മുസ്ലീങ്ങളുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്; വര്‍ഗീയ പരാമർശവുമായി വൈദികൻ, പ്രതിഷേധിച്ച് കന്യാസ്ത്രീകൾ
കോട്ടയം: കുര്‍ബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ പ്രതിഷേധവുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. വൈദിന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും ഓട്ടോയില്‍ കയറരുത് എന്നൊക്കെയാണ് വൈദിന്റെ പരാമര്‍ശമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു. പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായ സാഹചര്യത്തിനിടെയാണ് കോട്ടയത്ത് നിന്നും മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെയാണ് വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും കന്യാസ്തീ സംഘത്തിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലില്‍നിന്ന് കുര്‍ബാന കൂടാതെ ഇറങ്ങിപ്പോയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവന ശരിവച്ച് കൊണ്ടായിരുന്നു വൈദികന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം, വൈദികന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്തേവാസികളായ നാലുപേരും 12 കന്യാസ്ത്രീകളും മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. പുറത്തുനിന്ന് വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു വൈദികന്‍ സംസാരിച്ചതെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കുന്നു.
പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവര്‍. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും പരസ്പരം സ്‌നേഹിക്കാനാണെന്നുമാണ് കന്യാസ്ത്രീകള്‍ പറയുന്നത്. കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ചത്. വൈദികന്റെ വര്‍ഗീയ പ്രസംഗത്തിനിടെ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
ക്രിസ്ത്യാനികള്‍ക്ക് പലര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകള്‍ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് വൈദികന്‍ ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞതായി കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. ഇത് ആദ്യമായല്ല ഈ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തുന്നത്. ഇതിന് മുന്‍പും മുസ്ലിം വിഭാഗത്തില്‍ അവഹേളിച്ചുകൊണ്ട് പ്രസംഗിക്കാറ് പതിവാണെന്നും നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രമായ ഈശോയുമായി ബന്ധപ്പെട്ടും ഇത്തരം പരാമര്‍ശനം നടത്തിയെന്നും ആരോപണമുണ്ട്.
മുസ്ലിം സമുദായത്തില്‍പ്പെട്ട നിരവധി പേരുമായി ഇടപെടാറുണ്ട്. അവരില്‍നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്‌നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
അതേസമയം, പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. സമമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ വളര്‍ത്താനെ ഇത് ഉപകരിക്കുകയുള്ളൂ എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണം.
Recommended Video
നിങ്ങള്‍ മതം മാറണം, എലിസബത്തിനെ മതം മാറ്റണം, നാലാള്‍ക്ക് നല്ലത് ചെയ്യെന്ന് ബാലയുടെ മറുപടി