദേശീയ നേതൃത്വത്തിന് അനുകൂല നിലപാടല്ല. അതിന് പ്രധാനമായി ചില കാരണങ്ങൾ ഉണ്ട്. ഒന്ന് ഒരു സീറ്റിന്റേ പേരിൽ പതിറ്റാണ്ടുകളായി തുടരുന്ന മുന്നണി ബന്ധം അവസാനിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന് നേതൃത്വം കരുതുന്നു. മാത്രമല്ല പിണറായി സർക്കാരിന് ഭരണ തുടർച്ച സാധ്യത കൽപ്പിക്കുന്ന ഈ ഘട്ടത്തിൽ.

രണ്ട് കാര്യങ്ങൾ
രണ്ട് എൻസിപി യുഡിഎഫിന്റെ ഭാഗമാകുന്നത് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് താത്പര്യമില്ല. കോൺഗ്രസ് ദേശീയ നേതൃത്വവുമായി പവാർ അത്ര നല്ല ബന്ധത്തിലല്ല. കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പവാറും കോൺഗ്രസും തമ്മിലുള്ള ഉടക്കിന് കാരണം. കർഷക സമരം പ്രതിപക്ഷം ഏറ്റെടുത്ത് വ്യാപിപ്പിക്കണമെന്നാണ് പവാറിന് താത്പര്യം.എന്നാൽ കോൺഗ്രസിന് അനുകൂല നിലപാടല്ല.

കോൺഗ്രസിന് എതിർപ്പ്
പവാർ പ്രതിപക്ഷ നേതൃനിരയിലേക്ക് ഉയർന്ന് വരുന്നതിൽ കോൺഗ്രസിൽ എതിർപ്പ് ശക്തമാണ്. അതേസമയം മറുവശത്ത് സിപിഎം പവാറുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പവാറും അടുത്ത ബന്ധം പുലർത്തുന്നവരായി. പരസ്പരം പിന്തുണയ്ക്കാൻ യാതൊരു മടിയും കാണിക്കുന്നില്ല.

തിരിച്ചടിയാകുമെന്ന്
അങ്ങനെയുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സഖ്യത്തിന് കൈക്കൊടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗത്തിനും മുന്നണി വിടുന്നതിന് താത്പര്യമില്ല.

സ്വീകരിക്കാൻ തയ്യാർ
അതേസമയം കാപ്പനാകട്ടെ യുഡിഎഫിലെത്തുന്നതോടെ വലിയ പ്രതീക്ഷകളാണ്. പാലാ വിട്ടുനൽകില്ലെന്ന് എൽഡിഎഫ് പറയുന്നതിനേക്കാൾ ഉറച്ച് പാലാ കാപ്പന് തന്നെയെന്ന് ആവർത്തിക്കുകയാണ് യുഡിഎഫ്. പാലായ്ക്ക് വേണ്ടി കോൺഗ്രസിൽ പോലും കടുംപിടുത്തം ഇല്ലെന്നതും കാപ്പന്റെ വിജയസാധ്യത ഉയർത്തുന്നുണ്ട്.

കൂടുതൽ പിന്തുണ
മാത്രമല്ല കാപ്പനെത്തിയാൽ ഒപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ജനപക്ഷം നേതാവ് പിസി ജോർജും, സീറ്റ് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായി പിജെ ജോസഫും മറുവശത്ത് ഉണ്ടെന്നതും അനുകൂല ഘടകമായി കാപ്പൻ കരുതുന്നു.

യുഡിഎഫിന്റെ ലക്ഷ്യം
അതേസമയം കാപ്പന്റെ വരവോടെ യുഡിഎഫ് ലക്ഷ്യം വെയ്ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ജോസ് കെ മാണി വിഭാഗത്തെ അടർത്തിയെടുത്തതിനുള്ള തിരിച്ചടി.രണ്ട് ജോസ് കെ മാണിയെ തന്നെ മുൻനിർത്തി പാലായിൽ എൽഡിഎഫ് പോര് തീർക്കുമ്പോൾ പാലായിലെ എൽഡിഎഫ് സിറ്റിംഗ് എംഎൽഎയെ തന്നെ മറുപക്ഷത്ത് എത്തിച്ച് തടയിടാൻ സാധിക്കുമെന്നത്.
Recommended Video

മുൻ കോൺഗ്രസ് നേതാവിന്റെ മകൻ
മുൻ കോൺഗ്രസ് നേതാവിന്റെ മകനാണ് മാണി സി കാപ്പൻ. അതുകൊണ്ട് തന്നെ കാപ്പന്റെ യുഡിഎഫ് ബന്ധങ്ങളും വ്യക്തിപ്രഭാവവുമെല്ലാം പാലായിൽ അനുകൂല ഘടകങ്ങളാണെന്ന് യുഡിഎഫ് കരുതുന്നു. മാത്രമല്ല കാപ്പൻ മത്സരിപ്പിക്കുന്നതിൽ ഘടകക്ഷികൾക്ക് ആർക്കും തന്നെ എതിർപ്പില്ല താനും.












Click it and Unblock the Notifications