1.5 കിലോഗ്രാം കഞ്ചാവുമായി ആനക്കുഴിക്കര സ്വദേശി പിടിയിൽ; പോലീസ് വലയിലായത് കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി യ ഉടനെ...
കോഴിക്കോട്: കായലം, ചെറുപ്പ, പൂവാട്ട്പറമ്പ്, ആനകുഴിക്കര, കുറ്റിക്കാട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാനിയായ ആനക്കുഴിക്കര സ്വദേശി മായങ്കോട് ജംഷീദിനെ (37) വീണ്ടും അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. വില്പനയ്ക്കായ് കൊണ്ടുവന്ന 1.5 കിലോഗ്രാം കഞ്ചാവുമായി മാവൂർ പോലീസും ഡൻസാഫും (ജില്ല ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.
ഒരു കിലോയിലധികം കഞ്ചാവുമായി മുൻപ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് വിൽപനയിലേക്ക് കടന്നിരുന്നു. ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ഐപിഎസ് അവർകളുടെ നിർദേശത്തെ തുടർന്ന് ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നു.

ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ഡെന്‍സാഫിന്റെ ചുമതലയുള്ള നാർക്കോട്ടിക്ക് അസിസ്റ്റൻറ് കമ്മീഷണർ കെ.എസ് ഷാജി അറിയിച്ചു. കഴിഞ്ഞയാഴ്ച ഊർകടവിൽ നിന്നും 2 കിലോഗ്രാം കഞ്ചാവുമായി കായലം സ്വദേശിയായ യുവാവിനെ മാവൂർ പോലീസും ഡൻസാഫും ചേർന്ന് പിടികൂടിയിരുന്നു.
ഊർക്കടവ്- ചെറൂപ്പ റോഡിൽ നൊച്ചിക്കാട്ട് കടവ് പാലത്തിനു സമീപത്ത് മാവൂർ എസ്.ഐ ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച് മോട്ടോർ സൈക്കിൾ തിരിച്ചു പോകാൻ ശ്രമിച്ചപ്പോള്‍ വാഹനം തെന്നിവീണാണ് ഇയാള്‍ കുടുങ്ങിയത്. അസ്വാഭാവികത തോന്നി വാഹനം തടഞ്ഞ് പരിശോധിച്ചതിലാണ് സീറ്റിനടിയിലെ അറയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ ഒന്നര കിലോയിലധികം കഞ്ചാവ് കാണപ്പെട്ടത്.
മാവൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ശ്യാം, എ.എസ്.ഐ മുനീർ പോലീസുകാരായ ശരത്, ശ്രീജേഷ്, പ്രസാദ്, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ.കെ.എ, നവീൻ. എൻ, ജിനേഷ്.എം, സുമേ ഷ്എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications